മേക്കപ്പിട്ട് തുടങ്ങിയ ദിലീപിനെ മാറ്റി ആ റോൾ സുധീഷിന് കൊടുത്തു! തുടക്കകാലത്ത് നടന് സംഭവിച്ചത്; ലാൽ ജോസ്
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. പ്രേക്ഷകർ ഹൃദയത്തോട് ചേർത്തിട്ടുള്ള നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മീശമാധവൻ, ചാന്ത്പൊട്ട്, എൽസമ്മ എന്ന ആൺകുട്ടി, മുല്ല, ക്ലാസ്മേറ്റ്സ് എന്നിവയെല്ലാം അവയിൽ ചിലതാണ്. കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളായിരുന്നു ലാൽ ജോസ് സിനിമകളിൽ ഏറെയും.
സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ലാൽ ജോസ് സിനിയിലേക്ക് എത്തുന്നത്. കമലിന്റെ ശ്രദ്ധേയ സിനിമകളിൽ പലതിലും സഹ സംവിധായകനായി ലാൽ ജോസും ഉണ്ടായിരുന്നു. അതിനിടെ മറ്റു സംവിധായകർക്ക് ഒപ്പവും ലാൽ ജോസ് പ്രവർത്തിച്ചിട്ടുണ്ട്. വർഷങ്ങളോളം അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ച ശേമാണ് ലാൽ സ്വതന്ത്ര സംവിധായകനാകുന്നത്.

നടൻ ദിലീപുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആൾ കൂടിയാണ് ലാൽ ജോസ്. തുടക്കകാലത്ത് ദിലീപിനെ സഹായിച്ചവരിൽ ഒരാൾ ലാൽ ജോസ് ആണ്. നിസാർ സംവിധാനം ചെയ്ത സുദിനം എന്ന സിനിമയിൽ ദിലീപിന് വേഷം വാങ്ങി കൊടുത്തത് ലാൽ ജോസ് ആയിരുന്നു. ഇപ്പോഴിതാ, അതേകുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയാണ് ലാൽ ജോസ്. വിശദമായി വായിക്കാം.

സംവിധായകൻ കെ കെ ഹരിദാസ് ഇല്ലാത്തതിനാൽ കുറച്ചു ദിവസത്തേക്ക് സെറ്റിൽ അസോസിയേറ്റ് ആയി പോയതാണ് ലാൽ ജോസ്. ഷൂട്ട് അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെ അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് ചെയ്യുന്ന സുധീഷിന് ചിലപ്പോൾ എത്താൻ പറ്റിയേക്കില്ല എന്ന് അറിയുന്നത്. തുടർന്ന് ദിലീപിനെ വിളിച്ച് വരുത്തുകയായിരുന്നു. അതിനിടയിൽ സുധീഷ് എത്തുകയും ചെയ്തതിനെ കുറിച്ചാണ് ലാൽ ജോസ് പറഞ്ഞത്.

'അതിവേഗം ഷൂട്ടിങ് പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. അടുത്ത ദിവസം എടുക്കേണ്ടതിന്റെ സ്ക്രിപ്റ്റ് തിരക്കഥാകൃത്ത് ബാബു ഓരോ ദിവസവും രാത്രിയാണ് എഴുതുക. ഞങ്ങൾ അത് ചർച്ച ചെയ്യും. അതിൽ മാധവി എന്ന പ്രധാന കഥാപാത്രത്തിന്റെ അനിയന്റെ വേഷം ചെയ്യേണ്ടത് സുധീഷ് ആണ്. സുധീഷ് അപ്പോൾ ഫാസിൽ സാറിന്റെ മണിച്ചിത്രത്താഴിൽ അഭിനയിക്കുകയാണ്. അവിടെ നിന്ന് എത്താൻ കഴിയില്ലെന്ന ഒരു നില വന്നു,'
'ഇത്തരം സന്ദർഭങ്ങളിൽ എന്റെ മനസ്സിൽ വരുക ദിലീപ് ആണ്. ഞാൻ സംവിധായകനോട് പറഞ്ഞു, ഭയങ്കര ആക്ടർ ആണ് കമൽ സാർ അടുത്ത പടത്തിൽ പ്രധാനവേഷം നൽകാൻ തീരുമാനിച്ചിട്ടുണ്ട് എന്നൊക്കെ. അങ്ങനെ വിളിച്ചോളാൻ പറഞ്ഞു. പക്ഷെ ഞാൻ ബാബുവിനോട് പറഞ്ഞു. സുധീഷ് എങ്ങാനും എത്തിയാൽ വെറുതെ തിരിച്ചു വിടാൻ പറ്റില്ല. ദിലീപിന് മറ്റൊരു വേഷം കൂടി വെക്കണമെന്ന്. അങ്ങനെ രഘു എന്നൊരു കഥാപാത്രവും വെച്ചു. സുധീഷ് വന്നാൽ ചെയ്യാൻ,'

'അങ്ങനെ രഘു എന്ന കഥാപാത്രത്തിന് എന്ന് പറഞ്ഞ് ദിലീപിനെ വിളിച്ചു, വന്നു. അടുത്ത ദിവസം സുധീഷിന്റെ സീൻ ഷൂട്ട് ചെയ്യാൻ വെച്ചിരിക്കുകയാണ്. 12 മണി ആയിട്ടും സുധീഷ് വരുന്നില്ല. അങ്ങനെ ദിലീപിനെ കൊണ്ട് ചെയ്യിക്കാമെന്ന് കരുതി മേക്കപ്പ് ചെയ്യാൻ പറഞ്ഞു. ഇങ്ങനെയൊരു പ്രധാന വേഷമാണെന്ന് പറഞ്ഞപ്പോൾ ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു. അങ്ങനെ മേക്കപ്പ് ചെയ്യാൻ തുടങ്ങി,'
'അപ്പോഴതാ, വീടിന് മുന്നിലെ ചെമ്മൺ റോഡിലൂടെ പൊടിയൊക്കെ പറപ്പിച്ച് ഒരു അംബാസഡർ കാർ വരുന്നു. സുധീഷ് കറക്ട് ടൈമിൽ വന്നിറങ്ങി. സുധീഷ് വന്നതോടെ ദിലീപിന്റെ ചാൻസ് നഷ്ടമായി. ദിലീപ് രഘുവിനെ അവതരിപ്പിച്ചു. അതൊക്കെ കഴിഞ്ഞപ്പോൾ കെ കെ ഹരിദാസ് തിരിച്ചു വന്നു. എന്റെ റോൾ അവിടെ കഴിഞ്ഞു,'

'പക്ഷെ കാൽ ഭാഗം ഷൂട്ട് കഴിഞ്ഞിരുന്നു. അങ്ങനെ എന്നോടും നില്ക്കാൻ പറഞ്ഞു. ഞാൻ നിന്നു 16 ദിവസം കൊണ്ട് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. അതിന്റെ ഡബ്ബിങ്ങിനും ഞാൻ പോയിരുന്നു. ആ സിനിമയിലാണ് ആദ്യമായി എന്റെ പേര് അസോസിയേറ്റ് ഡയറക്ടർ എന്ന് പറഞ്ഞ് സ്‌ക്രീനിൽ വരുന്നത്. വലിയ തുകയൊന്നും കിട്ടിയില്ലെങ്കിലും ഞാൻ നല്ലൊരു അസോസിയേറ്റ് ആണെന്ന് ഖ്യാതി ഉണ്ടായി. അതിന്റെ ഗുണമുണ്ടായി,' ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications