സാഗറിന് ഇഷ്ടമല്ലെന്ന് മനസിലായപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു; പണപ്പെട്ടി എടുത്തതിന് വാപ്പ പറഞ്ഞത്: നാദിറ!
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിൽ ഏറെ ജനപ്രീതി നേടിയ മത്സരാര്‍ഥികളിൽ ഒരാളാണ് നാദിറ മെഹ്റിൻ. ട്രാൻസ് സമൂഹത്തിന്റെ പ്രതിനിധിയായി ഹൗസിൽ എത്തിയ നാദിറയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. നാദിറയുടെ തമാശകളും നിലപാടുകളും പ്രകടനവുമെല്ലാം ഹൗസിലും പുറത്തും വലിയ ചർച്ചയായിരുന്നു. ഇടയ്ക്ക് നാദിറ ലവ് ട്രാക്കിന് ശ്രമം നടത്തുന്നു എന്ന വിമർശനങ്ങൾ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. സാഗറിനോടുള്ള പ്രണയമാണ് അതിന് കാരണമായത്.
ഇപ്പോഴിതാ ആ സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നാദിറ. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 100 ദിവസം വീട്ടിനകത്ത് ആരെയും കാണാതെ മത്സരാര്‍ഥികള്‍ മാത്രമായി സംസാരിക്കുമ്പോള്‍ ഇമോഷൻസുണ്ടാകാം. ചിലപ്പോൾ പ്രണയവുമുണ്ടാകാമെന്ന് നാദിറ പറയുന്നു.

'ഒരു പ്രണയമുണ്ടാകുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെ കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യം വേണ്ടത്. നമുക്ക് കംഫര്‍ട്ടബിളാണോ എന്ന് മനസ്സിലാക്കുക. ഞാൻ അങ്ങനെ മനസ്സിലാക്കിയിരുന്നു. പ്രണയം തോന്നിയിട്ട് പെട്ടെന്ന് പറഞ്ഞ ആളല്ല ഞാൻ. കുറച്ചുകഴിഞ്ഞാണ് പ്രണയം പറയുന്നത്. എന്നിട്ട് അല്ല എന്ന് മനസിലായപ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും മനസ് മാറാം. മനുഷ്യരാണല്ലോ. എന്നാൽ എനിക്ക് തിരിച്ച് ഒരു പ്രതീക്ഷയും തന്നിട്ടുമില്ല.
എങ്കിലും ഞാൻ പ്രതീക്ഷയോടെ ഇരുന്നു. നോ ആണെന്ന് മനസിലാക്കിയപ്പോള്‍ പഴയ സൗഹൃദം തങ്ങള്‍ തുടര്‍ന്നു. അത് ഞാൻ നിലനിൽപ്പിന് വേണ്ടി ചെയ്തത് അല്ല. അവനെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പോയിട്ടില്ല. പക്ഷേ അവനെ ബാധിച്ചുവെന്നാണ് പുറത്തെത്തിയപ്പോള്‍ ഞാൻ മനസ്സിലാക്കിയത്. അവനെ ബാധിക്കുന്ന തരത്തില്‍ ഒന്നും ഞാൻ ചെയ്തിട്ടില്ല. പ്രണയം എന്നത് തുറന്നു പറയാനുള്ളതാണല്ലോ', നാദിറ പറഞ്ഞു.
അനിയത്തി ബിഗ് ബോസിൽ എത്തിയപ്പോൾ ഉണ്ടായ സന്തോഷത്തെ കുറിച്ചും താരം മനസുതുറന്നു. 'ആറ് വർഷത്തെ പരിശ്രമമാണ് ബിഗ് ബോസ് ഷോയിലൂടെ സാധ്യമായത്. എന്റെ മാത്രമല്ല. ബിഗ് ബോസിന്റേയും ഏഷ്യാനെറ്റിന്റെയുമെല്ലാം വിജയമായാണ് ഞാൻ കാണുന്നത്. എന്നെ സപ്പോർട്ട് ചെയ്ത പ്രേക്ഷകരുടെ കൂടെ വിജയമാണ്. അനിയത്തിയെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആദ്യം മനസിലാകാതെ പോയത്. സുഹൃത്തുക്കളെയാണ് പ്രതീക്ഷിച്ചിരുന്നത്',
'എനിക്ക് അവിടെന്ന് കിട്ടിയ ട്രോഫി ആയിട്ട് കൂടിയാണ് അതിനെ കാണുന്നത്. എന്റെ കുടുംബത്തിന് എന്നെ മനസിലാക്കാൻ ആ വേദിയിലൂടെ സാധിച്ചു. ആ മാതാപിതാക്കളുടെ മകളാണ് എന്ന് പറയുന്നതിൽ ഇപ്പോൾ അഭിമാനമാണ്. നാദിറയുടെ വാപ്പായല്ലേ എന്ന് ചോദിച്ചവരോട് അതെ വോട്ട് ചെയ്യണം എന്നൊക്കെ വാപ്പ പറഞ്ഞു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. വാപ്പാക്ക് ഈ ഗെയിമിനെ കുറിച്ച് വലിയ അറിവില്ല. പണപ്പെട്ടി എടുത്ത് ഇറങ്ങിയെന്ന് പറഞ്ഞപ്പോൾ അത് എന്തിനായിരുന്നു എന്നാണ് ചോദിച്ചത്',

'നൂറ് ദിവസം നിന്ന് ലാലേട്ടന്റെ കൂടെ സ്റ്റേജിൽ ഒക്കെ നിൽക്കാമായിരുന്നല്ലോ. പണമല്ലല്ലോ ആ വേദിയല്ലേ നമുക്ക് ആവശ്യം എന്നൊക്കെയാണ് വാപ്പ ചോദിച്ചത്. അതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ടായിരുന്നു. ഒരുപാട് പേർ എന്നെ പണപ്പെട്ടി എടുക്കുന്നതിൽ പിന്തുണച്ചിരുന്നു. അത് കൃത്യമായ തീരുമാനം ആയിരുന്നു. രണ്ടാം സ്ഥാനത്തിന് പ്രൈസ് മണി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവിടെ നിൽക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചേനെ,' നാദിറ പറഞ്ഞു. ആ ഒരു സ്ഥാനം പ്രതീക്ഷിച്ചിരുന്നുവെന്നും നാദിറ വ്യക്തമാക്കി.
ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകള്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിലേക്ക് ഒന്നാമത് എത്തിയ മത്സരാര്‍ഥി ആയിരുന്നു നാദിറ. ആ ആഴ്ചയിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ നാദിറയ്ക്ക് സാധിച്ചിരുന്നു. എന്നാൽ അവസാന വാരം പണപ്പെട്ടിയിലെ പണം സ്വീകരിച്ച് നാദിറ പുറത്തുപോകാൻ തീരുമാനിക്കുകയായിരുന്നു. 7.75 ലക്ഷം രൂപയാണ് നാദിറ സ്വന്തമാക്കിയത്.


Click it and Unblock the Notifications