'പ്രണയമുണ്ടായിരുന്നു, ആര്‍മി പശ്ചാത്തലം കൂട്ടിച്ചേര്‍ത്തത്'; ബിഗ് ബോസിൽ പരസ്യമായി മാപ്പ് പറഞ്ഞ് മിഥുൻ!
ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നാണ് അനിയൻ മിഥുന്റേത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്ക്കിൽ ജീവിത ഗ്രാഫ് വരച്ചുകാണിക്കുന്നതിനിടെ മിഥുൻ പറഞ്ഞ പ്രണയകഥ വീട്ടിനുള്ളിലും പുറത്തും വൻ ചര്‍ച്ചയായിരുന്നു. പഞ്ചാബ് സ്വദേശിയായ സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പ്രണയം പറയുന്നതിന് മുൻപ് അവര്‍ വെടിയേറ്റ് മരിച്ചു എന്നൊക്കെയാണ് മിഥുൻ പറഞ്ഞത്.
ഈ കഥയുടെ വിശ്വാസ്യത സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ചോദിക്കുകയും ആർമിയിൽ അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്നും പറയുകയുണ്ടായി. എന്നാല്‍ മിഥുൻ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും കഴിഞ്ഞ വാരം പുറത്താകുന്നത് വരെ മിഥുന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

ഫിനാലെയ്ക്ക് മുന്നോടിയായി പുറത്തുപോയ മത്സരാർത്ഥികൾ എല്ലാം കഴിഞ്ഞ ദിവസം ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു. അനിയൻ മിഥുനും അവർക്കൊപ്പം ഹൗസിൽ എത്തിയിട്ടുണ്ട്. ഹൗസിലെത്തിയശേഷം അഖിൽ മാരാരുമായി സംസാരിക്കവെ താൻ എന്റർടൈൻമെന്റിന് വേണ്ടി പറഞ്ഞ കഥയാണെന്നും അത് പ്രൊഫഷനെ വരെ ബാധിക്കുന്ന വിധത്തിൽ പുറത്ത് ചർച്ചയായെന്നും വെളിപ്പെടുത്തുകയുണ്ടായി.
ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന 'ബിബി അവാര്‍ഡ്സ്' വേദിയില്‍ വച്ച് താന്‍ പറഞ്ഞ കഥയുടെ വാസ്തവം വിശദീകരിച്ചിരിക്കുകയാണ് മിഥുൻ. സഹമത്സരാർത്ഥികളോടും പ്രേക്ഷകരോടും താരം പരസ്യമായി മാപ്പ് പറയുകയും ചെയ്തു. മിഥുന്റെ വാക്കുകൾ തുടർന്ന് വായിക്കാം.
പുറത്ത് പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു. ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്നമായി. എന്റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മിയുടെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്തതായിരുന്നു.
അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്. അങ്ങനൊരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി ചോദിക്കുകയാണ്. എനിക്കൊരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ ഒന്നുമല്ല. അത് ആ ഒരു ഇതില്‍ അങ്ങ് പറഞ്ഞ് പോയതാണ്. പക്ഷേ അത് ഇപ്പോള്‍ വന്നുവന്ന് എന്റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
വുഷു ഞാന്‍ പഠിച്ചിട്ടില്ല, വുഷു എനിക്ക് അറിയില്ല എന്നുവരെ ആയി ഇപ്പോള്‍. അങ്ങനത്തെ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ്. അത് ഞാന്‍ പുറത്ത് പോയിട്ട് തെളിയിച്ചോളാം. ആദ്യത്തെ ആ കഥയുടെ പേരില്‍ എല്ലാ മലയാളികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാ പട്ടാളക്കാരോടും സോറി പറയുന്നു. ചാനലിലോടും. എന്നെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ഉണ്ട്.
അവരെ എനിക്ക് ബോധ്യപ്പെടുത്തണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇത് പറഞ്ഞത്. പ്രൊഫഷനിലും വലിച്ചുകീറി. അത് മാത്രമേ എനിക്ക് ഇത്തിരി വിഷമമായിട്ടുള്ളൂ. എന്റെ വീട്ടുകാര്‍ക്ക് ആയാലും. ഞാന്‍ ചെയ്ത ഇക്കാര്യത്തിന്റെ പേരില്‍ എയര്‍പോര്‍ട്ടില്‍ വച്ച് എന്റെ അച്ഛനെയും അമ്മയെയും മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു. അത് വളരെയധികം മോശമായ കാര്യമാണ്.
ഞാന്‍ കളിക്കുന്നത് പ്രോ വുഷു ആണ്. പ്രോ വുഷു സാന്‍ഡയാണ്. പ്രൊഫഷണല്‍ ഫൈറ്റര്‍ ആണ്, അമച്വര്‍ ഫൈറ്റര്‍ അല്ല. ഇവരുടെ അസോസിയേഷനിലേക്ക് എടുത്തിടാനോ എടുത്ത് കളയാനോ പറ്റില്ല. എനിക്ക് അടുത്ത വര്‍ഷം ഒരു കളി വന്നാല്‍ എനിക്ക് പോയി കളിക്കാം. പല ബ്രാന്‍ഡുകളും എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇനിയും വരും കളി.

ഒരു വര്‍ഷം ഒന്നോ രണ്ടോ ഇന്‍റര്‍നാഷണല്‍ കളിക്കാനുള്ള പ്ലാനാണ്. ഞാന്‍ സംസാരിക്കാതെ തന്നെ ഇതൊക്കെ തെളിഞ്ഞ് തുടങ്ങുന്നുണ്ട്. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് കൊടുക്കുന്ന വിശദീകരണം ഒരു പ്രസ്മീറ്റില്‍ പോലും എനിക്ക് കൊടുക്കാന്‍ പറ്റില്ല, അനിയൻ മിഥുൻ പറഞ്ഞു.
ഇതിനുപിന്നാലെ അഖിൽ മാരാർ അടക്കമുള്ള കുടുംബാംഗങ്ങൾ മിഥുന് പിന്തുണ അറിയിച്ച് താരത്തെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരു കുടുംബംപോലെ നിനക്കൊപ്പം ഉണ്ടെന്ന് ഇവർ പറഞ്ഞു. അഖിൽ മാരാർ വേദിയിൽ മിഥുന് വേണ്ടി സംസാരിക്കുകയും ചെയ്തു. .


Click it and Unblock the Notifications