'ഞാൻ സിഗരറ്റ് വലിച്ച് ചെന്നപ്പോൾ ചേട്ടന്റെ കണ്ണൊക്കെ നിറഞ്ഞു; അച്ഛന് അക്കാര്യങ്ങളൊന്നും വിഷയമല്ല': ധ്യാൻ
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ് ശ്രീനിവാസൻ എന്ന നടനും തിരക്കഥാകൃത്തും. അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമെല്ലാം അച്ഛനെ പോലെ തന്നെ മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറുകയാണ്.
അച്ഛന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് ധ്യാൻ ശ്രീനിവാസനും സിനിമയിൽ എത്തിയത്. അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഇന്ന് ധ്യാനും. ശ്രീനിവാസനോടും വിനീതിനോടും തോന്നാത്ത ഒരു പ്രത്യേകം അടുപ്പം പ്രേക്ഷകർക്ക് ധ്യാനിനോട് തോന്നിയിട്ടുണ്ട്.

അഭിമുഖങ്ങളിൽ എല്ലാം പച്ചയ്ക്ക് തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിനെ ആരാധകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. യുവാക്കൾക്കിടയിലിലെല്ലാം നിരവധി ആരാധകരുണ്ട് നടന്. ധ്യാനിന്റെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, ധ്യാനിന്റെ പുതിയൊരു വീഡിയോ വൈറലായി മാറുകയാണ്.
സീ കേരളത്തിലെ ഞാനും എന്റാളും എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴുള്ള വീഡിയോയാണ് വൈറലാകുന്നത്. അച്ഛനെയും ചേട്ടനെയുംക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രസകരമായ മറുപടികൾ നൽകുകയാണ് ധ്യാൻ. ശ്രീനിവാസന്റെയും വിനീതിന്റേയും ചിത്രങ്ങൾ നൽകിയ ശേഷം ഓരോ ചോദ്യങ്ങളായി അവതാരക അശ്വതി ചോദിക്കുകയായിരുന്നു.

ഉപദേശത്തിന്റെ കാര്യത്തിൽ വിനീതാണ് ബെസ്റ്റ് എന്നാണ് ധ്യാൻ പറയുന്നത്. ഉപദേശം മാത്രമേയുള്ളു. ജീവിതത്തെ കുറിച്ചാണ് ഉപദേശിക്കാറുള്ളത്. സിനിമയെ കുറിച്ച് അങ്ങനെ വീട്ടിൽ സംസാരിക്കാറില്ല. ഒരിക്കൽ ഞാൻ സിഗരറ്റ് വലിച്ച് വീട്ടിൽ കയറി വന്നപ്പോൾ ഇമോഷണലയൊക്കെ ഉപദേശിച്ചിട്ടുണ്ട്. ഇരുത്തി ഉപദേശിക്കുന്നത് പുള്ളിയാണ്. പുള്ളിയുടെ ചെലവിൽ ആയത് കൊണ്ട് ഇരുന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്.
'പുകവലിച്ച് വന്നപ്പോൾ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞു. ഇതൊന്നും ചെയ്യാൻ പാടില്ല. അച്ഛനെ കണ്ട് നമ്മൾ പഠിക്കണ്ടേ എന്നൊക്കെ ആയിരുന്നു. ഞാൻ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാൻ പാടില്ലെന്ന് പഠിച്ച ആളുമാണ്,' ധ്യാൻ പറഞ്ഞു.

രണ്ടുപേരുടെ അടുത്ത് നിന്നും കടം വാങ്ങിയിട്ടില്ല. കടം എന്ന് പറയുമ്പോൾ സ്വാഭാവികമായും തിരിച്ചു കൊടുക്കണമല്ലോ. അല്ലാതെ രണ്ടുപേരും എനിക്ക് വാരി കോരി തന്നിട്ടുണ്ട്. കൂടുതൽ അച്ഛന്റെ അടുത്ത് നിന്ന് തന്നെയാണ്. പക്ഷെ രണ്ടുപേരും ഇതിന് കണക്ക് വെച്ചിട്ടുണ്ടായിരുന്നു. ഞാൻ വർഷങ്ങൾ കഴിഞ്ഞാണ് അത് തിരിച്ചറിഞ്ഞത്.
സന്തോഷവും സങ്കടവും ഒക്കെ രണ്ടുപേരോടും ഷെയർ ചെയ്യാൻ പറ്റില്ല. അച്ഛന് നമ്മുടെ സന്തോഷവും സങ്കടവും ഒന്നും ഒരു വിഷയമേ അല്ല. നീ ചത്താലും ഞങ്ങൾ സന്തോഷിക്കേയുള്ളു എന്ന സീനാണ്. വിനീത് പിന്നെ നമ്മുടെ സങ്കടത്തിൽ പങ്കുചേരും. അങ്ങനെയൊക്കെയാണല്ലേ ധ്യാൻ എന്ന് പറഞ്ഞ് നമ്മുടെ കൂടെ നിക്കുമെന്ന് തോന്നും. പക്ഷെ പെട്ടെന്ന് ഒരു ഫോൺ വന്നാൽ ആ വഴി പോകും.

അച്ഛനാണോ ചേട്ടനാണോ അഭിനയത്തിൽ മികച്ചത് എന്ന ചോദ്യത്തിന് അർത്ഥമില്ലാത്ത ചോദ്യമാണെന്ന് ആയിരുന്നു മറുപടി. അച്ഛൻ തന്നെയാണ്. പുള്ളി, വിനീത് മെച്ചപ്പെടാൻ ഉണ്ടെന്നും ധ്യാൻ പറഞ്ഞു. അച്ഛൻ നായകനായ സിനിമകളൊക്കെ ഇഷ്ടമാണ്. വിനീത് മുകുന്ദനുണ്ണിയിൽ അസാധ്യമായി അഭിനയിച്ചു എന്ന് അറിഞ്ഞത് കൊണ്ട് തന്നെ ഈഗോ കാരണം അത് പോയി കാണാൻ തോന്നിയില്ലെന്നും ധ്യാൻ പറയുന്നുണ്ട്.

ഭക്ഷണപ്രിയൻ വിനീത് തന്നെയാണ്. പുള്ളിയുടെ കൂടെ എക്‌സ്‌പ്ലോർ ചെയ്യാനും ഞാനും പോയിട്ടുണ്ട് അതാവുമ്പോൾ പൈസ പുള്ളി കൊടുത്തോളും. നമ്മൾ എക്‌സ്‌പ്ലോർ ചെയ്താൽ മാത്രം മതിയെന്നും ധ്യാൻ പറഞ്ഞു. ജീവിതത്തിൽ അച്ചടക്കം ഒക്കെയുള്ള വ്യക്തി വിനീത് തന്നെയാണ്. പുള്ളിടെ ലൈഫിന്റെ ഫിലോസഫി തന്നെ അതാണ്.
പത്ത് വർഷം കഴിഞ്ഞ് ഈ ദിവസം ചെയ്യേണ്ടത് വരെ പുള്ളി ചിലപ്പോൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടാകും. അതിൽ എന്തെങ്കിലും ഒന്ന് പൊട്ടിയാൽ മുഴുവൻ പ്ലാനും തെറ്റി പോകും. എന്നെ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള പ്ലാൻ മാത്രമേയുള്ളു. അച്ഛൻ പ്രത്യേകിച്ച് പ്ലാൻ ഒന്നുമുള്ള ആളല്ല. ഒരു ഫ്ലോയിൽ അങ്ങ് പോകും,' ധ്യാൻ പറഞ്ഞു. വേദിയിൽ ഒരു പാട്ടും ധ്യാൻ പാടുന്നുണ്ട്.


Click it and Unblock the Notifications