പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പാണ് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്; ജയില്‍ വാസം ഓര്‍ത്ത് ബാബുരാജ്
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ബാബുരാജ്. വില്ലന്റെ ഗുണ്ടാ സംഘത്തിലെ ഒരാളായാണ് ബാബുരാജിനെ മലയാളികള്‍ ആദ്യം കാണുന്നത്. കാലങ്ങളോളം ക്ലീഷെ വില്ലന്‍ റോളുകളില്‍ ബാബുരാജ് അഭിനയിച്ചു. പിന്നീട് ഗിയറൊന്ന് മാറ്റി കോമഡിയിലേക്ക് തിരിഞ്ഞതോടെ ബാബുരാജിന്റെ കരിയര്‍ മാറി മറയുകയായിരുന്നു. കോമഡയില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്കു ചേക്കേറിയപ്പോഴും ബാബുരാജിന് കയ്യടി നേടാനായി.
ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ് ബാബുരാജിന്റെ ജീവിതം. ഫൈറ്റും റൊമാന്‍സും തകര്‍ച്ചകളും തിരിച്ചുവരവുമൊക്കെയുള്ള നാടകീയ രംഗങ്ങള്‍ നിറഞ്ഞൊരു സിനിമ. ഒരിക്കല്‍ ബാബുരാജിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജയില്‍ വാസത്തെക്കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ബാബുരാജ്.

''അവസാന വര്‍ഷം എല്‍എല്‍ബി പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പാണ് ഞങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. ടിവി പ്രഭാകരനായിരുന്നു ഞങ്ങളുടെ വക്കീല്‍. ഫോണിലൂടെ അദ്ദേഹം പറഞ്ഞു, നമ്മള്‍ കേസ് തോറ്റു. ഇനി നീയാ പരീക്ഷ പാസായാല്‍ മാത്രമേ രക്ഷയുള്ളൂ. പഠിക്കാന്‍ വേണ്ടി പുസ്തകം എടുക്കുമ്പോള്‍ മനസില്‍ വരുന്നത് ജയിലില്‍ പാറ പൊട്ടിക്കുന്ന രംഗമാണ്'' എന്നാണ് ബാബുരാജ് പറയുന്നത്.
അടുത്ത ദിവസം പത്രത്തില്‍ എന്നെ ശിക്ഷിച്ച വാര്‍ത്ത വന്നു. ഞാനത് കാണാതിരിക്കാന്‍ ലോ കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പത്രത്തില്‍ നിന്ന് ആ വാര്‍ത്ത കീറിക്കളഞ്ഞു. ഞാന്‍ അറിഞ്ഞിട്ടില്ല എന്നാണ് അവരുടെ വിചാരമെന്നും ബാബുരാജ് ഓര്‍ക്കുന്നു. പരീക്ഷാ ഹാളില്‍ വച്ച് ഞാന്‍ എഴുതുന്നുണ്ടോ എന്നാണ് എല്ലാവരുടേയും നോട്ടം. ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. എല്ലാം അറിയാവുന്ന ചോദ്യങ്ങള്‍. പരീക്ഷ നന്നായി എഴുതാന്‍ സാധിച്ചുവെന്നും താരം പറയുന്നു.
പിന്നീടാണ് സെന്‍ട്രല്‍ ജയിലില്‍ പോയത്. 22 വയസേയുള്ളൂ. അന്ന് ജയിലില്‍ ഭയങ്കര റാഗിംഗ് ഒക്കെയുള്ള കാലമാണ്. പക്ഷെ എന്റെ പ്രായത്തിന്റെ പരിഗണന എന്നാല്ലവരും തന്നിരുന്നുവെന്നും ബാബുരാജ് പറയുന്നു. പരീക്ഷുടെ റിസള്‍ട്ട് വരുമ്പോള്‍ ഞാന്‍ ജയിലിലാണ്. 72 ശതമാനം മാര്‍ക്ക്. എറണാകുളം ലോ കോളേജില്‍ എല്‍എല്‍എം അഡ്മിഷന്‍ റാങ്ക് ലിസ്റ്റില്‍ ഞാന്‍ ഒന്നാമത്. അങ്ങനെയാണ് ജാമ്യം കിട്ടി അവിടെ നിന്നും ഇറങ്ങിയതെന്നാണ് ബാബുരാജ് പറയുന്നത്.
ജസ്റ്റിസ് ഹേമയാണ് എന്നെ ശിക്ഷിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഹേമ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ എന്നേയും മാഡം വിളിപ്പിച്ചിരുന്നു. അന്ന് സംസാരിച്ചതിനിടെ മാഡം അന്നത്തെ പ്രശ്‌നത്തില്‍ എന്നെ ശിക്ഷിക്കാന്‍ എന്താണ് കാരണം? എന്ന് താന്‍ ചോദിച്ചുവെന്നാണ് ബാബുരാജ് പറയുന്നത്. അതൊരു പ്രമാദമായ കേസായിരുന്നല്ലോ ഹൈക്കോര്‍ട്ടില്‍ വിട്ടുപോകുമെന്ന് അറിയാമായിരുന്നു. ഹൈക്കോര്‍ട്ട് ആ കേസില്‍ ഞാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ല എന്ന് കണ്ട് എന്നെ കുറ്റവിമുക്തനാക്കിയെന്നും താരം പറയുന്നു.

അമ്പത് ദിവസമേ ജയിലില്‍ കിടന്നുള്ളൂവെങ്കിലും അതെന്റെ വക്കീല്‍ ജോലിയെ സാരമായി ബാധിച്ചുവെന്നും ബാബുരാജ് വ്യക്തമാക്കുന്നുണ്ട്. എല്‍എല്‍എം കഴിഞ്ഞ് പത്ത് വര്‍ഷം ഞാന്‍ പ്രാക്ടീസ് ചെയ്തു. ആളുകള്‍ എന്നെ ജയിലില്‍ കിടന്ന ആളെന്ന കണ്ണോടെ നോക്കുന്നതറിഞ്ഞ് വക്കീല്‍ ജോലി ഉപേക്ഷിച്ചു. ആ സമയത്താണ് പഴയ സിനിമാ മോഹം വീണ്ടും ഒന്നു പൊടിതട്ടിയെടുത്തതെന്നാണ് താരം പറയുന്നത്.
നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ, നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയിലുള്ളത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍, ഐസിയു, അന്വേഷിപ്പിന്‍ കണ്ടെത്തും, ലവ്‌ലി, സാന്ദ്രയുടെ അടുത്ത സിനിമ, എബ്രിഡ് ഷൈനിന്റെ സിനിമ, അമ്മ സംഘടനയ്ക്ക് വേണ്ടി ഹോട്ട്‌സ്റ്റാറില്‍ വരാനിരിക്കുന്ന സീരീസ് എന്നിവയാണ് അണിയറിലുള്ളത്.


Click it and Unblock the Notifications











