നീ ചുമ്മാ വാടാ ചെക്കാ! സിനിമയില്‍ വരുമ്പോള്‍ നിവിനും ടൊവിയും പറഞ്ഞതിനെക്കുറിച്ച് സഹോദരന്‍
മലയാളത്തിലെ സൂപ്പര്‍ താരങ്ങളാണ് ടൊവിനോ തോമസും നിവിന്‍ പോളിയും. ഇപ്പോഴിതാ ടൊവിനോയുടേയും നിവിന്‍ പോളിയുടേയും കുടുംബത്തില്‍ നിന്നും മലയാള സിനിമയ്ക്ക് മറ്റൊരു നായകനെ കൂടി ലഭിച്ചിരിക്കുകയാണ്. കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ് എന്ന സിനിമയിലെ നായകനായി മാറിയ ധീരജ് ഡെന്നി. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമായി ഇപ്പോള്‍ നായകനായി മാറിയിരിക്കുകയാണ് ധീരജ്.
ധീരജിന്റെ അച്ഛന്റെ ചേട്ടന്റെ മകനാണ് നിവിന്‍ പോളി. ടൊവിനോയാകട്ടെ അമ്മയുടെ ചേട്ടന്റെ മകനും. തന്റെ മുന്നേ സിനിമയിലെത്തിയ കസിന്‍ സഹോദരന്മാരുടെ ഛായയുണ്ടെന്ന് ആരെ കൊണ്ടും പറയിപ്പിക്കരുതെന്ന ആഗ്രഹവുമായി സ്വന്തമായൊരു ഇടം നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ധീരജ്. ഇപ്പോഴിതാ ടൊവിനോയെക്കുറിച്ചും നിവിന്‍ പോളിയെക്കുറിച്ചും മനസ് തുറക്കുകയാണ് ധീരജ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''നിവിന്‍ ചേട്ടന്‍ എനിക്ക് മൂത്ത ചേട്ടനെപ്പോലെയാണ് തോന്നിയിട്ടുള്ളത്. ബിഗ് ബി എന്ന സിനിമയിലെ മമ്മുക്കയെപ്പോലെ ഒരാള്‍. വലിയ കരുതലും സ്‌നേഹവുമൊക്കെയുണ്ടെങ്കിലും അല്പം ഗൗരവത്തിലാകും നിവിന്‍ ചേട്ടന്‍ കാര്യങ്ങളെ സമീപിക്കുന്നത്.ഞാന്‍ സിനിമയിലേക്കു വരുന്നുവെന്നു പറഞ്ഞപ്പോഴും അപ്പനോട് ആലോചിച്ചു ചെയ്യണമെന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്. എന്നാല്‍ ടൊവിയും ഞാനും പ്രായത്തിലും വൈബിലുമൊക്കെ ഒരുപോലെയാണ്. കളിക്കൂട്ടുകാരനായതിനാല്‍ അതിന്റെ എല്ലാ സ്വാതന്ത്ര്യവും അലമ്പുമെല്ലാം ടൊവിയുടെ മുന്നില്‍ പുറത്തെടുക്കാം. ഞാന്‍ സിനിമയിലേക്കു വരുന്നുവെന്നു പറഞ്ഞപ്പോള്‍ 'നീ ചുമ്മാ വാടാ ചെക്കാ' എന്നായിരുന്നു ടൊവിയുടെ മറുപടി'' എന്നായിരുന്നു താരങ്ങളായ സഹോദരന്മാരെക്കുറിച്ച് ധീരജിന് പറയാനുള്ളത്.
താനിതുവരെ ചെയ്ത സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ നായക വേഷമെന്നാണ് താരം പറയുന്നത്. കല്‍ക്കി സിനിമയുടെ ചിത്രീകരണ സമയത്താണ് സംവിധായകന്‍ ശരത് ജി. മോഹന്‍ ഈ സിനിമയുടെ കഥയുമായി എന്നെ സമീപിക്കുന്നത്. എസ്.ഐ. ടെസ്റ്റ് പാസായി നില്‍ക്കുന്ന രൂപേഷ് എന്ന യുവാവിനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത് എന്നാണ് സിനിമയെക്കുറിച്ച് ധീരജ് പറയുന്നത്.
ത്രില്ലർ മൂഡിലുള്ള സിനിമയുടെ ആദ്യ പകുതിയില്‍ കുടുംബത്തിനായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനായി രസകരമായിട്ടാണ് കഥ പോകുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കേണ്ടി വരുന്നു. ഇതോടെ ചിത്രത്തിന്റെ മൂഡ് മാറുകയാണെന്നും താരം പറയുന്നു. അഭിനയ ജീവിതത്തില്‍ വലിയൊരു ടേണിങ് പോയിന്റായി മാറുന്നതാകും ഈ കഥാപാത്രമെന്നാണ് ധീരജ് വിശ്വസിക്കുന്നത്.


Click it and Unblock the Notifications