പരിക്കുമായി എത്തിയ എന്നെ ധൈര്യപൂർവം മണിസാർ അഭിനയിപ്പിച്ചു; ഭ്രാന്താണോ എന്നാണ് ഡോക്ടർ ചോദിച്ചത്: ബാബു ആന്റണി
മലയാളികൾ ആക്ഷൻ കിംഗ് എന്ന വിശേഷണം ചാർത്തി നൽകിയിരിക്കുന്ന നടനാണ് ബാബു ആന്റണി. 90 കളിൽ വില്ലനായും സഹനടനയുമെല്ലാം തിളങ്ങിയ ബാബു ആന്റണി വലിയൊരു ആരാധക വൃന്ദത്തെ തന്നെ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയൊക്കെ വില്ലനായാണ് എത്തിയതെങ്കിലും പ്രേക്ഷകർക്ക് നടനോടുള്ള ഇഷ്ടം കൂടുകയേ ചെയ്തിട്ടുള്ളു.
ഇടക്കാലത്ത് സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ് ബാബു ആന്റണി. മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ആണ് ബാബു ആന്റണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമാ. അമോഗവർഷൻ എന്ന രാജാവായാണ് ബാബു ആന്റണി ചിത്രത്തിൽ അഭിനയിച്ചത്. കൈയ്ക്ക് ഏറ്റ വലിയ പരിക്കുമായാണ് ബാബു ആന്റണി ചിത്രത്തിൽ അഭിനയിച്ചത്.

ഇപ്പോഴിതാ, തനിക്ക് ഏറ്റ പരിക്കിനെ കുറിച്ചും പരിക്കേറ്റ് സെറ്റിൽ എത്തിയ തന്നെ മണി രത്‌നം അഭിനയിപ്പിച്ചതിനെ കുറിച്ചെല്ലാം സംസാരിക്കുകയാണ് ബാബു ആന്റണി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പൊന്നിയിൻ സെൽവൻ ഷൂട്ടിങ് ഓർമകളും അനുഭവങ്ങളും ബാബു ആന്റണി പങ്കുവച്ചത്. ബാബു ആന്റണിയുടെ വാക്കുകളിലേക്ക്.
'പൊന്നിയിൻ സെൽവനിലേക്ക് എനിക്ക് കോൾ വന്നപ്പോൾ ഞാൻ അമേരിക്കയിൽ ആയിരുന്നു. കായംകുളം കൊച്ചുണ്ണി കഴിഞ്ഞ് കോവിഡ് വന്നു വർക്ക് കുറവുള്ള സമയമായിരുന്നു. ഷൂട്ടിങ്ങിനു വേണ്ടി ഹൈദരാബാദിൽ വന്നു. ബാഗ് എടുത്ത് ലോക്കറിൽ വയ്ക്കുന്ന സമയത്ത് എന്റെ ഇടതു തോൾ സ്‌പ്രെയിൻ ആയി. നാൽപത്തിയഞ്ച് വർഷത്തോളം മാർഷ്യൽ ആർട്സ് ചെയ്തിട്ടും വരാത്ത പരിക്കാണ് അപ്പോൾ വന്നത്,'

'അപ്പോളോയിൽ പോയി ഡോക്ടറെ കണ്ടു, ഈ കൈകൊണ്ടു നിങ്ങൾ ഇനി ഉടനെ ഒന്നും ചെയ്യരുത് എന്നാണ് പറഞ്ഞത്. എന്നോട് ജോലി എന്താണ് എന്നു ചോദിച്ചു, ഞാൻ പറഞ്ഞു: 'ഇവിടുന്ന് അങ്ങോട്ട് പോയി കുതിരയെ ഓടിക്കാൻ പോവുകയാണ്' എന്ന്. നിങ്ങൾക്കെന്താ ഭ്രാന്താണോ എന്നാണ് അദ്ദേഹം ചോദിച്ചത്. കൈ ഉടനെ ഉപയോഗിച്ചാൽ ഉപയോഗ ശൂന്യമായിപ്പോകും എന്ന് ഡോക്ടർ പറഞ്ഞു,'
'ഞാൻ നേരെ സെറ്റിലേക്ക് തന്നെ പോയി മണി സാറിനോട് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു, ''ബാബുവിന് ധൈര്യം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം, കുതിരയെ മാറ്റി നമുക്ക് ആന ആക്കാം'' എന്ന്. ഞാൻ കുതിര തന്നെ മതിയെന്ന് പറഞ്ഞു. സിനിമ ചെയ്യാൻ തന്നെ തീരുമാനിച്ചു. മണി സാർ അല്ലാതെ വേറെ ആരാണെങ്കിലും ഒഴിവാക്കിയേനെ. അദ്ദേഹം ധൈര്യപൂർവം എന്നെ പൊന്നിയിൻ സെൽവനിൽ അഭിനയിപ്പിച്ചു,'

'മണി സാർ നല്ലൊരു സംവിധായകൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്. അതുകൊണ്ടാണല്ലോ പരുക്ക് പറ്റിയ എന്നെ ഇത്രയും പ്രധാനപ്പെട്ട ഒരു സിനിമയിൽനിന്ന് ഒഴിവാക്കാതിരുന്നത്. എന്റെ പരുക്ക് കാരണം ഞാനും കാർത്തിയുമുള്ള ആദ്യത്തെ ഒരു ഫൈറ്റ് സീക്വൻസ് ഒഴിവാക്കി. പരുക്ക് സാരമാക്കാതെ ഒന്നരമാസം ലൊക്കേഷനിൽത്തന്നെ നിന്ന് കഥാപാത്രത്തോട് നീതി പുലർത്തുന്ന തരത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പരുക്ക് കാരണം ഷൂട്ടിങ് ആസ്വദിക്കാൻ കഴിഞ്ഞില്ല,' ബാബു ആന്റണി പറഞ്ഞു.
'ഞാൻ സിനിമ ഇട്ടിട്ടു പോയെങ്കിൽ ഒരാഴ്ചത്തേക്കെങ്കിലും സിനിമ മുടങ്ങിയേനെ, ഞാൻ വേദന ഉണ്ടായിട്ടുകൂടി ഒരു ദിവസം പോലും ബ്രേക്ക് എടുത്തില്ല. മണി സർ നേരത്തേ തന്നെ കഥ മുഴുവൻ പറഞ്ഞു നല്ല ഐഡിയ തരും. എല്ലാ പിന്തുണയും തന്ന് അദ്ദേഹം ഒപ്പമുണ്ടായതുകൊണ്ടാണ് ഈ സിനിമ എനിക്ക് ചെയ്യാൻ കഴിഞ്ഞത്,' ബാബു ആന്റണി കൂട്ടിച്ചേർത്തു.

സിനിമയിലേക്ക് വിളിച്ചപ്പോൾ താൻ ആദ്യം അമ്പരന്നെന്നും, ചെയ്യാൻ കഴിയുമോ എന്ന് സംശയിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് തന്റെ കൂടുതൽ രംഗങ്ങൾ എന്നും ബാബു ആന്റണി പറഞ്ഞു. അതേസമയം, ആർഡിഎക്സ് ആണ് ബാബു ആന്റണിയുടെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഒമർ ലുലുവിന്റെ പവർ സ്റ്റാർ, കടമറ്റത്ത് കത്തനാർ, മദനോത്സവം എന്നിവയാണ് ഇനി ഷൂട്ട് ആരംഭിക്കാനിരിക്കുന്നത്. തമിഴിലും ബാബു ആന്റണിയുടെ ചിത്രങ്ങൾ അണിയറയിലുണ്ട്.


Click it and Unblock the Notifications