'മദ്യപിച്ച് മദോന്മത്തനായി വിവാഹ സ്ഥലത്ത് നിന്നിറങ്ങിയ മുകേഷ്'; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പറഞ്ഞ് നടൻ
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ മുകേഷ്. വർഷങ്ങളായി മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മുകേഷ് തിളങ്ങി നിൽക്കുന്നുണ്ട്. ഹാസ്യ താരമായും നായകനായുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നടൻ.
നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും രാഷ്ട്രീയത്തിലുമെല്ലാം സജീവമാണ് മുകേഷ്.

സെലിബ്രിറ്റിയായ പൊതുപ്രവർത്തകൻ ആയത് കൊണ്ട് തന്നെ നടന്റെ ഓഫ് സ്ക്രീൻ ജീവിതമൊക്കെ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടന്റെ രണ്ടു വിവാഹങ്ങളും വിവാഹമോചനവുമൊക്കെ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൂടാതെ നിരവധി വിവാദങ്ങളിലും താരം പെട്ടിട്ടുണ്ട്.
ആരാധകരുടെ അതിരു കടന്ന ശല്യത്തിൽ കോപം കൊണ്ട് നടൻ പൊട്ടിത്തെറിച്ചതും ഫോണിലൂടെ തെറി വിളിച്ചതുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. അന്ന് മുതൽ മദ്യപാനിയാണ് നടനെന്നും പലരും പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്റെ പേരിൽ ഏറ്റവും പുതിയതായി പ്രചരിക്കുന്ന വ്യാജവാർത്തയോട് പ്രതികരിക്കുകയാണ് നടൻ.

ഈ മാസം ആദ്യം തിരുവനന്തപുരത്ത് വെച്ച് നടന്ന മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജിന്റെ വിവാഹ റിസപ്‌ഷന് ശേഷം താൻ യൂട്യൂബ് ചാനലുകളോട് സംസാരിച്ചത് വ്യജ തലക്കെട്ട് നൽകി പ്രചരിപ്പിച്ചു എന്നാണ് മുകേഷ് പറയുന്നത്. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. മുകേഷിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'വളരെ വിഷമത്തോടെ പറയാം. സോഷ്യൽ മീഡിയയ്ക്ക് ഒരുപാട് പ്ലസ് ഉണ്ട്. അതിന്റെ മൈനസുകൾ ഒരുപാട് ബാധിക്കുക എന്നെ പോലെയുള്ള ആളുകളെയാണ്. സിനിമയും, രാഷ്ട്രീയവും അതിന്റെ കൂടെ എംഎൽഎയും കൂടെ ആകുമ്പോൾ നല്ല ഷാർപ്പായിട്ട് ബാധിക്കും. ഞാൻ തന്നെ ചിന്തിക്കാറുണ്ട് എനിക്കിതിന്റെ ആവശ്യമുണ്ടോ, എന്തിന് പോയി തലവെച്ച് കൊടുത്തെന്ന്,'
'ഏറ്റവും ലെറ്റസ്‌റ്റേയുള്ള സംഭവം ഞാൻ തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ മകന്റെ കല്യാണത്തിന് പങ്കെടുത്തിരുന്നു. അവിടെ പോയി ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയപ്പോൾ അവിടെ പഴയ നടി കാർത്തിക വന്നു നിൽക്കുന്നു. അപ്പോൾ ഈ യൂട്യൂബ് മാധ്യമങ്ങൾ ഒക്കെ ഇങ്ങനെ ചുറ്റും നിൽക്കുന്നുണ്ട്,'

'ഞാൻ അപ്പോൾ കാർത്തികയോട് പറഞ്ഞു, അവർക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ. എല്ലാ കറക്റ്റ് ആയിട്ട് പറയണം എന്ന് പറഞ്ഞു. ചിരിച്ചുകൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്. അത് കഴിഞ്ഞ് ഇവർ എന്റടുത്ത് വന്നപ്പോൾ നല്ല ഫുഡ് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ സംസാരിച്ച് ഞാൻ കാറിൽ കയറി പോയി,'

'പക്ഷെ ഇവർ കട്ട് ചെയ്ത് ഇട്ടത് മദ്യപിച്ച് മതോന്മത്തനായി വിവാഹ സ്ഥലത്ത് നിന്നിറങ്ങിയ മുകേഷ് കാർത്തികയോട് എന്നാണ്. ഇത് കണ്ട് നമ്മൾ തകർന്ന് പോവുകയാണ്. ഇങ്ങനെ നട്ടാൽ കുരുക്കാത്ത സംഭവങ്ങൾ പറയുകയാണ്. അതും എത്രപേരാണ് കണ്ടിരിക്കുന്നത്. ഇത് വിശ്വസിക്കുന്ന നിരവധിപേരുണ്ട്. ഇങ്ങനെ കാണുന്ന ചില സ്ഥലത്തൊക്കെ പ്രതികരിക്കും, എന്റെ മനഃസമാധാനത്തിന് വേണ്ടി,' മുകേഷ് പറഞ്ഞു.


Click it and Unblock the Notifications