'മോശം പറഞ്ഞിട്ട് അവർക്ക് എന്താണ് കിട്ടുന്നതെന്ന് അറിയില്ല; എന്റെ ജോലിയാണ് ഞാൻ ചെയ്യുന്നത്': സ്വാസിക
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സ്വാസിക. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങിയിട്ടുള്ള താരത്തെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. സൂപ്പർ ഹിറ്റായ സീത എന്ന പരമ്പരയിലെ സീതയെന്ന ടൈറ്റിൽ കഥാപാത്രമായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാസിക ഇപ്പോൾ ചതുരം സിനിമയിലെ സെലേന എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നെടുകയാണ്.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ സിനിമയാണ് ചതുരം. ചിത്രത്തിലെ സ്വാസികയുടെ ഗ്ലാമറസ് വേഷം ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നവംബർ ആദ്യം തിയേറ്ററിൽ എത്തിയ ചിത്രത്തിലെ രംഗങ്ങങ്ങക്കുറിച്ച് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇറങ്ങിയപ്പോൾ മുതലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഇവ ഇറങ്ങിയപ്പോൾ സ്വാസിക വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. നായകനായ റോഷൻ മാത്യുവിനൊപ്പമാണ് സ്വാസിക ഇന്റിമേറ്റ് രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും വിമർശനങ്ങൾ എല്ലാം സ്വാസികയ്ക് മാത്രമായിരുന്നു. ഇപ്പോഴിതാ, അതിനോട് പ്രതികരിച്ചിരിക്കുകയാണ് സ്വാസിക.
സിനിമ ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ലെന്ന് പറയാം എന്നാൽ ഒരു ലിപ് ലോക്കിന്റെയോ അല്ലെങ്കിൽ ഒരു രംഗത്തിന്റെയോ പേരിൽ അതിലെ നായികയെ മോശം പറയുന്നത് ശരിയല്ലെന്ന് താരം പറയുന്നു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ.

'ഇതിന് നമ്മുടേതായ കാര്യം പറയാം എന്നേയുള്ളു. അത് ആളുകൾ കൺവിൻസിങ്ങായി എടുക്കണമെന്നില്ല. അവർ എല്ലാത്തിന്റെയും നെഗറ്റീവ് വശങ്ങളാണ് ചിന്തിച്ചു കൂട്ടുന്നത്. നെഗറ്റീവ് ആയി കാണുന്നവരോട് പറയാനുള്ളത്, നിങ്ങൾ ഇതിനെ ഒരു ജോലി ആയി കാണുക. ഏതൊരു ജോലിക്കും അതിന്റെ സ്വഭാവമുണ്ടാകും. എല്ലാ ജോലിയും ഒരേപോലെ ചെയ്യാൻ പറ്റില്ല.
ഡോക്ടറും, എഞ്ചിനീയറും ടീച്ചർമാരുമെല്ലാം അവരുടെ ജോലിക്ക് ആവശ്യമായത് ചെയ്യുന്നുണ്ട്. അതുപോലൊരു ജോലിയാണ് ആക്ടിങ് എന്ന് പറയുന്നത്. ആ ആക്ടിങ്ങിന്റെ ഭാഗമായി വരുന്നതാണ് ഇമോഷൻസ്. പ്രണയം, കാമം, ദേഷ്യം, സങ്കടം എന്നിങ്ങനെ ഏത് വികാരമായാലും അതൊക്കെ ഒരു അഭിനേതാവിന്റെ മുഖത്തോടെയും ശരീരത്തിലൂടെയും കടന്നു പോകണം.

അങ്ങനെയുള്ള സിനിമകൾ വരുമ്പോൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പിന്നെ പിന്നെ സിനിമകൾ വരുന്നത്. സിനിമയെ കുറിച്ച് നെഗറ്റീവ് പറയാം. ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല എന്ന് പറയാം. എന്നാൽ ഒരു ലിപ് ലോക്ക് എടുത്ത് അത് ഒരു കുറ്റമായി കണ്ട് ആ പെൺകുട്ടിയെയും വീട്ടുകാരെയും മോശം പറഞ്ഞിട്ട് എന്താണ് കിട്ടുന്നത് എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ മാറി വരാൻ കുറച്ചു സമയമെടുക്കുമായിരിക്കും. കാത്തിരിക്കാം,'

'മാറി വരുന്നതിന്റെ ലക്ഷണമാണ് ചതുരം മൂന്ന് നാല് ആഴ്ചകൾ ആയിട്ടും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. രണ്ടു മൂന്ന് വർഷങ്ങൾ കഴിയുമ്പോൾ തീർച്ചയായും മാറുമായിരിക്കും,' സ്വാസിക പറഞ്ഞു.
ചതുരത്തിലെ രംഗങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്ന് സ്വാസിക പറയുന്നുണ്ട്. 'ഷൂട്ടിന് മുൻപ് കോസ്റ്യൂം ട്രയൽ ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് കംഫർട്ടബിൾ അല്ലാത്ത വേഷങ്ങൾ പറഞ്ഞു മാറ്റിയിരുന്നു. ഒരു ഷൂട്ടിന് പോകുന്നതിന് മുൻപ് ആ ഓരോ പ്രോസസ് ഒക്കെ ക്രിസ്റ്റൽ ക്ലിയറായി സംവിധായകൻ ചെയ്‌തിരുന്നു.

സ്ക്രിപ്റ്റ് ഡിസ്കഷൻ ഉണ്ടായിരുന്നു. അതിൽ നമ്മുക്ക് പറ്റാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പറയാനും ചെയ്യാനുമുള്ള അവസരം ഉണ്ടായിരുന്നു. ആർട്ടിസ്റ്റുകൾ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സ്ക്രിപ്റ്റ് റീഡിങ് ഉണ്ടായിരുന്നു. അതിലെല്ലാം നമ്മുക്ക് നമ്മുടെ സജഷൻസ് പറയാമായിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ഷൂട്ടിങ്ങിലേക്ക് ചെന്നത്. അവിടെ ചെന്നപ്പോൾ നമ്മൾ ഹാപ്പി ആയിരുന്നു. വളരെ കംഫർട്ടബിളായി ഫാമിലി പോലെ ആ സിനിമ ചെയ്യാൻ പറ്റി. സ്വാസിക പറഞ്ഞു.


Click it and Unblock the Notifications