സെറ്റിൽ വെച്ച് പീഡനശ്രമം! ഞാൻ ചെയ്യാൻ ആഗ്രഹിച്ചത് രഞ്ജിത് ചെയ്തു; വെളിപ്പെടുത്തി ദിനേശ് പണിക്കർ
മലയാള സിനിമാ - സീരിയൽ രംഗത്ത് നടനായും നിര്‍മ്മാതാവായും തിളങ്ങിയിട്ടുള്ള താരമാണ് ദിനേശ് പണിക്കര്‍. ഒരുകാലത്ത് മലയാളത്തിലെ മുൻനിര താരങ്ങളെയെല്ലാം വെച്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോൾ നിർമ്മാണം വിട്ട് പൂർണമായി അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് നടൻ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമെല്ലാം സജീവസാന്നിധ്യമാണ് ദിനേശ് പണിക്കർ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അദ്ദേഹത്തിന് ഉണ്ട്.
യൂട്യൂബ് ചാനലിലെ പോയിന്റ് വിത്ത് ഡിപി എന്ന പരിപാടിയിലൂടെ സിനിമാ - സീരിയൽ രംഗത്തെ അധികമാർക്കും അറിയാത്ത അണിയറക്കഥകൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. താൻ നിർമ്മിച്ചതും അഭിനയിച്ചതുമായ സിനിമകളുടെയും സീരിയലുകളുടെയും സെറ്റിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ് അദ്ദേഹം കൂടുതലായി പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താൻ നിർമ്മിച്ച ഒരു സിനിമയുടെ സെറ്റിലുണ്ടായ പീഡനശ്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കർ.

മോശമായി വന്നേക്കാവുന്ന ഒരു സംഭവത്തെ വളരെ ലാഘവത്തോടെ ഒഴിവാക്കി വിടാൻ സാധിച്ചു എന്ന് പറഞ്ഞാണ് ദിനേശ് പണിക്കർ പറഞ്ഞു തുടങ്ങിയത്. 'മയിൽപ്പീലിക്കാവ് എന്ന സിനിമയുടെ സെറ്റിലാണ് സംഭവം നടക്കുന്നത്. അതിൽ അഭിനയിക്കാൻ മഞ്ജിമ മോഹൻ അടക്കമുള്ള കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. പത്ത് പന്ത്രണ്ട് വയസുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ചാക്കോച്ചന്റെ കൂടെ ഓടി നടക്കുന്നതും തമാശ പറയുന്നതുമൊക്കെ ഈ കുട്ടികളാണ്',
'ഈ കൂട്ടത്തിൽ വന്നൊരു കുട്ടി, ആ കുട്ടിക്ക് പ്രായത്തിൽ കവിഞ്ഞ വളർച്ച ഉണ്ടായിരുന്നോ എന്നൊരു സംശയമുണ്ട്. സെറ്റിൽ ഉണ്ടായിരുന്ന ഒരു പയ്യൻ ഈ കുട്ടിയെ ഒരു കാര്യം പറയാൻ എന്ന് പറഞ്ഞ് ഒരു റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി. രാവിലെ സമയത്ത് എല്ലാവരും തിരക്കിലായത് കൊണ്ട് ആരും ഇത് ശ്രദ്ധിച്ചില്ല',
'മുറിയിൽ എത്തി ഒരു പത്ത് മിനിറ്റു കഴിഞ്ഞപ്പോഴേക്കും ഇയാൾ മോശം ഉദ്ദേശത്തോടെയാണ് വിളിച്ചു കൊണ്ടുവന്നതെന്ന് ആ കുട്ടിക്ക് മനസിലായി. ആ പ്രായത്തിലെ ആ കുട്ടിക്ക് അത് മനസിലായി എന്നത് വലിയ കാര്യമാണ്', ദിനേശ് പണിക്കർ പറയുന്നു.
'അതോടെ ആ കുട്ടി അവിടെ കിടന്ന് ബഹളം വെച്ച് ഓടി പുറത്തേക്ക് വന്നു. സെറ്റ് മുഴുവൻ ഇക്കാര്യം അറിഞ്ഞു. നിർമാതാവായ രഞ്ജിത് ആയിരുന്നു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. ഞങ്ങളൊക്കെ എന്താണ് സംഭവിച്ചത് എന്നിങ്ങനെ അന്തം വിട്ട് നിൽക്കുമ്പോൾ രഞ്ജിത് വന്ന് ആ പയ്യന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. ആ അടിയിൽ അവന്റെ ചെവി പോയോ എന്ന് സംശയമുണ്ട്',

'അടിയും കൊടുത്ത് ഇനി ഒരു നിമിഷം പോലും നിന്നെ ഈ സെറ്റിൽ കണ്ടുപോകരുതെന്ന് പറഞ്ഞ് അവനെ അവിടുന്ന് ഓടിക്കുകയും ചെയ്തു. അന്ന് അങ്ങനെയൊരു മാതൃക കാണിക്കാൻ രഞ്ജിത് എന്ന കൺട്രോളർക്ക് കഴിഞ്ഞു. ഞാൻ ചെയ്യാൻ ആഗ്രഹിച്ചതാണ് രഞ്ജിത് ചെയ്തത്. ആ സംഭവത്തിന് ശേഷം സെറ്റ് പൂർണമായിട്ടും ശാന്തമായി. ആ അടിയുടെ എഫക്റ്റ് എല്ലാവരുടെയും ചെവിയിൽ മുഴങ്ങി കേൾക്കുന്നുണ്ടായി കാണണം. ആ സംഭവം ഞങ്ങൾ പുറത്തേക്ക് വിട്ടില്ല',
'ഇപ്പോഴും അയാൾ ഏതെങ്കിലും സെറ്റിൽ ജോലി ചെയ്യുന്നുണ്ടാകും. അന്ന് അയാൾ അർഹിക്കുന്ന ശിക്ഷയാണ് രഞ്ജിത് നൽകിയത്. അയാൾ ആ സംഭവത്തിന് ശേഷം മാനസികമായി തകർന്ന് പോയിരുന്നു. അത്രയും പേരുടെ മുന്നിൽ വെച്ചല്ലേ അടി കൊണ്ടത്', ദിനേശ് പണിക്കർ പറഞ്ഞു. ആ അനുഭവത്തോട് കൂടി അയാൾ നന്നായിട്ടുണ്ടാകും എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications