'ചേട്ടന്റെ മറ്റൊരു മുഖം ഞാൻ അന്ന് കണ്ടു; പിന്നെ രണ്ടു മാസം ലോഡ്‌ജിൽ ആയിരുന്നു എന്റെ താമസം': ധ്യാൻ ശ്രീനിവാസൻ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് ധ്യാനും സിനിമയിൽ എത്തുന്നത്. നടനായും തിരക്കഥാകൃത്തായും സംവിധയകനായുമെല്ലാം ധ്യാനും ഇന്ന് പേരെടുത്തിട്ടുണ്ട്.
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ ആരാധകർക്ക് പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനാണെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിനെ പ്രിയങ്കരനാക്കി മാറ്റിയത്. ഒപ്പം അഭിമുഖങ്ങളിൽ കഥകൾ പറയുന്ന ശൈലിയും നടന് സ്വീകാര്യത നൽകിയിട്ടുണ്ട്.

അച്ഛനെയും ചേട്ടനെയും സുഹൃത്തുക്കളെയും കുറിച്ചുള്ള നിരവധി കഥകൾ ധ്യാൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളുടെ കാര്യത്തിൽ അച്ഛൻ ശ്രീനിവാസൻ എത്രമാത്രം ജഗജില്ലിയാണ് അതുപോലെ തന്നെയാണ് ധ്യാനും. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ എത്തിയ ധ്യാൻ പറഞ്ഞ കഥയാണ് ശ്രദ്ധനേടുന്നത്.
ചേട്ടന്റെ ഫ്ലാറ്റിൽ നിന്ന് താൻ ചേട്ടനെ ഇറക്കി വിട്ടതും അതിന് ശേഷം രണ്ടു മാസക്കാലം ലോഡ്‌ജിൽ താമസിച്ചതിനെ കുറിച്ചുമാണ് ധ്യാൻ പറഞ്ഞത്. ധ്യാനിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

'ചേട്ടന്റെ മറ്റൊരു മുഖം ഞാൻ ആണ് ആദ്യമായി കാണുന്നത്. അതൊരു ക്രിസ്‌തുമസ് കാലത്താണ്. എന്നെ അച്ഛൻ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയ സമയത്ത് ഏട്ടനാണ് എന്നെ കെയർ ചെയ്തിരുന്നതും പ്രൊട്ടക്ടറ്റ് ചെയ്തിരുന്നതും. മാസം മാസം പൈസ ഒക്കെ തന്നിരുന്നത്.
പുറത്തായ ശേഷം ഞാൻ ഈ കോൾ സെന്ററിൽ ഒക്കെ ജോലി ചെയ്ത് കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും മുന്നോട്ട് പോകുമ്പോഴാണ് നീ എന്റെ കൂടെ വന്ന് നിക്കെന്ന് പറഞ്ഞ് ചേട്ടൻ വിളിക്കുന്നത്. അന്ന് ചെന്നൈയിൽ ആണ് താമസം.

അപ്പോൾ അത് കഴിഞ്ഞ് ഒരു ദിവസം ചേട്ടൻ ഖത്തറിൽ എന്തോ ഷോയ്ക്ക് മറ്റോ പോവുകയാണ്. കൊച്ചിയിൽ നിന്നാണ് ഫ്‌ളൈറ്റ്. കൊച്ചിയിലേക്ക് പോയി രണ്ടു ദിവസം കഴിഞ്ഞാണ് ഖത്തറിലേക്ക് പോകുന്നത്. ചേട്ടൻ പാട്ടൊക്കെ പാടി തുടങ്ങിയിട്ടേ ഉള്ളു അപ്പോൾ. കരളേ ഒക്കെ പാടി തുടങ്ങിയ സമയമാണ്.
പോകുന്ന സമയത്ത് എനിക്കൊരു 5000 രൂപ കാശ് ആയിട്ട് തന്നിട്ട്, ഏത് ചെലവിന് കയ്യിൽ വെച്ചോളൂ ഞാൻ ഒരു രണ്ടാഴ്ച മൂന്നാഴ്ച കഴിഞ്ഞ് വരും എന്ന് പറഞ്ഞു. എന്നിട്ട് ആറ് മണി ആയപ്പോൾ പുള്ളിയെ ഞാൻ എയർപോട്ടിൽ കൊണ്ടുപോയി ആക്കി. എട്ട് മണിക്ക് തിരിച്ചു വരും വഴി ഞാൻ എന്റെ കൂട്ടുകാരെ കാറിൽ കയറ്റി. ബിവറേജിൽ പോയി 5000 രൂപ തീർത്ത് വീട്ടിൽ വന്നു.

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി വീട്ടിൽ എന്ജോയ് ചെയ്തിരിക്കുന്ന സമയത്ത് ഒരു കോളിങ് ബെൽ. ആടി വന്ന് ഞാൻ വാതിൽ തുറന്നപ്പോൾ ചേട്ടൻ. പുള്ളി ഞങ്ങളെ കണ്ടു കയറി വന്നപ്പോൾ ഞാൻ പറഞ്ഞു, നാളെ വാ എന്ന്.
പുള്ളിയുടെ ഫ്ലാറ്റ്, പുള്ളി തന്ന കാശ്. എന്നിട്ട് ഞാൻ വാതിൽ അടച്ചു. പുള്ളി അത് തള്ളി തുറന്നു. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല. ഇത്രയും ലോല ഹൃദയനായ ആൾ എങ്ങനെ ചീത്തവിളിക്കും എന്ന് അറിഞ്ഞു. ഞാൻ സന്തോഷിച്ചു. എന്റെ ഏട്ടന് ഇങ്ങനെ ഒരു വശം കൂടിയുണ്ടല്ലോ. പുള്ളിയുടെ മനസ്സിൽ ഉള്ളതെല്ലാം പുറത്തുവന്നു. എല്ലാം ഞാൻ ചിരിച്ചു നിന്ന് കേട്ടു.

പുള്ളി എന്നിട്ട് ഇറങ്ങി പോയി. ഞാൻ വിഷമത്തോടെ വെളുപ്പിന് അഞ്ച് മണിവരെ ഇരുന്ന് മുഴുവൻ മദ്യവും കുടിച്ച് തീർത്ത്. റൂമെല്ലാം വൃത്തിയാക്കി അവസാനം സ്റ്റിക്ക് നോട്ട് പോലൊരു സാധനത്തിൽ ക്ഷമിക്കണം എന്ന് എഴുതി വെച്ച് അവിടെ നിന്നിറങ്ങി. പിന്നെ രണ്ടുമാസം ലോഡ്‌ജിൽ ആയിരുന്നു. ഇത് ഞങ്ങൾക്കിടയിൽ സ്ഥിരം ആയിരുന്നു,' ധ്യാൻ പറഞ്ഞു.


Click it and Unblock the Notifications