'ചേട്ടനെ അച്ഛന്റെ സ്ഥാനത്താണ് ഞാൻ കാണുന്നത്; അച്ഛൻ ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്ത് തന്നത് ചേട്ടനാണ്': ധ്യാൻ
ജീവിതത്തിൽ തനിക്ക് അച്ഛൻ ചെയ്ത് തരാത്ത പല കാര്യങ്ങളും ചെയ്ത് തന്നത് ചേട്ടനാണെന്ന് തുറന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ
മലയാളത്തിലെ യുവതാരങ്ങളിൽ മിന്നും താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛനെയും ചേട്ടനെയും പോലെ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. എന്നാൽ പലപ്പോഴും ധ്യാനിന്റെ സിനിമകളേക്കാൾ ചർച്ചയായി മാറാറുള്ളത് ധ്യാനിന്റെ അഭിമുഖങ്ങളാണ്. മറയില്ലാതെ എല്ലാം തുറന്നു പറയുന്ന ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയാണ്.
തന്റെ ജീവിതത്തിലുണ്ടായ രസകരമായ സംഭവങ്ങളും തന്റെ സുഹൃത്തുക്കളെക്കുറിച്ചും അച്ഛൻ ശ്രീനിവാസനെയും സഹോദരൻ വിനീത് ശ്രീനിവാസനെക്കുറിച്ചും അമ്മയെ കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങൾ ധ്യാൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതേസമയം, ധ്യാനിന്റെ ചില തുറന്നു പറച്ചിലുകൾ നടനെ വിവാദങ്ങളിൽ കൊണ്ടുപോയും ചാടിച്ചിട്ടുണ്ട്. എങ്കിലും ആരാധകരെ ചിരിപ്പിച്ചു കൊണ്ട് ധ്യാൻ അഭിമുഖങ്ങൾ നൽകുന്നത് തുടരുകയാണ്.
അടുത്തിടെ പല അഭിമുഖങ്ങളിലും ധ്യാൻ അച്ഛനെയും ചേട്ടനെയും കുറിച്ച് സംസാരിച്ചിരുന്നു. അച്ഛന് തന്നെ പുച്ഛമായിരുന്നു എന്നും ഒരു വിലയും നൽകിയിട്ടില്ലെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ. തനിക്ക് അച്ഛന്റെ സ്ഥാനത്താണ് ചേട്ടനെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛനായ ശ്രീനിവാസൻ ചെയ്യാത്ത പല കാര്യങ്ങളും തനിക്ക് വേണ്ടി ചെയ്ത് തന്നത് വിനീതാണെന്നും ധ്യാൻ പറയുന്നു.

സിനിമയിലേക്ക് കൊണ്ടുവന്നത് പോലും അച്ഛനല്ല, ചേട്ടനാണെന്നും. അച്ഛൻ താൻ സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചിട്ടില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. എഡിറ്റോറിയലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
'അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കിയപ്പോൾ ഞാൻ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. കയ്യിൽ കാശില്ലാതെ ആയപ്പോൾ പോയതാണ്. ലോഡ്‌ജിൽ ആയിരുന്നു താമസം. ഇത് ചേട്ടന് അറിയാമായിരുന്നു. എന്റെ അടുത്ത രണ്ടു സുഹൃത്തുക്കൾ വഴി ചേട്ടൻ ചേട്ടൻ എന്നെ സഹായിക്കുന്നുണ്ടായിരുന്നു. ഇവന്മാർ ചേട്ടൻ കൊടുക്കുന്ന പൈസ മുക്കിയിട്ടാണ് എനിക്ക് തന്നിരുന്നത്,'
ഞാൻ അറിയണ്ട എന്ന് പറഞ്ഞാണ് ചേട്ടൻ പൈസ കൊടുത്തിരുന്നത്. പിന്നെ ഒരു ദിവസം ചേട്ടൻ തന്നെ വന്ന് എന്നെ ലോഡ്ജിൽ നിന്ന് കൂട്ടികൊണ്ടു പോവുകയായിരുന്നു. ചേട്ടൻ ഭയങ്കര ഉപദേശിയാണ്. അദ്ദേഹത്തെ ഞാൻ കാണുന്നത് അച്ഛന്റെ സ്ഥാനത്താണ്. കാരണം ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ചേട്ടനാണ് എന്നെ പ്രൊട്ടക്ട് ചെയ്തത്,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
'കല്യാണത്തിന് മുന്നേ വരെ ഞാൻ ചേട്ടന്റെ അടുത്താണ് താമസിച്ചത്. അച്ഛൻ ചെയ്യാത്ത കാര്യങ്ങളൊക്കെ എനിക്ക് വേണ്ടി ചെയ്ത് തന്നത് ചേട്ടനാണ്. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അല്ലാതെ അച്ഛനല്ല. ഞാൻ സിനിമയിൽ വരണമെന്ന് അച്ഛൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ മെന്ററൊക്കെ ഏട്ടനാണ്,' എന്നും ധ്യാൻ കൂട്ടിച്ചേർത്തു.
അതേസമയം, ജനിച്ചപ്പോൾ തൊട്ട് ശ്രീനിവാസന്റെ മകൻ എന്ന ലേബൽ ഉള്ളതിനാൽ ഒരാളുടെ അടുത്ത് പോയി അവസരം ചോദിക്കാൻ മടിയുണ്ടെന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ശ്രീനിവാസന്റെ മകനല്ലായിരുന്നെങ്കിൽ താൻ കുറച്ചുകൂടെ ആളുകളുടെ അടുത്ത് അവസരങ്ങൾ തേടി പോകുമായിരുന്നുവെന്നും തനിക്ക് തോന്നുന്നുവെന്നും ധ്യാൻ പറഞ്ഞു.
എന്നാൽ എന്തൊക്കെ പറഞ്ഞാലും ശ്രീനിവാസൻ എന്ന ലേബലാണ് തന്നെ ജനങ്ങൾക്കിടയിൽ നിലനിർത്തുന്നത്. പിന്നെ സ്വയം തെളിയിക്കുക എന്നതാണ്. ഇപ്പോൾ ഞാൻ സിനിമയിൽ വന്നിട്ട് പത്തുവർഷമായി. പക്ഷെ ഇപ്പോഴും വിചാരിക്കുന്നത്, പത്താം ക്ലാസിൽ എത്തിയിട്ടെയുള്ളൂ എന്നാണ്. ഇനിയാണ് കരിയർ ബിൽഡ് ചെയ്യേണ്ടത്. ഇപ്പോൾ ഒരു ബേസുണ്ട്. ഞാൻ പ്രൊഡക്ഷൻ ഹൗസ് തുടങ്ങി, ഡയറക്ട് ചെയ്തു. അഭിനയിച്ചു. ഇനി ഇവിടെ നിന്നും ആരംഭിക്കണമെന്നും ധ്യാൻ പറഞ്ഞു.

അതേസമയം, ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് എന്ന ചിത്രമാണ് ധ്യാനിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. മാക്‌സ് വെൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അജു വർഗീസ്, തൻവി റാം, സിദ്ധിഖ്, ധർമ്മജൻ ബോൾഗാട്ടി, ലെന തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
നിരവധി സിനിമകൾ ധ്യാനിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ വർഷമവസാനം വിനീതിനൊപ്പം ചേർന്നൊരു ചിത്രവും ഉണ്ടാവുമെന്ന് ധ്യാൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications