തെലുഗു ചിത്രം ധീരയുടെ കഥയായിരുന്നു മമ്മൂട്ടിയോട് പറഞ്ഞത്; വർഷങ്ങളോളം ഒരു സിനിമക്കു വേണ്ടി പുറകേ നടന്നു
മലയാള സിനിമയിൽ ഒരു കാലത്ത് ഓടി നടന്ന് സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചയാളാണ് ജോമോൻ. പിൽക്കാലത്ത് അദ്ദേഹം ചില സിനിമകൾ സംവിധാനം ചെയ്തിരുന്നു. ഒരു കാലത്ത് ഏറ്റവും ഡിമാന്റ് ഉണ്ടായിരുന്നത് അസോസിയേറ്റ് കൂടിയായിരുന്നു ഇദ്ദേഹം. ഏറ്റവും വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്നാൽ ഇന്നും നടക്കാത്ത സ്വപ്നമായി അത് മാറിയിരിക്കുന്നു. മമ്മൂട്ടിയോട് കഥ പറയാൻ പോയതിനെ കുറിച്ച് മാസ്റ്റർ ബിൻ ചാനലിലൂടെ ജോമോൻ പറയുന്നു.
"മമ്മൂക്കയോട് മുപ്പത് വർഷം മുന്നേ സിനിമ ചെയ്യാനാവുമോ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നതാണ്. എനിക്ക് അദ്ദേഹവുമായി അത്രക്കും നല്ല അടുപ്പമായിരുന്നു. പല കഥകളും മാറ്റം വരുത്തിയിട്ടുണ്ട്. എന്നെ അദ്ദേഹത്തിന് നന്നായിട്ട് അറിയാം. കാരണം ആ കാലഘട്ടത്തിൽ ഞാൻ വളരെ ബിസി അസോസിയേറ്റായിരുന്നു. ഒരു സിനിമ ചെയ്യുമ്പോൾ ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യുന്നതിനു മുന്നേ എന്നെയായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഒരിക്കൽ സ്ക്രിപ്റ്റുമായി ചെന്നപ്പോൾ അദ്ദേഹത്തിന് രണ്ട് വർഷത്തെ ഗ്യാപ് വേണമെന്ന് പറഞ്ഞിരുന്നു.

അത്രക്കും തിരക്കാണ് അദ്ദേഹത്തിന്. ഞാൻ ഇടക്കിടെ കഥ പറയാൻ പോകുമായിരുന്നു. എനിക്ക് എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. കാരണം അത്രയും മികച്ച നടനാണ് മമ്മൂട്ടി. നമുക്ക് എന്താണോ ആവശ്യമുള്ളത് അതിമനോഹരമായിട്ട് അദ്ദേഹം അഭിനയിക്കും. ലാലും അങ്ങനെ തന്നെയാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ഏത് ക്യാരക്ടറും അഭിനയിക്കാൻ സാധിക്കും. അതാണ് അവരുടെ കഴിവ്." സംവിധായകൻ ജോമോൻ പറയുന്നു.
തെലുഗു ചിത്രമായ ധീരയുടെ അതേ കഥ ജോമോന്റെ കൈയിൽ ഉണ്ടായിരുന്നു. മറ്റൊരാൾ എഴുതിയ കഥയായിരുന്നു അത്. ആ സ്ക്രിപ്റ്റും ജോമോൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ആ കഥ പോലും വായിക്കാൻ മമ്മൂട്ടിക്ക് സമയം ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇത് തെലുഗിൽ സിനിമയായി പുറത്തിറങ്ങുന്നത്. വർഷങ്ങളോളം അദ്ദേഹം മമ്മൂട്ടിയുടെ പിറകേ നടന്നിട്ടും ഒരു ഡെയ്റ്റ് കിട്ടിയില്ല. പിന്നീട് ധീര തിയേറ്ററിൽ എത്തിയപ്പോൾ ജോമോന് വലിയ വിഷമം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

"ഇപ്പോൾ മമ്മൂട്ടിയുടെ പുറകേ പോവുന്നില്ല. ശരിക്കും മടുത്തു. വിനയൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് അവസാനമായി ഒരു സ്ക്രിപ്റ്റുമായി എത്തിയത്. അന്ന് ഒരു ത്രഡ് കേൾക്കാൻ പോലും അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നില്ല. എനിക്ക് പക്ഷേ ഒന്നിലും വിഷമം ഇല്ല. കാരണം അത്രയും വലിയ നടനാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തിനെ വെച്ച് ഡയറക്ട് ചെയ്യാൻ യോഗം ഉണ്ടായിരുന്നില്ല.
രണ്ട് തവണ മോഹൻലാലിനെ പോയി കണ്ടിരുന്നു. ഒരു വട്ടം പോയപ്പോൾ അദ്ദേഹം സ്പെയിനിലേക്ക് പോവാൻ നിൽക്കുകയായിരുന്നു. അതിനാൽ പോയി വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു. പിന്നീട് ഞാൻ ലാലിനെ കാണാൻ പോയിട്ടില്ല." ജോമോൻ പറഞ്ഞു. ഇത്രയും കാലം നടന്നിട്ടു പോലും മമ്മൂട്ടിയും മോഹൻലാലും ജോമോന് ഒരു അവസരം നൽകിയില്ല. കടലോരക്കാറ്റ് എന്ന സുരേഷ് ഗോപി ചിത്രമാണ് ജോമോൻ സംവിധാനം ചെയ്ത ഒരു സിനിമ. അത് വലിയ വിജയമായിരുന്നു.


Click it and Unblock the Notifications











