ഒരു കാപ്പിയിൽ നിന്നും തുടങ്ങിയതാണ്; ഇപ്പോൾ 17 വർഷമായി, ഞങ്ങൾ ഒന്നായത് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരം കോമഡി ഷോകളിലൂടേയും സ്‌റ്റേജ് പരിപാടികളിലൂടെയുമാണ് ആദ്യമായി ശ്രദ്ധനേടുന്നത്. മികച്ച നർത്തകി കൂടിയായ ദേവി അങ്ങനെയും കയ്യടി നേടിയിട്ടുണ്ട്. സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നതെങ്കിലും സിനിമയേക്കാളേറെ പരമ്പരകളാണ് ദേവി ചന്ദനയെ തേടിയെത്തിയത്.
ഇന്ന് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. സ്വന്തമായൊരു യൂട്യൂബ് ചാനലും ദേവിക്കുണ്ട്. ഭർത്താവിനൊപ്പമുള്ള ദേവിയുടെ വീഡിയോകളൊക്കെ വൈറലായി മാറാറുണ്ട്. ഗായകനായി ശ്രദ്ധനേടിയിട്ടുള്ള കിഷോർ വർമയാണ് നടിയുടെ ഭർത്താവ്. പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും. ആ പ്രണയം ഇന്നും ഇവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. വിദേശത്ത് ഒരു ഷോയ്ക്ക് പോയപ്പോഴാണ് ദേവി ചന്ദനയും കിഷേറും ഇഷ്ടത്തിലാവുന്നത്. 2006 ലായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോഴിതാ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹിതരാകാൻ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദേവിയും കിഷോറും. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഒരിക്കൽ കൂടി പ്രണയകഥ പങ്കുവച്ചത്. തങ്ങൾ ഒന്നായത് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഇരുവരും പറയുന്നു.
'ഞങ്ങൾ ആദ്യം കാണുന്നത് കലാഭവനിൽ വെച്ചാണ്. ഷോയ്ക്ക് മുന്നോടിയായിട്ടുള്ള ഒരു ട്രെയിലർ ഷൂട്ടിന് പോയപ്പോഴാണ് കാണുന്നത്. അവിടെ വെച്ച് പരിചയപ്പെട്ടു. അതിന് ശേഷം ഞങ്ങൾ ജിസിസി മുഴുവൻ ആ ഷോയുമായി പോയി. പത്ത് മുപ്പത്തഞ്ച് ഷോ അവിടെ ചെയ്തു. അതുകഴിഞ്ഞ് തിരിച്ച് വന്ന് രണ്ടു മാസങ്ങൾക്ക് ശേഷം ഞങ്ങൾ അമേരിക്കയിൽ ഇതേ ഷോയുമായി പോയി. അവിടെ വീക്കെൻഡ്‌സിൽ മാത്രമാണ് ഷോ. ബാക്കി ദിവസങ്ങളിൽ സിഡിക്ക് വേണ്ടിയുള്ള ഷൂട്ടിങ്ങും മറ്റുമാണ്',
'അമേരിക്കയിൽ വെച്ച് ഞങ്ങൾ ആകെ ഓടക്കായിരുന്നു. ഇദ്ദേഹം അധികം സംസാരിക്കില്ല. ഞാൻ ആണെങ്കിലും ആകെ മൊത്തം സംസാരവും ബഹളവും. അതാണെങ്കിൽ ഞങ്ങൾ എല്ലാവരും ഒരു വില്ലയിൽ ആയിരുന്നു താമസം. രാവിലെ മുതൽ രാത്രി വരെ ഇവരെ തന്നെയാണ് കണ്ടുകൊണ്ട് ഇരിക്കുന്നത്. അതിനിടെ ഒരു ദിവസം രാവിലെ ഇദ്ദേഹം എന്നോട് വിരോധമില്ലെങ്കിൽ ഒരു കാപ്പി ഇട്ട് തരാമോ എന്ന് ചോദിച്ചു. അന്ന് ഞാൻ അറിഞ്ഞില്ല, ഇത് ജീവിതം മുഴുവൻ ഇടാനുള്ള കാപ്പി ഇടലാണെന്ന്. അവിടെ നിന്ന് തുടങ്ങിയതാണ്', ദേവി ചന്ദന പറയുന്നു.

പിന്നീട് കിഷോർ ആണ് ബാക്കി പറഞ്ഞത്. 'ഷോ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ദേവിയുടെ അച്ഛനോട് ഞാൻ നേരിട്ട് കാര്യം പറയുകയായിരുന്നു. അതിന് സാക്ഷി സുരാജേട്ടനാണ്. ഞങ്ങളോടൊപ്പം ഷോയ്ക്ക് ഉണ്ടായിരുന്നില്ല. ദുബായിൽ നിന്നുള്ള ട്രാൻസിറ്റ് ഫ്‌ളൈറ്റിൽ കയറിയതാണ്. സുരാജേട്ടന് പേടി ആയിരുന്നു അച്ഛൻ പിടിച്ച് ഇടിക്കുമോയെന്ന്. ഞങ്ങളുടെ കൂടെയുണ്ടായ പ്രസാദേട്ടന് ഇപ്പോഴും സംശയമാണ് ഞങ്ങൾ എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന്', കിഷോർ പറഞ്ഞു.
'ചേട്ടൻ ഇതിപ്പോഴും ഒരു അൻസോൾവ്ഡ് പസിൽ പോലെയാണ്. ഞങ്ങൾ ഇക്കാര്യം അനൗൺസ് ചെയ്തപ്പോൾ ഞങ്ങൾക്ക് ഒപ്പമുണ്ടായിരുന്നവർക്കും അത്ഭുതമായിരുന്നു. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്നൊക്കെ ആയിരുന്നു ചോദ്യം. പക്ഷേ വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഞങ്ങൾ മുന്നോട്ട് പോയി. പതിനേഴ് വർഷമായി ഇപ്പോൾ', ദേവി ചന്ദന പറഞ്ഞു.


Click it and Unblock the Notifications











