അയ്യപ്പനും കോശിയും സിനിമയിൽ ആ ബൈക്ക് രംഗം കളഞ്ഞതിൽ നിരാശയുണ്ട് : രഞ്ജൻ എബ്രഹാം
എഡിറ്റിംഗ് എന്നത് എന്താണെന്ന് പോലും അറിയാത്ത കാലത്താണ് രഞ്ജൻ എബ്രഹാം എന്ന എഡിറ്ററെ മലയാളികൾ തിരിച്ചറിയുന്നത്. 1988ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം മറവത്തൂർ കനവ് തൊട്ട് ചെയ്ത വർക്കുകളെല്ലാം മികച്ചതാണ്. ചില സിനിമകളെല്ലാം കണ്ട് അത്ഭുതത്തോടെ നോക്കി നിന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. സി ഐഡി മൂസയിലെ അസാധ്യ എഡിറ്റിംഗ് വർക്കിന് അദ്ദേഹത്തിന് സ്റ്റേറ്റ് അവാർഡും ലഭിച്ചു. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വർക്കുകളും അതിലെ മികവുമാണ് ഇന്നും രഞ്ജൻ എബ്രഹാം എന്ന പ്രതിഭയുടെ വളർച്ചക്ക് കാരണം. വർഷങ്ങൾക്കു ശേഷമാണ് അവസാനം റിലീസ് ചെയ്ത ചിത്രം.
"എഡിറ്റിംഗ് എന്നത് എല്ലാവർക്കും പറ്റില്ല. നിരവധി എഡിറ്റിംഗ് ടൂൾസ് ഉണ്ട്, പക്ഷേ വെറും സോഫ്റ്റ് വെയർ പഠിച്ചതു കൊണ്ട് എഡിറ്ററാവില്ല. ടെക്നോളജി മാത്രമല്ല ഇതൊരു ആർട്ടാണ്. ഇതിൽ സയൻസിന് പ്രാധാന്യമുണ്ട്, സിനിമ മനസിലുണ്ടാവണം, മ്യൂസിക് അറിയണം, ഒരു താളം ഉണ്ടാവണം." ജിഞ്ചർ മീഡിയക്ക് കൊടുത്ത അഭിമുഖത്തിനിടെ രഞ്ജൻ എബ്രഹാം പറഞ്ഞു.

"അയ്യപ്പനും കോശിയും സിനിമയിൽ കോശിയും അയ്യപ്പനും കൂടെ ബൈക്കിൽ പോകുമ്പോളുള്ള നല്ലൊരു രംഗം കളഞ്ഞിട്ടുണ്ട്. ഇപ്പോഴും എനിക്ക് അതിൽ നിരാശയുണ്ട്. സിനിമയുടെ ലെങ്തിനെ ബാധിക്കുമല്ലോ എന്നോർത്താണ് ആ തീരുമാനമെടുത്തത്. പടം വിജയിച്ച് കഴിഞ്ഞാൽ പ്രശ്നമല്ല. പക്ഷേ പടത്തിന് എന്തെങ്കിലുമൊരു കുഴപ്പം പറ്റിയാൽ എല്ലാവരും നേരെ തല തിരിയും. അത്ര ലെങ്തായത് കൊണ്ടല്ലേ എന്ന്."
വിക്രമാദിത്യൻ ചിത്രത്തിൽ നല്ലൊരു മെലഡി സോംഗ് ഒഴിവാക്കിയിട്ടുണ്ട്. ഇക്ബാൽ കുറ്റിപ്പുറവുമായി അതിനെ ചൊല്ലി വഴക്കുണ്ടായെന്നും രഞ്ജൻ എബ്രഹാം പറഞ്ഞു. പറക്കും തളിക സിനിമയിൽ ദിലീപുമായി വഴക്കിട്ടുണ്ട്. ഒരുപാട് സീൻസ് കളയേണ്ടി വന്നിട്ടുണ്ട്. അതിലെ ടോ ആന്റ് ജെറി ഫൈറ്റ് എല്ലാം എടുത്ത് പറയേണ്ട് തന്നെയാണ്.
എഡിറ്റിംഗിൽ ഇമോഷണൽ സീനുകളാണ് കൂടുതൽ ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഫൈറ്റ് സീക്വൻസുകളാണ് കുറച്ചു കൂടെ എളുപ്പം. ഹൃദയം സിനിമയിൽ രാത്രി ബീച്ചിൽ വെച്ച് ദർശന പ്രണവിന്റെ മുഖത്ത് പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന സീനുണ്ട്. അത് തന്നെ വല്ലാതെ വിഷമിച്ചിട്ടുള്ള ഒരു രംഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്തെ നോസ്റ്റാൾജിയയിലെ മാറ്റാൻ പറ്റാത്ത ഒരു ഘടകമാണ് സിഐഡി മൂസയും അതുണ്ടാക്കിയ ഓളവും. അതിലെ കാറും അർജുൻ എന്ന പട്ടിയുമെല്ലാം എല്ലാവരുടെയും ഫേവറൈറ്റാണ്. "സി ഐഡി മൂസയിലെ എഡിറ്റിംഗ് ഇപ്പോഴും ചിന്തിക്കുമ്പോൾ പേടിയാണ്. അത് എഡിറ്റ് ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. റിലീസിനു രണ്ട് ദിവസം മുന്നേയാണ് ഷൂട്ട് തീർന്നത്. ഓരോ ഷോട്ടിനിടയിലും ഒരുപാട് സീൻസ് കളഞ്ഞിട്ടുണ്ട്. 6 മണിക്കൂർ നീണ്ടു നിന്ന സിനിമയെ 3 മണിക്കൂറായി കട്ട് ചെയ്താണ് ഇന്നത്തെ രീതിയിൽ എത്തിയത്." രഞ്ജൻ എബ്രഹാം പറഞ്ഞു.

അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു മികച്ച വർക്കായിരുന്നു നരൻ എന്ന ചിത്രത്തിലേത്. "നരൻ സിനിമയുടെ ഫൈറ്റ് ഷൂട്ട് എഡിറ്റ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായി. സൂപ്പർ സുബ്ബരയ്യനായിരുന്നു അതിന്റെ ഫൈറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഓരോ ഷോട്ടിനും 8 ഫ്രെയിമിൽ കൂടുതൽ ഡ്യൂറേഷൻ ഉണ്ടാവില്ല. അദ്ദേഹം വന്നിരുന്നെങ്കിൽ അത് ഓർഡർ ചെയ്യാമെന്ന് ഓർത്തെങ്കിലും അവസാനം സ്വന്തമായി തന്നെ ചെയ്യേണ്ടി വന്നിട്ടുണ്ട്."
എഡറ്റിംഗിനാണ് പൊതുവേ വേതനം കുറവ് കിട്ടാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ നിരവധി ആളുകൾ ഈ രംഗത്ത് സജീവമാണ്. പക്ഷേ എന്നിട്ടും വേതനം കൊടുക്കുന്നതിൽ ഇന്നും വലിയ മാറ്റം വന്നിട്ടില്ലെന്ന് രഞ്ജൻ എബ്രഹാം തുറന്നു പറഞ്ഞു.


Click it and Unblock the Notifications