പരിഹാസങ്ങളാണ് ഊർജ്ജം; തുടക്കകാലത്ത് ചെയ്ത സിനിമ കുടുംബവുമായി കാണാൻ പറ്റാത്തതാണ്; ഫിറോസ് പറയുന്നു
ബിഗ് ബോസ് സീസൺ മൂന്നിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി ശ്രദ്ധനേടിയ താരമാണ് ഫിറോസ് ഖാൻ. ഭാര്യ സജ്‌നയ്ക്ക് ഒപ്പമാണ് മത്സരാർത്ഥിയായി എത്തിയത്. വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ഇരുവരും ഷോയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഷോയ്ക്ക് ഓളമുണ്ടാകാനും ചർച്ചയാകാനും ഇവർക്ക് കഴിഞ്ഞു.
ഷോയിൽ സജീവമായി മുന്നോട്ട് പോകുന്നതിനിടെ ആയിരുന്നു ഇവരുടെ പടിയിറക്കം. സഹമത്സരാര്‍ഥികളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഇവര്‍ക്ക് വിനയായി മാറിയത്. ബിഗ് ബോസിന് ശേഷം സീരിയലുകളും ടെലിവിഷൻ ഷോകളുമായി സജീവമാണ് ഫിറോസ്. സജ്‌നയും സോഷ്യല്‍ മീഡിയയില്‍ ഉൾപ്പെടെ സജീവമാണ്.

ബിഗ് ബോസിൽ എത്തുന്നതിനു വർഷങ്ങൾക്ക് മുന്നേ തന്നെ ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധനേടിയിട്ടുള്ള താരമാണ് ഫിറോസ്. മമ്മൂട്ടിയുടെ വില്ലനായി ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ബിഗ് ബോസിന് മുൻപും ശേഷവുമുള്ള ജീവിതത്തെ കുറിച്ചും നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഫിറോസ്. ഐ കാൻ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
'പരിഹാസങ്ങൾ എന്നും ഞാൻ നേരിട്ടിട്ടുണ്ട്. സാധാരണ വീട്ടിൽ ജനിച്ച ഒരാളാണ്. സിനിമ ലോകത്തേക്ക് എത്തണമെന്ന് ആഗ്രഹിച്ച് ഇറങ്ങിയപ്പോൾ മുതൽ പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. ഇവന് വേറെ പണിക്ക് പോയിക്കൂടെ എന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. നേരിട്ട് പറയാതെ മാറി നിന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ എന്റെ ചെവിയിൽ എത്തുകയും ചെയ്തിട്ടുണ്ട്,'

'പരിഹാസങ്ങൾ കേൾക്കുമ്പോൾ ഊർജമാണ്. മാനസികമായി ഉള്ളിൽ പ്രയാസമുണ്ടാകുന്നുണ്ട്. എന്നാൽ അത് ഊർജ്ജമാക്കി സംഭരിക്കുന്ന ആളാണ് ഞാൻ. എന്ത് പരിഹാസങ്ങൾ കേട്ടാലും എങ്കിൽ അത് ചെയ്തിട്ടേ കാര്യമുള്ളൂ എന്ന് തീരുമാനിച്ചു മുന്നോട്ട് പോകുന്നതാണ് എന്റെ രീതി. ഞാൻ തളരില്ല,' ഫിറോസ് പറഞ്ഞു.
ബിഗ് ബോസിലൂടെയാണ് തനിക്ക് കൂടുതൽ ജനശ്രദ്ധ കിട്ടിയതെന്ന് ഫിറോസ് പറഞ്ഞു. 'ഡേഞ്ചറസ് ബോയ്സ് വലിയ ഹിറ്റായിരുന്നു. അത് കണ്ട് തിരിച്ചറിഞ്ഞ നിരവധി പേർ ഉണ്ട്. ഇന്നും അതിലെ ഓരോ കാര്യങ്ങൾ വെച്ച് എന്നോട് സംസാരിക്കുന്നവരുണ്ട്. അത് കഴിഞ്ഞ് ഞാൻ മമ്മൂട്ടിക്ക് ഓപ്പോസിറ്റ് ഫേസ് ടു ഫേസ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കന്നടയിൽ സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ ഡേഞ്ചറസ് ബോയ്‌സിന് ശേഷം എനിക്ക് കിട്ടിയ ഏറ്റവും നല്ല വേദി ബിഗ് ബോസ് തന്നെയാണ്,'

തുടക്കകാലത്ത് ചെയ്തത് മോശം സിനിമകൾ ആണെന്ന് കേട്ടിട്ടുണ്ട് അത് എന്തുകൊണ്ടയായിരുന്നു എന്ന ചോദ്യത്തിന് ഫിറോസിന്റെ പ്രതികരണം അതിനെ മോശം സിനിമ എന്ന് പറയാൻ പറ്റില്ല എന്നായിരുന്നു 'ഇന്ന് പല താരങ്ങളും പണ്ട് അത്തരം സിനിമകളിൽ അഭിനയിച്ചിട്ടുള്ളവരാണ്. അത് മോശം സിനിമാ എന്ന് പറയാൻ പറ്റില്ല. എന്നാൽ കുടുംബവുമായി കാണാൻ കഴിയാത്ത ഒരു സിനിമ ആയി പോയി എന്നത് സത്യമാണ്. സിനിമ കണ്ടാൽ മനസിലാവും അത് അങ്ങനെ മോശമായ സിനിമ അല്ല. ദേവൻ ഉൾപ്പടെയുള്ള നടന്മാർ അഭിനയിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഫിറോസ് സംസാരിച്ചു. ആദ്യ ബന്ധം പിരിഞ്ഞത് ഒത്തുപോകാൻ കഴിയാതെ വന്നതോടെയാണ്. സജ്‌നയുമായി വളരെ സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത്. രണ്ടുപേരും മനസിലാക്കുന്നുണ്ട്. തങ്ങളുടെ രണ്ടുപേരുടെയും ഭാഗ്യമാണതെന്നും ഫിറോസ് പറഞ്ഞു. അതേസമയം, തന്റെ ആദ്യ വിവാഹത്തിലെ മകളെ കാണാൻ പറ്റാത്തത് ഏറ്റവും വലിയ ദുഖമാണെന്നും താരം കൂട്ടിച്ചേർത്തു. 'എന്റെ ആദ്യ വിവാഹത്തിലെ മകളാണ് അത്. സാഹചര്യങ്ങൾ കൊണ്ട് എനിക്ക് കാണാൻ പറ്റാത്തത് ആണ്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ഫിറോസ് പറഞ്ഞു.

മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലെ പെൺ വേഷത്തെ കുറിച്ചും ഫിറോസ് സംസാരിക്കുന്നുണ്ട്. 'ആ പരമ്പരയുടെ നിർമ്മാതാവ് സുഹൃത്തായിരുന്നു. അങ്ങനെയാണ് അതിലേക്ക് എത്തുന്നത്. ഒരു ഡ്യുവൽ കഥാപാത്രമായിരുന്നു ചെയ്യേണ്ടത്. ഒരേസമയം ആണും ആവണം പെണ്ണും ആവണം. എനിക്ക് ഒരുപാട് ചെയ്യാൻ ഉണ്ടായിരുന്നു. ആദ്യം വിളിച്ചപ്പോൾ ഞാൻ സിനിമ നോക്കുന്നു എന്ന് പറഞ്ഞതാണ്. എന്നാൽ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഏറ്റു,'
ഒരു സ്ത്രീ ആയി അഭിനയിക്കുക എന്നാൽ മാനസികമായും ആ സ്ത്രീ ആയി മാറണം. അതിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാലിന്റെ ഷോട്ട് ഇല്ലെങ്കിൽ പോലും ഞാൻ കൊലുസും നെയിൽ പോളിഷും ഇടുമായിരുന്നു. കഥാപാത്രം പൂർണമാകാൻ വേണ്ടി ചെയ്തതാണ്. ഓരോ മണിക്കൂറിലും ഷേവ് ചെയ്തിട്ടാണ് മേക്കപ്പ് ഇട്ടിരുന്നത്. കണ്ണിൽ ലെൻസ് വെച്ചാൽ ഭയങ്കര ബുദ്ധിമുട്ടാണ് എന്നിട്ടും ഞാൻ അത് വച്ചാണ് അഭിനയിച്ചത്. സീരിയൽ ആയത് കൊണ്ട് തന്നെ പരിമിതകൾ ഉണ്ടായിരുന്നു. അതെല്ലാം തരണം ചെയ്തതാണ് ചെയ്‌തത്. ഈ സ്ത്രീ കഥാപാത്രം ചെയ്ത ഉടനെ പുരുഷനായും അഭിനയിക്കണം എന്നത് റിസ്ക് ഉള്ള പരിപാടി ആയിരുന്നു. എന്നാൽ അതെല്ലാം നന്നായി തന്നെ ചെയ്യാൻ പറ്റി,' ഫിറോസ് പറഞ്ഞു.


Click it and Unblock the Notifications