'അച്ഛന്റെ ആ അടി, തല രണ്ടായി പിളർന്നു പോയെന്ന് ഞാൻ കരുതി; അന്നാണ് അവസാനമായി തല്ലിയത്': രഞ്ജു രഞ്ജിമാർ
മലയാളികൾക്ക് സുപരിചിതയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴായി രഞ്ജു രഞ്ജിമാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
കടന്നുവന്ന വഴികളെ കുറിച്ചുള്ള രഞ്ജുവിന്റെ വാക്കുകൾ ട്രാൻസ്‍വ്യക്തികൾക്ക് പലപ്പോഴും പ്രചോദനമായി മാറാറുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് ഉണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കുകയാണ് രഞ്ജു. തന്നെ ഒരുപാട് വേദനിപ്പിച്ച ഒരു സംഭവമാണ് അതെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.

'ഏറ്റവും വലിയ വേദന ഉണ്ടാക്കിയ സംഭവം നടക്കുന്നത് ഒരു ശബരിമല സീസൺ സമയത്താണ്. പണ്ട് ശബരിമലയ്ക്ക് പോകുന്ന സമയം ഒരു ചടങ്ങ് പോലെ കഞ്ഞി കൊടുക്കുന്ന സിസ്റ്റം ഉണ്ട്, നമ്മുടെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിൽ ഞാൻ കഞ്ഞി വാങ്ങിക്കാനായി പോയി. തിരിച്ചുവന്നപ്പോൾ ഒരു ബന്ധുവുമായി ഞാൻ അടിയായി, ആ സമയത്തു കൊച്ചുകുട്ടിയാണ് ഞാൻ. തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും അച്ഛൻ വിവരം അറിഞ്ഞു. ഈ കഞ്ഞിപ്പാത്രം കൊണ്ടുതന്നെ അച്ഛൻ എന്റെ തലയ്ക്ക് അടിച്ചു',
'എന്റെ തല തന്നെ രണ്ടായി പിളർന്നു പോയെന്ന് ഞാൻ കരുതി. അത്രക്കും അരിശത്തോടെ ആയിരുന്നു ആ അടി. ആദ്യമായും അവസാനമായും അച്ഛൻ എന്നെ തല്ലിയത് അന്നാണ്. കുറെ ദിവസം തലയിൽ ഇങ്ങനെ മുഴച്ചുനിന്നിരുന്നു. അച്ഛൻ മരിക്കുന്നതുവരെ ഞാൻ ഇത് ചോദിച്ചിട്ടുണ്ട്. ഇന്നും എനിക്ക് അറിയില്ല അച്ഛൻ എന്തിനാണ് അത്രയും വേദനിപ്പിക്കുന്ന രീതിയിൽ എന്നെ അടിച്ചതെന്ന്', രഞ്ജു പറയുന്നു.
സ്വപ്നത്തിൽ പോലും താനൊരു മേക്കപ്പ് ആർട്ടിസ്റ്റാകുമെന്ന് കരുതിയിട്ടില്ലെന്നും രഞ്ജു പറഞ്ഞു. എന്റെ ഉള്ളിൽ എന്നും മേക്കപ്പ് ഉണ്ടായിരുന്നു. കൂട്ടുകുടുംബമായിരുന്നു എന്റേത്. വൈകുന്നേരങ്ങളിൽ ഞങ്ങൾ കുട്ടികൾ നാടകം കളിക്കുമായിരുന്നു. ആ സമയത്ത് കൂടെ ഉള്ളവരെ അണിയിച്ചൊരുക്കുന്നതെല്ലാം ഞാൻ തന്നെയാണ്. സ്‌കൂളിൽ കലോത്സവ സമയങ്ങളിൽ ഒന്നും അറിയില്ലെങ്കിലും സ്വന്തമായി മേക്കപ്പ് ഇട്ടു ഞാൻ അങ്ങ് പോകും.

എന്റെ സാഹചര്യങ്ങൾ അങ്ങനെയൊക്കെ ആയിരുന്നത് കൊണ്ടുതന്നെ ഒരിക്കലും സിനിമയിലേക്ക് എത്തുമെന്ന് ഞാൻ വിചാരിച്ചില്ല. അപ്രതീക്ഷിതമായാണ് ഞാൻ ഈ ഫീൽഡിലേക്ക് എത്തുന്നത്. അതിൽ സന്തോഷം മാത്രമേയുള്ളു. എന്നെങ്കിലും ഒരാളുടെ മുഖത്ത് മേക്കപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോൾ മരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും രഞ്ജു പറഞ്ഞു. മുൻപൊരിക്കൽ സ്വന്തമായൊരു വീട് വാങ്ങിയതിനെക്കുറിച്ച് രഞ്ജു പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു.
കൊച്ചിയില്‍ ഞാന്‍ താമസിക്കുന്ന വാടക വീടിനടുത്ത് ഒരു വീട് വില്പനയ്ക്കുണ്ടെന്ന് അറിഞ്ഞപ്പോഴാണ് കൈയ്യിലെ കാശെല്ലാം സ്വരുക്കൂട്ടി വെച്ച് അത് വാങ്ങിയത്. ഉള്ളതെല്ലാം പെറുക്കിക്കൂട്ടിയാണ് അന്ന് വീട് വാങ്ങിയത്. ആഗ്രഹിച്ച് വാങ്ങിയ പിന്നീട് എന്റെ ഇഷ്ടത്തിന് മാറ്റിയെടുത്തു. നേരത്തെയുണ്ടായ മോശം അനുഭവങ്ങളോടുള്ള മധുരപ്രതികാരം പോലെയായാണ് ആ വീട് മേടിച്ചതും നവീകരിച്ചതും. ഓലപ്പുരയില്‍ നിന്നും ആഡംബരവീട്ടിലേക്കുള്ള ചേക്കേറലില്‍ എന്റെ ജീവിതകഥ മുഴുവനുണ്ടെന്നുമാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.


Click it and Unblock the Notifications