'ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല, എന്നിട്ടും! അമ്മയെ ഓർക്കുമ്പോൾ സങ്കടം വരും': ഭാവന
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. മലയാളത്തിന് പുറമെ തമിഴിലും കന്നഡത്തിലുമെല്ലാം തിളങ്ങിയിട്ടുണ്ട് നടി. മലയാളത്തിലെന്നത് പോലെ കന്നഡത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഭാവന അതിവേഗമാണ് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയത്.
അതേസമയം, കുറച്ചു കാലമായി മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഭാവന. 2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണിൽ ആണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഭാവന.
ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനാകുന്നത്. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, തന്റെ തിരിച്ചുവരവിനെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഭാവന ഇപ്പോൾ. മലയാളത്തിലേക്ക് ഇനിയൊരു വരവ് ഉണ്ടാകില്ല എന്ന് മനസ്സുകൊണ്ട് തീരുമാനിച്ചിരുന്നു എന്നാണ് ഭാവന പറയുന്നത്. ഗൃഹലക്ഷ്‍മിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. മലയാളത്തിലേക്ക് ഇനിയൊരു മടങ്ങി വരവ് വേണ്ടെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചുറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ആയിരുന്നു അങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ. എനിക്ക് എന്റെ മനസമാധാനം തന്നെ ആയിരുന്നു പ്രധാനം. മലയാളത്തിലേക്ക് വന്നാൽ എനിക്ക് അത് നഷ്ടമാകും എന്ന് തോന്നി. അന്നും എന്നും തനിക്ക് നല്ല ഓഫറുകൾ വന്നിരുന്നുവെന്നും സൗഹൃദമാണ് തന്നെ വീണ്ടും സിനിമയിൽ എത്തിച്ചതെന്നും ഭാവന പറഞ്ഞു. തനിക്ക് നേരെയുണ്ടാകുന്ന സൈബർ അറ്റാക്കുകളെ കുറിച്ചും ഭാവന അഭിമുഖത്തിൽ പറയുന്നുണ്ട്. 'സൈബർ ബുള്ളിയിങ് ഒക്കെ ഒരു ജോലി ആയി മാറിയെന്ന് ഞാൻ മനസിലാക്കുന്നു. സിനിമകൾക്കും വ്യക്തികൾക്കുമെതിരെ ഓരോ ആക്രമങ്ങൾ നടത്താൻ ഇപ്പോൾ ആളുകൾ ഉണ്ട്. എന്നെകുറിച്ച് ഒന്നുമറിയാത്തവർ എന്തിനാണ് ഇങ്ങനെ ഓരോന്ന് പറയുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞാൻ അവരുടെ ആരുടെയും വീട്ടിൽ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല. അവർക്ക് എന്നെ അറിയുന്നത് ഞാൻ ചെയ്ത് വെച്ച വേഷങ്ങളിലൂടെ മാത്രമാണ്. എന്നിട്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ', ഭാവന പറഞ്ഞു. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. 'നവീനെ 2011 മുതൽ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. കുടുംബത്തെയും പരിചയം ഉണ്ടായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. പുള്ളി ബാംഗ്ലൂർ ആണ് ജനിച്ചു വളർന്നത് എങ്കിലും തെലുങ്ക് ആണ് ബേസ്. അച്ഛൻ റിട്ടയേർഡ് നേവി ഓഫീസർ ആണ്. അമ്മ മരിച്ചു പോയി. അച്ഛന് മലയാളം കുറച്ചറിയാം. നവീനും ഞാനും വീട്ടിൽ ഇംഗ്ളീഷോ, തമിഴോ ആണ് സംസാരിക്കുക. വീടിനുള്ളിൽ പലപ്പോഴും പല ഭാഷകളും നിറയാറുണ്ട്. വിവാഹം കഴിഞ്ഞ ആദ്യസമയങ്ങളിൽ വലിയ വിഷമം ആയിരുന്നു. അച്ഛന്റെ മരണശേഷം വീട്ടിൽ അമ്മ ഒറ്റയ്ക്ക് ആണല്ലോ എന്നോർക്കുമ്പോൾ സങ്കടം വരാറുണ്ട്. രണ്ടുമാസം തുടർച്ചയായി ബാംഗ്ലൂരിൽ നിന്നാൽ ഹോം സിക്ക് നെസ് തുടങ്ങും. വീട്ടിലേക്ക് വരാൻ തോന്നും. ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടാൽ നവീന് കാര്യം മനസിലാകും. അപ്പോൾ തന്നെ ഞങ്ങൾ നാട്ടിലേക്ക് വരും. കുറച്ചുദിവസം അമ്മയ്‌ക്കൊപ്പം താമസിച്ചിട്ടാണ് പിന്നെ മടങ്ങി പോവുക,' ഭാവന പറഞ്ഞു.






Click it and Unblock the Notifications