മമ്മൂട്ടി ചിത്രത്തിന് എം.ടിക്ക് നൽകിയ അഡ്വാൻസ് തിരികെ വാങ്ങേണ്ടി വന്നു; കാരണം മോഹൻലാൽ സിനിമ!
മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ദിനേശ് പണിക്കർ. നടനായും നിർമ്മാതാവായുമെല്ലാം പേരെടുത്തിട്ടുണ്ട് അദ്ദേഹം. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നിർമ്മാതാവായാണ് ദിനേശ് പണിക്കർ കരിയർ ആരംഭിച്ചത്. കിരീടം ഉൾപ്പെടെ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെ വെച്ചെല്ലാം ദിനേശ് പണിക്കർ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ ചിരിക്കുടുക്ക എന്ന ചിത്രമായിരുന്നു അദ്ദേഹം അവസാനമായി നിർമ്മിച്ചത്. ഇപ്പോൾ സീരിയലിൽ സജീവമായ നടൻ എല്ലാ ആഴ്ചയും തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ സിനിമ ജീവിതത്തിലെ ചില അനുഭവ കഥകൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ദിനേശ് പണിക്കർ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ്. കിരീടം സിനിമക്ക് ശേഷം തന്റെ ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. കിരീടത്തിന് ശേഷം സംവിധായകൻ സിബി മലയിൽ പറഞ്ഞ പ്രകാരം എം.ടി വാസുദേവൻ നായരെ കൊണ്ട് തിരക്കഥ എഴുതി സിനിമ ചെയ്യാൻ ഒരുങ്ങിയതും എന്നാൽ പിന്നീട് ആ പ്രോജക്റ്റ് നടക്കാതെ പോയതിനെ കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്.
കിരീടം കഴിഞ്ഞപ്പോൾ ഇനി സിനിമയെടുക്കെണ്ടാ എന്ന ചിന്തയായിരുന്നു തനിക്കെന്ന് അദ്ദേഹം പറയുന്നുണ്ട്. കിരീടം സിനിമയുടെ അവസാനത്തെ സെറ്റിൽമെന്റ് വേളയിൽ ഞാനും പാട്ട്ണറായിരുന്ന ഉണ്ണിയും തമ്മിൽ ചെറിയ വിയോജിപ്പുകളുണ്ടായിരുന്നു. സിനിമക്ക് വേണ്ടി ചെലവായ ഫണ്ടിനെ ചൊല്ലിയും എനിക്ക് തരാനുള്ള ഷെയറിനെ ചൊല്ലിയുമൊക്കെയായിരുന്നു വിയോജിപ്പ്.
എന്നാൽ അതെല്ലാം മറന്നുകൊണ്ട് സിനിമയുടെ 125 ദിവസത്തിന്റെ ആഘോഷം ഒരുമിച്ച് ആഘോഷിക്കാൻ തീരുമാനിച്ചു. പക്ഷെ ഇനി സിനിമയെടുക്കെണ്ടാ എന്ന ചിന്തയായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. കാരണം അപ്പോഴുണ്ടായ വേദനാജനകമായ ചില അനുഭവങ്ങൾ മനസിനെ തളർത്തി കളഞ്ഞിരുന്നു എന്ന് ദിനേശ് പണിക്കർ പറയുന്നു.
ആ സമയത്താണ് സിബി മലിയിൽ വരുന്നത്. ഇനി നിങ്ങൾ ഉണ്ണിയുമായി പടമെടുക്കുന്നില്ലെന്ന് തീരുമാനിച്ചല്ലോ എങ്കിൽ നമുക്ക് എം.ടി സാറിനെ കണ്ട് സ്ക്രിപ്റ്റ് വാങ്ങിച്ച് ഒരു സിനിമ ചെയ്യാമെന്ന് സിബി പറഞ്ഞു. എം.ടിയും സിബിയും ഒരുമിച്ച് വരുകയെന്ന് പറയുന്നത് വ്യത്യസ്തമാർന്ന ഒരു കോമ്പിനേഷൻ ആണല്ലോ. അങ്ങനെയെങ്കിൽ നോക്കി കളയാമെന്ന് താനും ചിന്തിച്ചു.
അങ്ങനെ എം.ടിയെ കാണാൻ കോഴിക്കോട് പോയി. അദ്ദേഹവുമായി സംസാരിച്ചു. തിരക്കഥ എഴുതാമെന്ന് സമ്മതിച്ചു. അതിനുശേഷം അവിടെ നിന്നുമാണ് കിരീടത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ പോയത്. ചുരുക്കി പറഞ്ഞാൽ ഞാൻ ഭയങ്കര സന്തോഷവാനായിരുന്നു. അങ്ങനെ എം.ടി സാറിന്റെ തിരക്കഥ കിട്ടാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങി. അന്ന് മമ്മൂക്ക എനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും ദിനേശ് പണിക്കർ പറയുന്നു.

എന്നാൽ ഒരു വർഷം കഴിഞ്ഞ്, രണ്ടാമത്തെ വർഷത്തിലേക്ക് കടന്നിട്ടും തിരക്കഥയുടെ യാതൊരു അനക്കവും ഉണ്ടായില്ല. പിന്നീട് ഒരു ദിവസം സിബി മലയിൽ വിളിച്ച് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ പോകുന്ന കാര്യം പറഞ്ഞു, 'ദിനേശേ പറയുന്നതിൽ വിഷമം തോന്നരുത്, എം.ടി സാറിന്റെ തിരക്കഥയിൽ ഞാനൊരു പടം ചെയ്യാൻ പോവുകയാണെന്ന്. ആ സിനിമ ദിനേശിന് കിട്ടിയില്ല. സെവൻ ആർട്ട്സാണ് ചെയ്യുന്നത്. സദയം എന്നാണ് സിനിമയുടെ പേര് മോഹൻലാലാണ് ഹീറോയെന്ന്,'
ഇതു കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് മനസിൽ വിഷമവും ദേഷ്യവുമെല്ലാം ഉണ്ടായി. രണ്ടുവർഷമായി എം.ടി സാറിന്റെ പുറകെ നടന്ന് അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ഒടുവിൽ അദ്ദേഹത്തിന് കൊടുത്ത അഡ്വാൻസ് തിരികെ വാങ്ങേണ്ടി വന്നെന്നുമാണ് ദിനേശ് പണിക്കർ പറയുന്നത്.


Click it and Unblock the Notifications











