ആദ്യം 'ക്രു' ആയിരുന്നു, സ്റ്റണ്ട് റൈഡർ ആയപ്പോൾ 'എഫ്' കൂടെയിട്ടു; കൃഷ്ണജീവ് ഫുക്രു ആയ കഥയിങ്ങനെ
ടിക് ടോക് വീഡിയോകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ വ്യക്തിയാണ് ഫുക്രു എന്ന കൃഷ്ണജീവ്. ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെ വൈറലായ ഫുക്രു കൂടുതൽ മലയാളികൾക്ക് സുപരിചിതനാവുന്നത് ബിഗ് ബോസ് സീസൺ 2 വിൽ പങ്കെടുത്തതോടെയാണ്. പിന്നീട് കേരളമൊട്ടാകെ ഫുക്രുവിന് ആരാധകരുണ്ടാവുകയായിരുന്നു.
ബൈക്ക് സ്റ്റണ്ടിംഗ് നടത്തി ഫ്രീക്കനായി നടന്നിരുന്ന കൃഷ്ണജീവ് പിന്നീടാണ് ടിക് ടോക്കിലേക്ക് കാലെടുത്തു വെക്കുന്നതും വൈറലാകുന്നതും. പാട്ടുകൾക്ക് രസകരമായ രീതിയിൽ നൃത്തം ചെയ്തും സിനിമാ രംഗങ്ങൾ രസകരമായി അവതരിപ്പിച്ചൊക്കെയാണ് ഫുക്രു സോഷ്യൽ മീഡിയയിൽ തിളങ്ങാൻ തുടങ്ങിയത്. ചെയ്യുന്ന കണ്ടന്റുകളിൽ എല്ലാം വ്യത്യസ്തമായ 'ഫുക്രു ടച്ച്' കൂടി ചേർന്നതോടെ ഫോളോവേഴ്സ് ഇരട്ടിയാവുകയായിരുന്നു.

അങ്ങനെ കേരളത്തിൽ ഏറ്റവും പ്രശസ്തിയുള്ള ടിക് ടോക് താരങ്ങളിലൊരാളായി മാറുകയായിരുന്നു ഫുക്രു. ആ പ്രശസ്തിയാണ് ഫുക്രുവിനെ ബിഗ് ബോസ് ഷോയിലേക്കും എത്തിച്ചത്. തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കാൻ ഫുക്രുവിന് സാധിച്ചിരുന്നു. അവസാനം കോവിഡ് മൂലം ഷോ അവസാനിപ്പിക്കുന്നത് വരെ ഫുക്രു ശക്തനായ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു.
ഷോ അവസാനിച്ചതിനു പിന്നാലെ നിരവധി വേദികളിൽ ഫുക്രു എത്തി. ഒന്ന് രണ്ട് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ ചിത്രങ്ങളുടെ തിരക്കിലേക്ക് കടക്കുകയാണ് താരം. ബാലതാരമായി എത്തിയ അനിഖ നായികയാകുന്ന ഓഹ് മൈ ഡാര്‍ലിംഗ് ആണ് ഫുക്രുവിന്റെ പുതിയ ചിത്രം.
അതിനിടെ ഫ്‌ളവേഴ്‌സ് വേദിയിൽ എത്തിയ ഫുക്രു തന്റെ പേര് വന്ന വിശേഷവും ടിക് ടോക്കിൽ വൈറലായ കഥയും പങ്കുവെക്കുകയാണ്. തന്റെ പഴയ ബൈക്കിന്റെ രജിസ്ട്രേഷനിൽ നിന്ന് 'ക്രു' എന്ന പേര് താൻ തന്നെ ആദ്യം ഇടുകയായിരുന്നു എന്ന് ഫുക്രു പറയുന്നു. കബഡി താരമായിരുന്ന താൻ ജേഴ്സിയിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ആയ 'കെ ആർ യു' എന്ന് ഇടുകയും ഇത് പിന്നീട് 'ക്രു' ആവുകയുമായിരുന്നു എന്ന് താരം പറഞ്ഞു.
'ക്രു' ഫുക്രു ആയത് സ്റ്റണ്ട് റൈഡർ ആയപ്പോൾ ആണ്. യഥാർത്ഥ പേര് പറയാൻ കഴിയാത്ത കൊണ്ട് ഒരു എഫ് കൂടി ഇട്ട് കൊടുത്ത് ഫുക്രു ആക്കി. ടിക് ടോകിലും ഇൻസ്റ്റാഗ്രാമിലും ഇത് തന്നെ പേരാക്കി അങ്ങനെ ഫുക്രു ആയതാണെന്നും താരം പറഞ്ഞു.
താൻ വൈറലായതിനു പിന്നിലെ കഥയും ഫുക്രു പറഞ്ഞു. 'ഒരു ഹർത്താൽ ദിവസം ഞാൻ ഒരിടത്ത് പോയി വന്ന് റെയിൽവേ സ്റ്റേഷനിൽ പെട്ട് കിടന്ന് അവിടെ നിന്ന് കഷ്ടപ്പെട്ട് ക്ഷീണിച്ചു വീട്ടിൽ എത്തിയതായിരുന്നു. അങ്ങനെ ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരാൾ കരഞ്ഞു കൊണ്ട് ഡാൻസ് ചെയ്യുന്നതിന് ഭയങ്കര ലൈക്ക്. അയാൾ വൈറൽ. അപ്പോൾ ഞാനും വിചാരിച്ചു പാട്ടിന് ചേരാത്ത ഒരു ഡാൻസ് ചെയ്താലോ എന്ന്. അത് കേറി അങ് വൈറലായി' ഫുക്രു പറഞ്ഞു.
അതുപോലെ സ്റ്റണ്ട് റൈഡിങ്ങും അഭിനയവും കൂടാതെ താൻ ഒരു കബഡി താരവും ഗുസ്തി താരവുമാണെന്ന് ഫുക്രു പറഞ്ഞു. ഗുസ്തിയിൽ സ്‌കൂളിൽ പഠിക്കുമ്പോൾ സംസ്‌ഥാന തലത്തിൽ ഒക്കെ മത്സരിച്ചിട്ടുണ്ടെന്നും താൻ പഠിപ്പിച്ച കുട്ടികൾ സംസ്ഥാന തലത്തിൽ പോയി മത്സരിച്ചിട്ടുണ്ടെന്നും ഫുക്രു പറഞ്ഞു.


Click it and Unblock the Notifications