ട്വൽത്ത് മാൻ അങ്ങനൊരു സിനിമയല്ല; മണ്ടത്തരം പറയുന്നവരോട് മറുപടി പറഞ്ഞിട്ട് കാര്യമില്ല: ജീത്തു ജോസഫ്
മലയാള സിനിമയ്ക്ക് അടുത്ത കാലത്ത് ഏറ്റവും മികച്ച ത്രില്ലർ സിനിമകൾ നൽകിയ സംവിധായകൻ ആണ് ജീത്തു ജോസഫ്. ക്രിമിനൽ മൈൻഡുള്ള സംവിധായകൻ എന്നൊക്കെ സഹപ്രവർത്തകർ തമാശപൂർവം വിളിക്കുന്ന സംവിധായകനാണ് ജീത്തു. മെമ്മറീസ്, ദൃശ്യം, ട്വൽത്ത് മാൻ തുടങ്ങിയ സിനിമകളിലൂടെയാണ് ജീത്തു മലയാളത്തിലെ മികച്ച ത്രില്ലർ സിനിമ സംവിധായകരിൽ ഒരാളെന്ന പേര് സ്വന്തമാക്കിയത്. ത്രില്ലർ സിനിമകൾക്ക് പുറമെ മമ്മി ആൻഡ് മി, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെ കുടുംബപ്രേക്ഷകർക്കുള്ള ചിത്രങ്ങളും ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്.
കൂമൻ ആണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുതിയ സിനിമ. ആസിഫ് അലി നായകനായ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തിയ ജീത്തു ജോസഫിന്റെ പുതിയ ത്രില്ലർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ആസിഫ് അലിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് പ്രേക്ഷകർ ചിത്രത്തെ വിലയിരുത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ ജീത്തു ജോസഫ് പങ്കെടുത്തിരുന്നു. തന്റെ മുൻകാല ഹിറ്റുകളെ കുറിച്ചടക്കം പല അഭിമുഖങ്ങളിലും സംവിധായകൻ സംസാരിച്ചിരുന്നു. അതിനിടെ മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രം പ്രേക്ഷകർക്ക് വർക്ക് ആവാതിരുന്നതിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൂമന്റെ തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാർ തന്നെയാണ് ട്വൽത്ത് മാന്റെയും തിരക്കഥ എഴുതിയത്. പോപ്പർസ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ട്വൽത്ത് മാനെക്കുറിച്ച് ജീത്തു സംസാരിച്ചത്.

ട്വൽത്ത് മാൻ എന്താണ് വർക്കാവാതെ പോയതെന്നുള്ള സ്റ്റുപ്പിഡിറ്റിക്കൊന്നും നമ്മൾ മറുപടി കൊടുക്കേണ്ടതില്ലെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. എല്ലാവരും വിചാരിച്ച് വെച്ചിരിക്കുന്നത് അതൊരു ത്രില്ലറാണെന്നാണ്. ഒന്നാമത് അത് ത്രില്ലർ അല്ല. അത് താൻ തന്നെ അത് പറഞ്ഞിട്ടുണ്ട്. ചിലർക്ക് മാത്രമാണ് ആ ഴോണർ മനസിലാകുകയുള്ളു. ഈ അടുത്ത് ഇറങ്ങിയ ഇംഗ്ലീഷ് സിനിമയായ നൈസ് ഔട്ട് പോലെ ഒരു സിനിമയാണ് ട്വൽത്ത് മാൻ, കാണുമ്പോൾ ആരാണ് കൊലയാളി, ആരാണ് കൊലയാളി എന്ന ചിന്ത വരുന്ന സിനിമയാണ്. എല്ലാ സിനിമയെയും കേറി ത്രില്ലർ എന്ന് പറയരുതെന്നും ജീത്തു ജോസഫ് പറയുന്നു.

'മറ്റൊരു പ്രശ്‌നം ത്രില്ലർ എന്ന് കേൾക്കുമ്പോൾ എല്ലാവരും വിചാരിക്കുക ആക്ഷനും ബിൽഡപ്പ് ഷോട്ടും ഒക്കെ ഉണ്ടാവുമെന്നാണ്. എന്നാൽ ട്വൽത്ത് മാൻ അങ്ങനെ ഒരു സിനിമയല്ല. ആ മോഡിൽ അല്ല ആ സിനിമ ചെയ്തിരിക്കുന്നത്. മണ്ടത്തരമാണ് അത്തരം സംസാരങ്ങൾ. അങ്ങനെ പറയുന്നവരോട് മറുപടി പറഞ്ഞിട്ട് കാര്യമില്ല കാരണം അവർക്ക് അതിനെ കുറിച്ച് അറിയില്ല,'

'സിനിമയുടെ ഴോണർ മനസിലാക്കിയവരെല്ലാം ആ സിനിമ നന്നായിട്ട് എൻജോയ് ചെയ്തു. എന്റെ ഫസ്റ്റ് സിനിമയായ ഡിറ്റക്ടീവ് സസ്പെൻസുള്ള സിനിമയാണ്. ഇൻവസ്റ്റിഗേഷനാണ് സിനിമ കാണിക്കുന്നത്. ആരാണ് കുറ്റവാളി എന്നതാണ് ട്വൽത്ത് മാനിൽ മെയിൻ ആയി നമ്മൾ കാണിക്കുന്നത്. ഒരു ടേബിളിന് ചുറ്റിലും കുറച്ച് പേർ ഇരിക്കുന്നു. അതിലെ വിരസത ഒഴിവാക്കാനാണ് അതിൽ ചില ഗിമ്മിക്സ് ഒക്കെ ചേർത്തത്. ഈ അടുത്ത് ഞാൻ ഒരു റിവ്യൂ കണ്ടു. ഇങ്ങനെയുള്ളർ എങ്ങനെയാണു ഫിലിം ക്രിട്ടിക്സ് ആകുന്നത് എന്നാണ് ഞാൻ ആലോചിച്ചത്,'

'ദൃശ്യം കണ്ട ഫീൽ ഞങ്ങൾക്ക് കിട്ടിയില്ലെന്നാണ് എഴുതിയത്. ദൃശ്യം അല്ലാലോ ഞാൻ ചെയ്തത്. വേറെയൊരു സിനിമയല്ലേ ചെയ്തത്. അതിനെ രണ്ടിനെയും വേറെ വേറെ കാണാൻ പറ്റാത്ത ആളുകളോട് ഞാൻ എന്ത് പറയാനാണ്. ദൃശ്യവുമായി താരതമ്യം ചെയ്യാതെ ആ സിനിമക്ക് ഉള്ള പ്രശ്നങ്ങൾ പറഞ്ഞാൽ എനിക്ക് മനസിലാക്കാൻ കഴിയും,' ജീത്തു ജോസഫ് പറഞ്ഞു.
ട്വൽത്ത് മാൻ സിനിമയിലെ മിസ്റ്ററി എലമെന്റിനെ കാണാതെ ഇല്ലിസിറ്റ് റിലേഷൻഷിപ്പിലേക്കാണ് എല്ലാവരും നോക്കുന്നത്. പണ്ട് തൊട്ടേ ഇവിടെ ഒരു കപട സദാചാരബോധമുണ്ട്. അത് പരസ്യമായ രഹസ്യമാണ്. കുറച്ച് പേർ അത് പറയും നമ്മൾ അത് മൈൻഡ് ചെയ്യാൻ പോകേണ്ടതില്ലെന്നും ജീത്തു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications