സൂപ്പർ ഹിറ്റ് സിനിമകളുടെ അമരക്കാരൻ; ഇനിയില്ല ഇതുപോലൊരു അതുല്യ പ്രതിഭ: എം മോഹനന് വിട
നിരവധി ചിത്രങ്ങൾ തൻ്റെ ഐഡൻ്റിറ്റിയാക്കി മാറ്റിയ സംവിധായകനാണ് വിട പറഞ്ഞ എം മോഹൻ. മനസ്സിൽ തങ്ങി നിൽക്കുന്ന അല്ലെങ്കിൽ നാവിലോടി വരുന്നൊരു പേരിലൊരു ചിത്രം എന്ന് പോലും ഒരു കാലത്ത് അദ്ദേഹത്തിൻ്റെ ചിത്രങ്ങളെ പറ്റി ആരാധകർ പറഞ്ഞിരുന്നു. സിനിമയും, കഥാപാത്രങ്ങളും പേരുമെല്ലാം അത്രമേൽ മനസ്സിൽ പതിപ്പിച്ച് കൊണ്ട് കൂടിയാണ് എം മോഹൻ്റെ ഓരോ ചിത്രങ്ങളും അഭ്രപാളിയിൽ കടന്നു പോയത്. ഓരോ സിനിമയ്ക്ക് പിന്നിലും ഒരു കഠിനാദ്വാനത്തിൻ്റെ കഥ അതായിരുന്നു മോഹൻ എന്ന സംവിധായകൻ.
അത്തരമൊരാളിൽ നിന്നും പിറന്ന ഹിറ്റുകൾ നിരവധി. മോഹൻലാലിനെ വെച്ച് ആദ്യം അദ്ദേഹം സംവിധാനം ചെയ്തത ചിത്രം മുഖമാണ്. എന്നാൽ അതിനും മുൻപ് മോഹൻ ലാലിനെ സമീപിച്ചിരുന്നു. അതും ഒരു ത്രില്ലർ തന്നെ. എന്നാൽ അന്ന സംഭവിച്ചത് മോഹൻ്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരുവും തിരിച്ചറിവുമായിരുന്നു എന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ ലാലുമായി എനിക്ക് അക്കാലത്ത് സംവിധായകൻ-നടൻ ബന്ധം മാത്രമാണ്. അത്തരത്തിൽ ഒകെ പിള്ള നിർമ്മിക്കുന്ന ഒരു ചിത്രത്തിൻ്റെ സ്ക്രിപ്റ്റുമായി ബാംഗ്ലൂരിൽ ലാലിനെ കാണാൻ ചെന്നു.

സ്ക്രിപ്റ്റ് നൽകി ചിത്രത്തിനെ പറ്റി കൂടുതൽ സംസാരിക്കുന്നത് അദ്ദേഹം സ്ക്രിപ്റ്റ് വായിച്ച ശേഷമാകാം എന്ന് കരുതി മടങ്ങി. കുറച്ച നാൾ കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തി ലാലിനെ കണ്ടു. സ്ക്രിപ്റ്റിനെ പറ്റി ചോദിച്ചു, എന്നാൽ മറുപടി അപ്രതീക്ഷിതമായിരുന്നു. ഞാൻ ചെയ്യാമെന്നേറ്റ ചിത്രത്തെ പറ്റി ലാൽ പറഞ്ഞത് രണ്ട് വാചകം മാത്രമാണ് ഇത് സാറ് ചെയ്യേണ്ട പടമല്ല, സാറിൻ്റെ കയ്യിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് മംഗളം നേരുന്നു പോലൊരെണ്ണമാണ്.
ഞാൻ എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങിയെങ്കിലും ലാൽ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലാക്കി- എം മോഹൻ പറയുന്നു. അന്ന് ലാൽ ഹീറോ എന്ന തരത്തിലേക്ക് എത്തുന്നതേയുള്ളു. അന്ന് ആദ്യമായി എനിക്ക് എഴുതിയ സ്ക്രിപ്റ്റ് വേണ്ടെന്ന് വെക്കേണ്ടി വന്നു. എന്നാൽ പിൽക്കാലത്ത് അതൊരു ഹിറ്റിലേക്ക് എന്നെ നയിക്കുകയും ചെയ്തു.
ഇത്തരമൊരു സംഭവത്തിന് ശേഷമാണ് മുഖം ചെയ്യുന്നത്. എന്നാൽ മുഖത്തിൽ ലാലിന് അത്ര കാര്യമായ സ്ക്രിപ്റ്റ് വായന ഉണ്ടായിരുന്നില്ല. എന്നാൽ പടം വിജയമായിരുന്നു. നാസർ അതി ഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നത്. യുക്തിക്ക് നിരക്കാത്ത ഒന്നും ആ ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. പോലീസ് കമ്മീഷ്ണറായി നാസർ അതി ഗംഭീരമായ ചിത്രം കൂടിയാണത്. ഇന്നും യുവാക്കൾക്ക് എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം മുഖമാണ്. ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഞാനുണ്ട് അതിൽ ചെറുപ്പക്കാർ മാത്രമാണ്. അതിൽ മുഖത്തിനെ പറ്റിയും ചർച്ചകൾ വരാറുണ്ട്- എം മോഹൻ ചൂണ്ടിക്കാണിക്കുന്നു.

ആ ചിത്രത്തിൻ്റെ തിരക്കഥയിൽ ചില ചർച്ചകളൊക്കെ വന്നിരുന്നു. ചിത്രത്തിലെ അഞ്ജാതനായ ആ കൊലയാളി തെറ്റ് ചെയ്യുന്ന പുരുഷൻമാരെ വിട്ട് എന്തിന് സ്ത്രീകളെ മാത്രം കൊല്ലുന്നു എന്ന ചോദ്യം പല ഘട്ടത്തിലും ഉയർന്നു വന്നു. അതിനൊരു ഉത്തരവും ലഭിച്ചു. കുടുംബത്തിലെ സ്ത്രീ ഇല്ലാതായാൽ ആ കുടുംബം തന്നെ പതിയെ ഇല്ലാതാവുകയാണ്. തൻ്റെ തെറ്റ് കാരണം ഭാര്യ മരിച്ചതോർത്ത് വിങ്ങി വിങ്ങി ഭർത്താവും ഒടുവിൽ ഇല്ലാതാകും. അതൊരു വല്ലാത്ത ഭീകരത തന്നെയാണ്.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഒരു ക്രൈം ചെയ്താൽ പോലീസിൽ കീഴടങ്ങുക, മാനസികമായി അനുഭവിക്കുന്ന വേദനകൾക്ക് അതാണ് പരിഹാരം. എത്രകാലം ഒളിച്ചാലും ആ വേദന വിട്ടു പോകില്ല.വേദന തിന്ന് ജീവിക്കുന്നതിലും ഭേദം കീഴടങ്ങലാണെന്നും അഭിമുഖത്തിൽ മോഹൻ കൂട്ടിച്ചേർക്കുന്നു. ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ എം മോഹൻ്റെ നിര്യാണം. കുറച്ചു നാളായി ചികിത്സയിലായിരുന്നു.


Click it and Unblock the Notifications