എന്തൊക്കെ പറഞ്ഞാലും അവർ എന്നെ ഇട്ടിട്ടു പോകില്ല; ഭാര്യ പോലും അങ്ങനെയാവണമെന്നില്ല; ധ്യാൻ പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനും ചേട്ടനും പിന്നാലെ സിനിമയിലേക്ക് എത്തിയ ധ്യാൻ അവരെ പോലെ തന്നെ, നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം തിളങ്ങിയിട്ടുണ്ട്. എന്നാൽ സിനിമകളേക്കാൾ അഭിമുഖങ്ങളിലൂടെയാണ് ധ്യാൻ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കേട്ടിരിക്കുന്നവരെ രസിപ്പിക്കുന്ന രസക്കൂട്ടുകള്‍ ചേര്‍ത്ത് കഥ പറയാന്‍ ധ്യാനോളം മിടുക്കുള്ള മറ്റൊരാളുണ്ടാകില്ല. ആ കഥകൾ കൊണ്ടാണ് ധ്യാനിന്റെ അഭിമുഖങ്ങൾ ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നത്.
കാര്യങ്ങൾ മറകൂടാതെ സംസാരിക്കുന്ന വ്യക്തി കൂടിയാണ് ധ്യാൻ. തന്റെ കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമെല്ലാം ധ്യാൻ പലപ്പോഴും അഭിമുഖങ്ങൾ സംസാരിക്കാറുണ്ട്. അവരുമായി ബന്ധപ്പെട്ട രസകരമായ കഥകളും അതിൽ ഇടംപിടിക്കാറുണ്ട്. സ്‌ട്രെസ് ബസ്റ്ററുകളായാണ് ധ്യാനിന്റെ അഭിമുഖങ്ങൾ ആരാധകർ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. അതേസമയം പഴയതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ ധ്യാനിന്റെ അഭിമുഖങ്ങൾക്ക് വന്നിട്ടുണ്ട്.

കഥകൾ പറയുന്നത് കുറച്ച് അൽപം പക്വതയോടെയുള്ള സംസാരവുമായാണ് നടനെ കാണാറുള്ളത്. അതിനിടെ ഇപ്പോഴിതാ അച്ഛനും അമ്മയും ചേട്ടനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്നെ ഒരിക്കലും ഇട്ടിട്ട് പോകാത്തവർ അവരായിരിക്കുമെന്ന് ധ്യാൻ പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ചേട്ടൻ വിനീതുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാനിന്റെ പ്രതികരണം.
നമുക്ക് എന്തും തുറന്നു പറയാൻ കഴിയുന്ന ആളുകളാണ് അച്ഛനും അമ്മയും സഹോദരങ്ങളുമെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. ഭാര്യയോട് പോലും എന്തെങ്കിലും തുറന്നു പറഞ്ഞാൽ ചിലപ്പോ അവർ ഇട്ടിട്ട് പോയേക്കാം. എന്നാൽ അച്ഛനും അമ്മയും സഹോദരങ്ങളും നമ്മളെ എന്തൊക്കെ പറഞ്ഞാലും ഇട്ടിട്ടു പോകില്ലെന്നും ധ്യാൻ പറയുന്നു.
അച്ഛനും അമ്മയ്ക്കും ഏട്ടനും എന്നും ഞാൻ പ്രിയപ്പെട്ടവനാണ്. വീട്ടിലെ ഏറ്റവും വലിയ നല്ലവനും കെട്ടവനും ഞാൻ ആയിരുന്നല്ലോ. സിന്തറ്റിക് ലഹരിയൊക്കെ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തുപോലും സന്തോഷവും, സമാധാനവും ആഗ്രഹിച്ച ആളാണ് ഞാൻ. ഞാൻ അത് ഉപയോഗിച്ച സമയം ഡ്യൂവൽ പേഴ്സണാലിറ്റി ഉള്ള ആളായിരുന്നു. എന്റെ ആ ഒരു കാലഘട്ടത്തിൽ പോലും ഞാൻ ഇതൊക്കെ ആഗ്രഹിച്ചിരുന്നു.
ഇന്നത്തെ ഞാൻ നല്ല റിഫൈൻഡ് ആയ ആളാണ്. ഇന്ന് ഞാൻ നല്ല ഓപ്പൺ ആണ്. പണ്ടത്തെ ഞാൻ ഇങ്ങനെ ആയിരുന്നില്ല. അഭിമുഖങ്ങളിൽ ഞാൻ നല്ല കംഫർട്ടബിൾ ആണ്. എന്നാൽ ഒരു സ്റ്റേജിൽ ഞാൻ അത്ര കംഫർട്ടബിൾ അല്ല. ചിലപ്പോൾ ഒരു അഞ്ചുവർഷം കഴിയുമ്പോൾ താനൊരു ഇന്ട്രോവേർട്ട് ആയി മാറിയേക്കാമെന്നും ധ്യാൻ പറയുന്നു.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ വീട്ടിലെ ഇളയ മകനായതുകൊണ്ട് തനിക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ടെന്ന് ധ്യാൻ പറഞ്ഞതും ശ്രദ്ധനേടുകയുണ്ടായി. അച്ഛനും ചേട്ടനും തമ്മിലേത് ഒരു പ്രൊഫഷണൽ ബന്ധം പോലെയാണ്. എന്നോട് പുള്ളിക്ക് കുറച്ചൊരു മമതയുണ്ട്. സാധാരണ വീടുകളിൽ ഇളയ കുട്ടിയോട് ഉണ്ടാകുന്ന സ്നേഹവും വാത്സല്യവുമൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. ഏട്ടന് കൊടുത്തതിനെക്കാൾ സ്നേഹവും വാത്സല്യവും അച്ഛനും അമ്മയും എനിക്ക് തന്നിട്ടുണ്ട്. ചേട്ടനും അങ്ങനെ തന്നെയാണ്. അച്ഛന്റെ സ്ഥാനത്താണ് ഞാൻ ചേട്ടനെ കാണുന്നതെന്നുമാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമയിലെത്തുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടുകയായിരുന്നു. അതിനിടെ തിരക്കഥകൃത്തായും സംവിധാനയകനായും കഴിവ് തെളിയിച്ചു. നദികളില്‍ സുന്ദരി യമുന എന്ന ചിത്രമാണ് ധ്യാനിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം ഉൾപ്പടെ ഒരുപിടി ചിത്രങ്ങൾ ധ്യാനിന്റെതായി അണിയറയിൽ ഉണ്ട്.


Click it and Unblock the Notifications