'കുഞ്ഞാവ ഇരിക്ക്, ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയതാണ് മണിച്ചേട്ടൻ! വിശേഷദിവസങ്ങളിൽ സ്വപ്നത്തിൽ വരും'; ഹനാൻ
സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയുമൊക്കെ മലയാളികൾക്ക് പരിചിതയാണ് ഹനാൻ ഹമീദ്. ഇത്തവണത്തെ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥി ആയി ഹനാൻ എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 5 ലെ ആദ്യ വൈൽഡ് കാർഡ് എൻട്രി ആയിരുന്നു ഹനാൻ. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹനാന് ഷോയിൽ നിന്ന് പുറത്തു പോവുകയായിരുന്നു.
അന്തരിച്ച നടൻ കലാഭവൻ മണിയ്ക്ക് പ്രിയങ്കരിയായിരുന്നു ഹനാൻ. മുൻപ് താരം തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഹനാന്റെ ജീവിത സാഹചര്യങ്ങൾ അറിഞ്ഞ മണി, തന്റെ സ്റ്റേജ് പരിപാടികളിൽ ഹനാനെ അവതാരകയായി കൊണ്ടുപോവുകയും സിനിമകളിൽ ചെറിയ അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിക്കൊപ്പമുള്ള തന്റെ അവസാന നിമിഷങ്ങൾ ഓർക്കുകയാണ് ഹനാൻ. വിശദമായി വായിക്കാം.

കുഞ്ഞാവ എന്നാണ് മണിച്ചേട്ടൻ എന്നെ വിളിച്ചിരുന്നത്. മോളുട്ടിയോട് ഉള്ളത് പോലെ തന്നൊരു ബന്ധമായിരുന്നു എന്നോട്. അദ്ദേഹം എനിക്ക് എപ്പോഴും പാടി തന്നിരുന്ന പാട്ടാണ് 'മിന്നാമിനുങ്ങേ..', നീ തനിച്ചല്ലേ.. പേടിയാകിലെ.. കൂട്ടിനു വരട്ടെ എന്നൊക്കെ ചോദിച്ച ആളെ പിന്നീട് കാണാതായപ്പോൾ അത് വലിയൊരു വേദന ആയിരുന്നു. ആ വിഷമത്തിൽ നിന്ന് ഒന്ന് റിക്കവർ ആവാൻ വർഷങ്ങളോളം സമയമെടുത്തു എന്ന് ഹനാൻ പറയുന്നു.
ഇപ്പോഴും എനിക്ക് ഫാന്റസി പോലൊരു പ്രതീക്ഷയുണ്ട്. ഒരു ഏയ്ഞ്ചൽ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരു വരം തന്നാൽ, മാവേലിയെ പോലെ ഒരു ദിവസം മണിച്ചേട്ടനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റുമോയെന്ന് ചോദിക്കും. മണിച്ചേട്ടന്റെ പിറന്നാളിനാണ് ഞാൻ മണിച്ചേട്ടനൊപ്പം അവസാനമായി ഒരു പ്രോഗ്രാം ചെയ്യുന്നത്. പ്രോഗ്രാം കഴിഞ്ഞ് ഫ്രണ്ട്സിനെ എല്ലാം പറഞ്ഞുവിടുന്നതിനിടയിൽ മണിച്ചേട്ടൻ പറഞ്ഞു, കുഞ്ഞാവ ഇരിക്കൂ എന്ന്.
ഒരുമിച്ചു കുറച്ചു പാട്ടൊക്കെ പാടി, ഭക്ഷണം ഒക്കെ കഴിച്ചിട്ട് കുഞ്ഞാവ പോയാൽ മതിയെന്ന് പറഞ്ഞു. ഞാനും അമ്മയും അവിടെ ഇരുന്നു. പക്ഷേ അങ്ങനെ പറഞ്ഞ് ഞങ്ങളെ അവിടെ ഇരുത്തി പോയ ആൾ പിന്നീട് തിരിച്ചു വന്നില്ല. പുലർച്ചെ വരെ ഇരുന്നിട്ടും അദ്ദേഹം വന്നില്ല. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി. കുഞ്ഞാവ ഇരിക്ക്, മണിച്ചേട്ടൻ ഇപ്പോൾ വരാമെന്ന് വാക്ക് തന്ന് പോയിട്ട് പിന്നെ ഞാൻ കാണുന്നത് ജീവൻ ഇല്ലാതെയാണ്, ഹനാൻ ഓർക്കുന്നു.
അദ്ദേഹത്തിന്റെ പാഡിയിൽ ഒക്കെ പോകുമ്പോൾ വിഷമം വരും. അദ്ദേഹം ഇരിക്കെന്ന് പറഞ്ഞ് ഇരുത്തിയിട്ട് പോയൊരു സ്ഥലമുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ഞാൻ അവിടെ പോയി ഇരിക്കും. മണിച്ചേട്ടന്റെ ആശാന്റെ കൂടെ. മണിച്ചേട്ടൻ അവിടെ ഉണ്ടെന്ന് ഉള്ള വിശ്വാസമാണ് എനിക്ക്. കാത്തിരിക്കാൻ പറഞ്ഞിട്ട് പോയതല്ലേ, എന്നിട്ട് വരാത്തതെന്താ എന്നൊക്കെ ഞാൻ അവിടെയിരുന്ന് ചോദിക്കും.

അദ്ദേഹം അവിടെ ഉണ്ടെന്നും അതൊക്കെ കേൾക്കുന്നുന്നുണ്ടെന്നുമാണ് എന്റെ മനസ്സിൽ. അത്രയും കണക്ടഡ് ആയ ആളായിരുന്നു മണിച്ചേട്ടൻ. അദ്ദേഹത്തെ ഞാൻ ഒരിക്കലും മറന്ന് പോകില്ല. ഞാൻ മരിക്കുമ്പോൾ സന്തോഷത്തോടെ മരിക്കും. അന്നെനിക്ക് മണിച്ചേട്ടനെ കാണാൻ കഴിയുമല്ലോ. ഇടയ്ക്ക് അദ്ദേഹം എന്റെ സ്വപ്നത്തിൽ വരാറുണ്ടായിരുന്നു. കഴിഞ്ഞ ജന്മദിനത്തിനാണ് അവസാനമായി അദ്ദേഹത്തെ സ്വപ്നം കണ്ടത്.
വിശേഷ ദിവസങ്ങളിൽ മണിച്ചേട്ടൻ വരും. എനിക്ക് പാട്ടു പാടി തരുന്നതും കൊഞ്ചിക്കുന്നതും എന്നെ സ്‌കൂളിലും കോളേജിലുമൊക്കെ കൊണ്ടാകുന്നതുമൊക്കെ ഞാൻ സ്വപ്‌നം കണ്ടിട്ടുണ്ട്. അങ്ങനെ സ്വപ്‌നം കാണുമ്പോൾ സന്തോഷം ലഭിക്കാറുണ്ട്. ഒരുപക്ഷേ ഞാൻ അത്രയും ആഗ്രഹിക്കുന്നത് കൊണ്ട് ആത്മാവ് വന്ന് നമ്മളെ സന്തോഷിപ്പിക്കുന്നത് ആണെങ്കിലോ. ഇതൊക്കെ നമ്മുടെ സങ്കൽപങ്ങളാണ്. എങ്കിലും ഒരു വിഷ്വൽ ആയിട്ടാണല്ലോ കാണുന്നത്. അതൊരു ഭാഗ്യമല്ലേ എന്നും ഹനാൻ പറയുന്നു.


Click it and Unblock the Notifications











