അന്ന് അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ പ്രേമത്തിൽ ഉണ്ടായേനെ!, ഷറഫു അത് പറഞ്ഞപ്പോൾ ഞെട്ടി: ആസിഫ് അലി
മലയാളത്തിലെ യുവ നടന്മാരിലെ പ്രധാനിയാണ് ആസിഫ് അലി. സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമയിലേക്ക് കടന്നു വന്ന ആസിഫ് അതിവേഗമാണ് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറിയത്. യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലുമെല്ലാം ഒരുപോലെ ആരാധകരുണ്ട് നടന്.
2019 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം. അവതാരകനായി തിളങ്ങി നിൽക്കെ ആയിരുന്നു സിനിമയിലേക്കുള്ള എൻട്രി. ആദ്യം നെഗറ്റീവ് കഥാപാത്രമായാണ് എത്തിയതെങ്കിലും പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ആസിഫ് മലയാള സിനിമയിലെ നിറ സാന്നിധ്യമാവുകയായിരുന്നു.

ഇതുവരെ ഏകദേശം അറുപതിലധികം സിനിമകളിലാണ് ആസിഫ് അഭിനയിച്ചിട്ടുള്ളത്. ഇന്ന് കണ്ണ് കണ്ടാൽ പോലും പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയുന്ന ലെവലിലേക്ക് ആസിഫ് അലി എന്ന നടൻ എത്തിയിട്ടുണ്ട്. റോഷാക്കിലെ പോസ്റ്റർ ഇറങ്ങിയപ്പോൾ ആളുകൾ തിരിച്ചറിഞ്ഞത് അതിന് തെളിവാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ ആയിരുന്നു ആസിഫിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും ആണ് ആസിഫിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. കഥാ തുടരുന്നു, ജവാൻ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയാണിത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലും മറ്റുമാണ് ആസിഫ് ഇപ്പോൾ. അതിനിടെ പ്രമുഖ ഓട്ടോ ജേര്ണലിസ്റ്റായ ബൈജു എം നായരുമായി ആസിഫ് നടത്തിയ അഭിമുഖവും ശ്രദ്ധനേടുകയാണ്.

മലയാള സിനിമയിലെ കാർ പ്രാന്തന്മാരിൽ ഒരാളാണ് ആസിഫ് അലി. തന്റെ കാർ പ്രണയത്തെ കുറിച്ചും മറ്റും സംസാരിക്കുന്നതിനിടെ തന്റെ ആദ്യ കാർ ഡെലിവറി ചെയ്യാൻ എത്തിയത് നടൻ ഷറഫുദ്ധീനും സംവിധായകൻ അൽഫോൺസ് പുത്രനും ആയിരുന്നെന്ന് പിന്നീട് ഒരിക്കൽ താൻ മനസിലാക്കിയതിനെ കുറിച്ച് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷറഫുദ്ദീൻ ഇക്കാര്യം പറഞ്ഞിരുന്നു. അതിന് മുൻപ് താൻ ഇത് അറിഞ്ഞിട്ടുണ്ടോയെന്ന ബൈജുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആസിഫ് അലി. ആസിഫിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഏകദേശം പത്ത് മുപ്പത്തിയഞ്ച് ദിവസം ഞങ്ങൾ അതിന് വേണ്ടി ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ജയ്‌പൂർ ആയിരുന്നു അതിന്റെ ഷൂട്ട്. അപ്പോൾ അതിനായി ഞങ്ങൾ ഇവിടെ കൊച്ചിയിൽ നിന്ന് ഫ്‌ളൈറ്റ് എടുത്ത് അവിടെ പോയി അങ്ങനെ യാത്രകൾ ആയിരുന്നു. 45 ദിവസം ഒരുമിച്ചാണ് നിന്നത്,'

'അവിടത്തെ ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ അജ്മീർ പോയി. അജ്മീരിൽ നിന്ന് ഞങ്ങൾ തിരിച്ച് എയർപോർട്ടിലേക്ക് വരുമ്പോഴാണ് ഷറഫു പെട്ടെന്ന് എന്നെ ഇതിന് മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നത്. നീ എന്താ ഇങ്ങനെ ചോദിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ പറഞ്ഞു, ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ അറിയാതെ എപ്പോൾ വന്നെന്ന് ആയി എന്റെ ചിന്ത. അപ്പോഴാണ് പറയുന്നത്,'

'ഞാൻ ആദ്യമായി എടുത്ത് ഫിയറ്റിന്റെ പുന്റോ എന്ന വണ്ടി ഡെലിവറി ചെയ്തത് ഷറഫു ആണ്. അത് ഭയങ്കര അദ്ഭുതമായിരുന്നു. ഞാൻ പിന്നെ ഫോട്ടോയൊക്കെ എടുത്ത് നോക്കി. അന്ന് ഷറഫുവിന്റെ കൂടെ വന്നത് അൽഫോൺസ് പുത്രനാണ്. അത് ഞാൻ അന്ന് അറിഞ്ഞിരുന്നെങ്കിൽ പ്രേമത്തിൽ ഇരുന്നേനെ,' ആസിഫ് അലി പറഞ്ഞു.
താൻ സ്‌ട്രെസുകളും മറ്റും മാറ്റുന്നത് ഡ്രൈവിങ്ങിലൂടെ ആണെന്നും ആസിഫ് അലി അഭിമുഖത്തിൽ പറയുന്നുണ്ട്. പതിയെ വണ്ടി ഓടിക്കുമായുള്ളു. അപ്പോൾ ആ റോഡും സ്റ്റിയറിങ് വീലും തമ്മിൽ കിട്ടുന്ന ഒരു ബന്ധമുണ്ട്. അതാണ് തന്റെ സ്‌ട്രെസ് ഒഴിവാക്കാനും തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നതെന്ന് നടൻ പറഞ്ഞു.


Click it and Unblock the Notifications