അവസാന നാളില്‍ മക്കള്‍ രണ്ടാളേയും രണ്ട് വശത്തായി കിടത്താന്‍ ഇക്ക ആവശ്യപ്പെടുമായിരുന്നു: ഫാസില
മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത പേരാണ് കൊച്ചിന്‍ ഹനീഫയെന്നത്. മരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളിയ്ക്ക് കൊച്ചിന്‍ ഹനീഫ ഇന്നും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഡയലോഗ് പറഞ്ഞും പറയാതേയുമൊക്കെ അദ്ദേഹം എത്ര വട്ടം നമ്മളെ ചിരിപ്പിച്ചിരിക്കുന്നു. ഇപ്പോഴും ചിരിപ്പിക്കുന്നു. റീലുകളുടേയും മീമുകളുടേയും കാലത്തും കൊച്ചിന്‍ ഹനീഫ നിറഞ്ഞു നില്‍ക്കുകയാണ്. നിത്യ ജീവിതത്തില്‍ കൊച്ചിന്‍ ഹനീഫയുടെ ഏതെങ്കിലും ഡയലോഗ് പറഞ്ഞിട്ടില്ലാത്തവരായി ആരുണ്ട്?
സിനിമയില്‍ നിറഞ്ഞു നില്‍ക്കെയായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മരണം. ആ ആഘാതം മലയാള സിനിമ ഇന്നും മറന്നിട്ടില്ല. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്. രണ്ട് കുഞ്ഞു മക്കളേയും ഫാസിലേയും യാത്രയാക്കി അദ്ദേഹം പോയിട്ട് 14 വര്‍ഷങ്ങളായി. പക്ഷെ മലയാളിയുള്ളിടത്തോളം കാലം അദ്ദേഹത്തിന് മരണമില്ല.

കൊച്ചിന്‍ ഹനീഫയുടെ മക്കള്‍ ഇന്ന് വളര്‍ന്ന് വലുതായി. ഉമ്മയും ഇടതും വലതുമായി അവരുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫാസില പങ്കുവെക്കുന്നുണ്ട്. മക്കളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം എത്ര വലുതായിരുന്നുവെന്ന് ആ ഓര്‍മ്മകള്‍ കാണിച്ചു തരും. വര്‍ഷങ്ങളോളം കാത്തിരുന്നാണ് ഹനീഫയ്ക്കും ഫാസിലയ്ക്കും കുഞ്ഞുങ്ങളുണ്ടാകുന്നത്. അതിന്റെയെല്ലാം പലിശയും ചേര്‍ത്തായിരുന്നു ഹനീഫ മക്കളെ സ്‌നേഹിച്ചിരുന്നത്.
''തീരെ വയ്യാതായ അവസാന ദിനങ്ങളിലും ഹനീഫിക്ക ഒരു കാര്യം ആവശ്യപ്പെടുമായിരുന്നു. മക്കളെ രണ്ടു പേരേയും രണ്ടുവശത്തായി കിടത്താന്‍. അപ്പോള്‍ ആ മുഖത്തൊരു സന്തോഷം വരും.'' ഫാസില പറയുന്നു. ''ഹനീഫിക്ക മദ്യപിക്കാറില്ല. അലസജീവിതവുമില്ല. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞെങ്കിലും അത് മറച്ചുവയ്ക്കാനായിരുന്നു ഇക്ക ശ്രമിച്ചത്. രോഗമുണ്ടെന്ന് അറിഞ്ഞാല്‍ അഭിനയിക്കാന്‍ ആരും വിളിച്ചില്ലെങ്കിലോ എന്ന് ആ പാവം ചിന്തിച്ചിട്ടുണ്ടാകും.'' എന്നും ഫാസില പറയുന്നു.
സിനിമാക്കാരന്‍ ആയിരുന്നെങ്കിലും വലിയ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. മക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധത്താല്‍ ഒരു സിനിമയും വിടാതെ അഭിനയിക്കുകയായിരുന്നു ഹനീഫ എന്നാണ് ഫാസില പറയുന്നത്. ആരോഗ്യം പോലും നോക്കാതെ, സമയമിനി അധികമില്ലെന്ന് മനസിലാക്കിയത് പോലൊരു ഓട്ടപ്പാച്ചിലായിരുന്നു അതെന്നും അവര്‍ ഓര്‍ക്കുന്നുണ്ട്.

മരിക്കുന്നതിന് നാല് മാസം മുമ്പ് മാത്രമാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞതെന്നും ഫാസില പറയുന്നു. ''ഹനീഫിക്കയുടെ രോഗത്തില്‍ സങ്കടവും ദേഷ്യവും കടിച്ചമര്‍ത്തി എന്നോട് സംസാരിച്ചത് മമ്മൂക്കയാണ്. എന്തിന് അവനിത് മറച്ചുവച്ചു. ഒന്നു പറയാമായിരുന്നില്ലേ? എവിടെ കൊണ്ടു പോയാലും നമ്മള്‍ രക്ഷപ്പെടുത്തുമായിരുന്നില്ലേ? എന്ന്. കുഞ്ചന്‍ ചേട്ടന്റെ മകളുടെ കല്യാണത്തിന് കണ്ടപ്പോള്‍ വല്യ മക്കളായല്ലോ രണ്ടു പേരും നല്ലോണം പഠിക്കണം കെട്ടോ എന്ന് പറഞ്ഞ് അനുഗ്രഹിച്ചു'' എന്നും ഫാസില പറയുന്നുണ്ട്.
1972 ല്‍ അഴിമുഖം എന്ന ചിത്രത്തിലൂടെയാണ് കൊച്ചിന്‍ ഹനീഫയുടെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചു. അഭിനയത്തിന് പുറമെ വാത്സല്യം പോലുളള സിനിമകള്‍ സംവിധാനം ചെയ്ത് ആ രംഗത്തും സാന്നിധ്യം അറിയിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴിലും സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2010 ഫെബ്രുവരി 10നാണ് അദ്ദേഹം ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നത്.


Click it and Unblock the Notifications











