'ഈ കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? താല്പര്യമില്ലാത്തതൊക്കെ ചെയ്തു; ടൊവിനോയും സഹായിച്ചു': ദിലീപ്
ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം. കേസും വിവാദങ്ങളുമൊക്കെയായി സിനിമയിൽ നിന്നും കുറച്ചു നാൾ മാറി നിന്ന ദിലീപിന്റെ തിരിച്ചുവരവിലെ പ്രധാനപ്പെട്ട സിനിമ കൂടിയാണ് ബാന്ദ്ര. ഇതിനു മുൻപെത്തിയ വോയ്സ് ഓഫ് സത്യനാഥൻ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്.
സൂപ്പർ ഹിറ്റായ രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമയാണ് ബാന്ദ്ര. തെന്നിന്ത്യൻ സൂപ്പർ നായികാ തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. നവംബർ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ.

രൂപത്തിലും ഭാവത്തിലും ഒരുപാട് വ്യത്യസ്തതയുള്ള അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. നടന്റെ കരിയറിലെ തന്നെ വേറിട്ടൊരു ലുക്ക് ആണ് ചിത്രത്തിലേത്. ആ ലുക്കിലേക്ക് എത്താൻ താൻ കഷ്ടപ്പെട്ടതിനെ കുറിച്ചും അതില്‍ തന്നെ ടൊവിനോ തോമസ് സഹായിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഓണലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ബാന്ദ്രയ്ക്ക് വേണ്ടി കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തി. കഥാപാത്രത്തിന് വേണ്ടി ഫിറ്റായിരിക്കണം. ഞാന്‍ ജിമ്മിലൊന്നും പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി അതൊക്കെ ചെയ്തു. അതിനായി ടൊവിനോ അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ പറഞ്ഞുവിട്ടു. പുളളി സിനിമ തീരുന്നത് വരെ തന്റെ കൂടെ ഉണ്ടായിരുന്നു. രാത്രിയാണ് ഷൂട്ട് തീരുന്നത് എങ്കില്‍ അത് കഴിഞ്ഞ് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും',
'ഡയറ്റ് ഫോളോ ചെയ്തു. ഇതൊരു വലിയ ജോലിയാണ്. ബാന്ദ്രയ്ക്ക് റിസ്‌ക് എടുത്തത് പ്രൊഡ്യൂസറായ വിനായക ഫിലിംസിന്റെ അജിത്ത് ആണ്. കാരണം ഇത്രയും വലിയ സിനിമയാണ്. ഈ ബജറ്റിലുളള ഒരു സിനിമയില്‍ താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതെല്ലാം കൊണ്ട് വന്ന് തന്നിട്ടുണ്ട്', ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം തിരിച്ചുവരവിനുള്ള തന്റെ ഊർജ്ജം പ്രേഷകരാണെന്നും ദിലീപ് അഭിമുഖത്തിൽ പറയുകയുണ്ടായി. 'പ്രേക്ഷകര്‍ എന്റെ കൂടെയുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ ഊര്‍ജ്ജം. രാമലീല എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ചെയ്തത്. അത് തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാക്കിയത് പ്രേക്ഷകരാണ്. ആരും രാമലീല കാണരുത് എന്ന് ചാനലുകളില്‍ കൊട്ടി ആഘോഷിക്കുമ്പോള്‍ പ്രേക്ഷകരാണ് വിജയിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് അറിയാം ഞാന്‍ ആരാണെന്നും എന്താണെന്നും. അവരുണ്ടാക്കിയതാണ് എന്നെ', ദിലീപ് പറഞ്ഞു.
അതേസമയം, വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ബാന്ദ്ര. തമന്നയെ കൂടാതെ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ മലയാളത്തിൽ നിന്നും മംമ്ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ എന്നി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-മത്തെ ചിത്രമാണ് ബാന്ദ്ര.


Click it and Unblock the Notifications