നന്നാവാൻ പലതും പരീക്ഷിച്ചു, പ്രയോജനം ഉണ്ടായില്ല! വിവാഹശേഷം ഞാൻ അതും പഠിച്ചു, ഭർത്താവ് പഠിപ്പിച്ചു: രാധിക
ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. ഒരുപക്ഷെ രാധിക എന്ന പേരിനേക്കാൾ റസിയ എന്ന് പറയുമ്പോഴാകും പ്രേക്ഷകർക്ക് കൂടുതൽ മനസിലാവുക. അതെ, മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാംപസ് ചിത്രമായ ക്ലാസ്മേറ്റ്സിലൂടെ മലയാളിളുടെ ഖൽബിൽ കൂടുക്കൂട്ടിയ റസിയ. ക്ലാസ്മേറ്റ്സ് എന്ന സിനിമ കണ്ടവരാരും രാധികയെ മറക്കാനിടയില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലൂടെ രാധിക സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിയിൽ സെറ്റിൽഡായതോടെയാണ് സിനിമയിൽ നിന്ന് രാധിക അകന്നത്. ആയിഷയുടെ വീണ്ടും സിനിമയിൽ സജീവമാകാൻ കഴിയുമെന്ന പ്രതീക്ഷ താരം അടുത്തിടെ പങ്കുവച്ചിരുന്നു. ദുബായിയിൽ ബിസിനസുകാരനായ അഭിൽ കൃഷ്ണയാണ് രാധികയുടെ ഭർത്താവ്. 2017 ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ദുബായിയിൽ ആയതിൽ പിന്നെ തന്റെ പ്രധാന ഹോബി യാത്രയും പാചക പരീക്ഷണങ്ങളുമാണെന്നാണ് രാധിക പറയുന്നത്. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ലഭിക്കുന്ന അവസരങ്ങളിലെല്ലാം യാത്രകൾ പോകാറുണ്ട്. യാത്രകളിൽ എല്ലാം ഭക്ഷണം കഴിക്കുന്നതിനാണ് കൂടുതൽ ശ്രദ്ധ. ചില ചില നാടുകളിലെ ഭക്ഷണത്തെക്കുറിച്ച് ഓർക്കുമ്പോൾ അതു കഴിക്കാനായി മാത്രം അവിടെപ്പോയാലോ എന്നു വരെ ചിന്തിക്കാറുണ്ടെന്ന് രാധിക പറയുന്നു.
'ഭർത്താവ് അഭി നല്ലൊന്നാന്തരം ഫൂഡിയാണ്. ഞാനും അത്ര മോശമല്ല, ഇപ്പോൾ എന്തു കിട്ടിയാലും കഴിക്കും. വെജിറ്റേറിയൻ വിഭവങ്ങളാണ് ഏറ്റവും ഇഷ്ടം. പാചക വിഡിയോകൾ കാണാനാണ് അഭി ഫോൺ എടുക്കുന്നത് തന്നെ. വീഡിയോ നോക്കി ഞാൻ പലതും ഉണ്ടാക്കാറുണ്ട്. ഇതുവരെ ഒന്നും പാളിപ്പോയിട്ടില്ല',
'അഭി ബിരിയാണി പ്രേമിയാണ്. 65 ദിവസവും ബിരിയാണി ഉണ്ടാക്കി കൊടുത്താലും ആൾ ഹാപ്പിയാണ്. ദുബായിലെ മിക്ക ബിരിയാണിയും അഭിയും ഞാനും കഴിച്ചിട്ടുണ്ട്. വിവാഹശേഷം ഞാൻ ബിരിയാണി ഉണ്ടാക്കാനും പഠിച്ചു. അഭി പഠിപ്പിച്ചു എന്നു പറയാം', രാധിക പറഞ്ഞു.

ഏതു നാട്ടിലെ വിഭവങ്ങളുടെ രുചിയറിഞ്ഞാലും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്രയും വരില്ല. അമ്മയ്ക്ക് ഭയങ്കര കൈപ്പുണ്യമാണ്. ഓരോ വിഭവങ്ങൾ തയാറാക്കുമ്പോഴും അമ്മയോട് വിളിച്ച് കൃത്യമായി ചോദിച്ചു പഠിച്ചാണ് തയാറാക്കുന്നത്. അമ്മൂമ്മ പണ്ട് വ്യത്യസ്ത രുചിക്കൂട്ടിലുള്ള വിഭവങ്ങൾ തയാറാക്കി തരാറുണ്ടായിരുന്നു. മത്തിയുടെ മുട്ട കൊണ്ടുള്ള വിഭവങ്ങളും ആഞ്ഞിലിക്കായയുടെ കുരു വറുത്തതും അടക്കം കുറേ വിഭവങ്ങൾ ഉണ്ടാക്കിത്തന്നിട്ടുണ്ട്. രാധിക ഓർമിച്ചു.
നാട്ടിൽ പോയി വരുമ്പോൾ ഒരുപാട് അച്ചാറുകൾ ഉണ്ടാക്കി കൊണ്ടുവരാറുണ്ട്. പാവയ്ക്ക അച്ചാർ, ചമ്മന്തിപ്പൊടി എല്ലാം കൊണ്ടുവരും. അടുത്ത വെക്കേഷൻ വരെ അത് തീർക്കാതെ നോക്കും. കുറച്ചു എരിവും പുളിയുമൊക്കെയാണ് തനിക്ക് ഇഷ്ടമെന്നും രാധിക പറഞ്ഞു. മധുരപ്രിയയല്ല, എന്നാലും ചിലനേരങ്ങളിൽ കഴിക്കാറുണ്ട്',
'അമ്മ ഉണ്ടാക്കുന്ന കേസരി ഇഷ്ടമാണ്. ഉള്ളിവട പോലെയുള്ള സ്നാക്സും ഇഷ്ടമാണ്. ദുബായിയിൽ റമസാന് പല വെറൈറ്റി സ്നാക്കുകളും കിട്ടും. അതെല്ലാം വാങ്ങി കഴിക്കും. എന്നാൽ എന്തൊക്കെ കഴിച്ചാലും വണ്ണം വയ്ക്കാത്ത ശരീര പ്രകൃതമാണ് തന്റേതെന്ന് രാധിക പറയുന്നു. വണ്ണം വെപ്പിക്കാൻ കുട്ടിക്കാലത്ത് വീട്ടുകാർ നടത്തിയിരുന്ന ശ്രമത്തെ കുറിച്ചും രാധിക പറഞ്ഞു.
'കുട്ടിക്കാലത്ത് എനിക്ക് എന്നും മുട്ട നൽകാറുണ്ടായിരുന്നു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇന്ന് അപ്പയോട് ഞാൻ പറയാറുണ്ട് അന്ന് എനിക്കു നൽകിയ മുട്ടയുടെ കണക്കെടുത്താൽ, ഇന്ന് അപ്പയ്ക്ക് മുട്ട വിരിയിച്ച് കോഴിക്കുഞ്ഞുങ്ങളാക്കി വലിയ ഫാം തന്നെ തുടങ്ങാമായിരുന്നുവെന്ന്. ഇന്നും എന്തൊക്കെ കഴിച്ചാലും എനിക്ക് അങ്ങനെ തടിയൊന്നും വയ്ക്കാറില്ല', രാധിക പറഞ്ഞു.


Click it and Unblock the Notifications











