കന്മദത്തിലെ മുത്തശ്ശിയെ കണ്ടെത്താൻ ഒരുപാട് അലഞ്ഞു; മോഡേൺ അമ്മയെ അവസാനം പല്ലില്ലാത്ത അമ്മൂമ്മയാക്കി
ലോഹിതദാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മാജിക്കാണ് കന്മദം. മോഹൻലാൽ ചിത്രമായിരുന്നെങ്കിലും മഞ്ജു വാര്യരിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഭാനു. ലാൽ, മാള അരവിന്ദ്, സിദ്ധിഖ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ പ്രേക്ഷകർക്ക് അന്നും ഇന്നും ഈ ചിത്രം കാണുമ്പോൾ ഏറെ അത്ഭുതം തോന്നുന്നത് അതിലെ മുത്തശ്ശിയെ കുറിച്ചാണ്. കന്മദത്തിലെ മുത്തശ്ശിയെ കണ്ടുപിടിച്ചതിനെ കുറിച്ച് സഫാരി ചാനലിലൂടെ സംവിധായകൻ ബ്ലെസ്സി പറയുന്നു.
"കന്മദം എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ചാലഞ്ചായി വന്നത് ആ സിനിമയിൽ ഒരു മുത്തശ്ശി വേണം. അതിന്റെ ചർച്ചകൾ പാലക്കാട് ഭാഗത്ത് വെച്ചായിരുന്നു നടന്നത്. അങ്ങനെ എനിക്ക് കുറച്ച് പൈസ എടുത്തു തന്നിട്ട് പറഞ്ഞു ഒന്നു യാത്ര ചെയ്തിട്ട് വാ, എവിടുന്നെങ്കിലും ഒരു മുത്തശ്ശിയെ കണ്ടുപിടിക്കണമെന്ന്. ആദ്യം റേഡിയോ ആർട്ടിസ്റ്റും ഡ്രാമ ആർട്ടിസ്റ്റുമായ കെ.ജി ദേവകിയമ്മയെയാണ് ആദ്യം മനസിൽ തോന്നിയത്.

അവരെ നേരിട്ട് കണ്ടു. അവരെ മാത്രമല്ല ഒരുകാലത്ത് നാടക രംഗത്തും മറ്റു രംഗത്തുമെല്ലാം പ്രശസ്തരായ എല്ലാ ആർട്ടിസ്റ്റുകളേയും ഞാൻ പോയി കണ്ടു. അങ്ങനെയൊരു വലിയ യാത്രയാണ് നടത്തിയത്. ആ യാത്രയിൽ നിന്ന് എനിക്ക് മനസിലായത് ഇവിടെ വാർത്തക്യം ബാധിച്ചവരോ അല്ലെങ്കിൽ പുറമേ നരച്ച മുടിയുള്ളവർ വളരെ കുറവാണ്. പ്രായം ഉള്ളവർ ഉണ്ടാവും, പക്ഷേ ഇവരെല്ലാം ആന്റിമാരാണ് അമ്മൂമ്മമാരല്ല. എല്ലാം കൊണ്ട് നിരാശ നിറഞ്ഞ റിസൾട്ടായിരുന്നു. ആരെയും ഒത്തു വന്നില്ല.
അങ്ങനെ ഒരു ദിവസം പാലക്കാട് വെച്ച് ഒരാളോട് പ്രായമായ ആരെയെങ്കിലും പരിചയമുണ്ടോയെന്ന് തിരക്കിയപ്പോൾ ഒരു മുത്തശ്ശി ഒറ്റക്ക് താമസിക്കുന്നുണ്ടെന്ന് പറഞ്ഞു. നാട്ടിലെ ക്ലബുകളിലെ തിരുവാതിര പോലുള്ള സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തതായി കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു സന്ധ്യാ സമയത്താണ് ആ വീട്ടിൽ കയറിച്ചെല്ലുന്നത്. 80 വയസുള്ള ഒരു അമ്മ തനിച്ചു താമസിക്കുന്ന വീട്ടിൽ കയറിച്ചെന്ന് സിനിമിയിൽ അഭിനയിക്കുമോ എന്ന് ചോദിക്കാൻ സാധിക്കുമോ. എന്നിട്ടും സാവകാശം കാര്യം അവതരിപ്പിച്ചു." ബ്ലെസ്സി പറയുന്നു.
ശാരദ നായർ എന്നാണ് ആ മുത്തശ്ശിയുടെ പേര്. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഒരു മോഡേൺ സ്റ്റൈലിൽ ജീവിക്കുന്ന അമ്മയാണ് യഥാർത്ഥത്തിൽ ശാരദ നായർ. കാറിലാണ് അവരുടെ യാത്രകളെല്ലാം. ബ്ലെസ്സി സിനിമയെ കുറിച്ച് അവർക്ക് ഒരുപാട് ഇഷ്ടമായി. മോഹൻലാലിന്റെ ഒപ്പമാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം. അവരുടെ മകന്റെ പേര് മോഹൻ എന്നായിരുന്നു. അതിനാൽ ആ ഒരു സ്നേഹം ഉണ്ടായിരുന്നു.

ചിത്രത്തിന്റെ അസോസിയേറ്റായിരുന്നു ബ്ലെസ്സി. മാത്രമല്ല ഈ മുത്തശ്ശിയെ അഭിനയം പഠിപ്പിക്കുക എന്ന ഉത്തരവാദിത്തവും ബ്ലെസ്സിക്കു തന്നെയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ സിനിമയെ കുറിച്ചും അവരുടെ കഥാപാത്രത്തെ കുറിച്ചും ബ്ലെസ്സി വിശദീകരിച്ചു. പാലക്കാട് വന്നിട്ടായിരുന്നു ലുക്ക് ടെസ്റ്റ് നടത്തിയത്. ഈ സിനിമക്ക് ഏറ്റവും യോജിക്കുന്ന രീതിയിലുള്ള ആർട്ടിസ്റ്റായിരുന്നു ശാരദ നായർ. ചില നിബന്ധനകളും അവർക്കുണ്ടായിരുന്നു.
"അഭിനയിക്കുമ്പോൾ അതിൽ ഒരു ഭർത്താവിന്റെ ക്യാരക്ടർ ഉണ്ടായിരുന്നു. പക്ഷേ ഈ അമ്മയുടെ യഥാർത്ഥ ഭർത്താവ് മരിച്ചു പോയതാണ്. അതിനാൽ മറ്റൊരാളെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് അവർ വാശി പിടിച്ചു. ആകെ പ്രശ്നമാവുമെന്ന് ഓർത്തു. അവസാനം ഒരു വഴി കണ്ടെത്തി. അതായത് ആ ആർട്ടിസ്റ്റിനെ സഹോദരനായി കണ്ടാൽ മതിയെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിൽ ശാരദ നായർ അഭിനയിക്കുന്നത്." ബ്ലെസ്സി പറയുന്നു.


Click it and Unblock the Notifications











