അമ്മയുടെ വള പണയം വച്ചുണ്ടാക്കിയ കാശ് അവര്‍ തട്ടിയെടുത്തു; പിന്നെ നിന്നു കൊടുത്തിട്ടില്ല: ദീപക് പറമ്പോള്‍
നായകനായും സഹനടനായുമെല്ലാം സാന്നിധ്യം അറിയിച്ച നടനാണ് ദീപക് പറമ്പോള്‍. ഈയ്യടുത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡിലെ ദീപക്കിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ മേല്‍വിലാസമോ ബന്ധങ്ങളോ ഇല്ലാതെയായിരുന്നു ദീപക് കടന്നു വരുന്നത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് നായകനായും അഭിനയിച്ചു. കുഞ്ഞിരാമായണം, തട്ടത്തിന്‍ മറയത്ത്, ഗ്രേറ്റ്ഫാദർ, ക്യാപ്റ്റന്‍ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടാന്‍ സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അഭിനേതാവാകനുള്ള ശ്രമങ്ങളുടെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ചതിയെക്കുറിച്ച് ദീപക് മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപക് മനസ് തുറന്നത്. നടനാകാന്‍ പോയി, അമ്മയുടെ വള പണയം വച്ച് വാങ്ങിയ പതിനായിരം രൂപ നഷ്ടപ്പെട്ട അനുഭവമാണ് അദ്ദേഹം തുറന്നു പറയുന്നത്.

''സാധാരണ കുടുംബമാണ് ഞങ്ങളുടേത്. അച്ഛന് മെഡിക്കല്‍ ഷോപ്പിലായിരുന്നു ജോലി. അമ്മ വീട്ടമ്മ. ആല്‍ബത്തിന്റെ കാര്യം ആദ്യം പറഞ്ഞത് അച്ഛനോടാണ്. പതിനായിരം രൂപയും ചോദിച്ചു. അത് ഞങ്ങളെ സംബന്ധിച്ച് വലിയ തുകയായിരുന്നു. കേട്ടപ്പോള്‍ അച്ഛന് ദേഷ്യം വന്നു. പിന്നീട് മനസ്സലിഞ്ഞു. അമ്മയുടെ വള പണയം വെക്കാന്‍ പറഞ്ഞു. അതുവഴി പതിനായിരം സംഘടിപ്പിച്ചു'' ദീപക് പറയുന്നു.
ആലപ്പുഴയിലെ ഒരു ബീച്ചില്‍ വെച്ചായിരുന്നു ഷൂട്ടിങ്. അവിടെ എത്തിയപ്പോള്‍ ഒരു ലോഡ്ജിലേക്ക് ചെല്ലാന്‍ പറഞ്ഞു. നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്ന് പണം വാങ്ങി. കല്യാണ ആല്‍ബത്തിന് ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ക്യാമറ വെച്ചായിരുന്നു ഷൂട്ട്. ബാക്ഗ്രൗണ്ടില്‍ ഒരു വാക്മാനില്‍ പാട്ടും വെച്ചു. ഷൂട്ട് തീരും മുമ്പേ മനസിലായി ഞാന്‍ പറ്റിക്കപ്പെടുകയാണെന്ന്. നിരാശയോടെ നാട്ടിലേക്ക് മടങ്ങിയെന്നും ദീപക് പറയുന്നു.
കുറച്ച് ദിവസത്തിന് ശേഷം ആ ലോഡ്ജിലേക്ക് വിളിച്ചു. അവര്‍ അവിടുത്തെ ബില്‍ പോലും നല്‍കിയിരുന്നില്ല. എന്തായി ആല്‍ബം അച്ഛന്‍ ഇടയ്ക്ക് ചോദിക്കും. എന്റെ കൈയില്‍ മറുപടി ഉണ്ടായിരുന്നില്ല. അച്ഛന് കാര്യം മനസിലായി. പണയം വച്ച വള അച്ഛന്‍ തന്നെ തിരിച്ചെടുത്തു. വലിയ പാഠമായിരുന്നു അത്. അതിനുശേഷം തട്ടിപ്പിന് നിന്നു കൊടുത്തിട്ടില്ലെന്നും ദീപക് പറയുന്നു.

ചെറുതെങ്കിലും കഥാപാത്രങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. കുഞ്ഞിരാമായണം, ക്യാപ്റ്റന്‍, ദ ഗ്രേറ്റ് ഫാദര്‍, ബിടെക്, ക്രിസ്റ്റഫര്‍, ജോണ്‍ ലൂഥര്‍ അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളെപ്പറ്റി അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ പടമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സിനിമ കണ്ട് പലരും വിളിച്ചു. റിയാസ് എന്ന കഥാപാത്രത്തെ ഇഷ്ടമായെന്ന് പറഞ്ഞുവെന്നും ദീപക് പറയുന്നുണ്ട്.
ചില നല്ല സിനിമകള്‍ ആളുകള്‍ കണ്ടില്ലെന്ന തോന്നലുമുണ്ട്. ഉദാഹരണത്തിന് ഒറ്റമുറി വെളിച്ചം. നായകനായി അഭിനയിച്ച ചിത്രങ്ങള്‍ക്കും വേണ്ടവിധത്തില്‍ ശ്രദ്ധ കിട്ടിയില്ല. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും നല്ല റോളുകളുണ്ട്. മഞ്ഞുമ്മല്‍ ബോയ്സാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ മേശമല്ലാത്ത റോളുണ്ട് എന്നും ദീപക് കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











