ഊട്ടിയിലെ തണുപ്പത്തും രാവിലെ പറഞ്ഞ സമയത്തിലും നേരത്തെ എത്തുന്ന ബച്ചൻ; ഓർമ്മകൾ പങ്കുവച്ച് മേജർ രവി
ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ 80-ാം ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ബിഗ് ബിക്ക് ആശംസകൾ നേരുകയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ രാവിലെ മുതൽ ബച്ചനുള്ള ആശംസകളാണ്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയുടെ മുഖമായി നിൽക്കുന്ന മഹാനടന് ആശംസകൾ നേർന്ന് കൊണ്ട് മലയാള സിനിമാ ലോകവും പങ്കുചേർന്നിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവർ അമിതാഭ് ബച്ചന് ആശംസകൾ നേർന്നു. മോഹൻലാൽ പങ്കുവച്ച ആശംസ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അതിനിടെ, അമിതാഭ് ബച്ചനൊപ്പമുള്ള കാണ്ഡഹാർ സിനിമയുടെ ഷൂട്ടിങ് ദിനങ്ങൾ ഓർക്കുകയാണ് സംവിധായകൻ മേജർ രവി. അമിതാഭ് ബച്ചൻ അഭിനയിച്ച ഏക മലയാള സിനിമയാണ് കാണ്ഡഹാർ. മോഹൻലാലിനെ നായകനാക്കി മേജർ രവി ഒരുക്കിയ ചിത്രത്തിൽ വളരെ കുറച്ചു രംഗങ്ങളിലാണ് നടൻ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമിതാഭ് ബച്ചന്റെ കാലഘട്ടത്തിൽ ജീവിക്കുന്നു എന്നതിൽ ഏറെ അഭിമാനമുണ്ടെന്നും 1975 മുതൽ അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യുന്നത് താൻ സ്വപ്നം കണ്ടിരുന്നു എന്നുമാണ് മേജർ രവി പറയുന്നത്. കാണ്ഡഹാർ സിനിമയിലൂടെ അത് സാധ്യമായത് ദൈവാനുഗ്രഹമായാണ് കാണുന്നതെന്നും മേജർ രവി പറയുന്നു. റിപ്പോർട്ടർ ടിവിയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

'അമിതാഭ് ബച്ചൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ നമുക്ക് ജീവിക്കാനായി എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തെ വെച്ച് ഒരു സിനിമ എടുക്കുക എന്നത് ഏതൊരു സംവിധായകന്റെയും വലിയ ആഗ്രഹമാണ്. അത് ഞാൻ1975 കൾ മുതൽ സ്വപ്നം കണ്ട കാര്യമാണ്,'
'മോഹൻലാലിനൊപ്പം സിനിമ ചെയ്യുക എന്ന സ്വപ്നം പോലും ഞാൻ 80 കൾ കഴിഞ്ഞാണ് കാണാൻ തുടങ്ങിയത്. ചിത്രത്തിന് ശേഷമാണ് മോഹൻലാൽ എന്റെ മനസിൽ കയറിയത്, മമ്മൂട്ടി യാത്രയ്ക്ക് ശേഷവും. ഷോലെ കണ്ട ശേഷമാണ് ഞാൻ അമിതാഭ് ബച്ചന്റെ ആരാധകനാകുന്നത്. വർഷങ്ങൾക്കിപ്പുറം ദൈവാനുഗ്രഹത്താൽ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു'

'ചിത്രീകരണ സമയത്തെ അനുഭവം പറഞ്ഞാൽ ഇങ്ങനെയാണ് ഒരു നടൻ ആകേണ്ടത് എന്നതിന് ഒരു മാതൃകയാണ് അദ്ദേഹം. ഊട്ടിയിൽ തണുപ്പത്ത് ഏഴ് മണിക്ക് ഷൂട്ടിംഗ് ഉണ്ടെങ്കിൽ 6.55ന് അദ്ദേഹമെത്തും. അതുപോലെ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്,'
'മോഹൻലാലും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ഒരു രംഗമുണ്ട്. അദ്ദേഹത്തിന്റെ മകന്റെ മൃതദേഹം വരുന്ന രംഗം. അവിടെ മോഹൻലാലാണ് ആദ്യം ഡയലോഗ് പറയേണ്ടത്. മോഹൻലാലിന് പ്രോംറ്റ് ചെയ്തപ്പോൾ അമിതാഭ് ജി പെട്ടെന്ന് അത് നിർത്താൻ ആവശ്യപ്പെട്ടു. പ്രോംറ്റ് ചെയ്തതാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ 'ഞാൻ പേടിച്ചുപോയി' എന്നാണ് അദ്ദേഹത്തിന്റെ മറുപടി,'
'അതാണ് അമിതാഭ് ജി. അദ്ദേഹത്തിന് പ്രേംറ്റിങ് വേണ്ട, ഡയലോഗുകൾ വ്യക്തമായി കാണാതെ പറയും. അത്രത്തോളം പെർഫക്ഷൻ ഉള്ള അഭിനേതാവാണ് അദ്ദേഹം. ഒരു സംവിധായകനെ അദ്ദേഹം അത്ഭുതപ്പെടുത്തും. ഒരു കാര്യം വിട്ടുകൊടുത്താൽ രണ്ടിരട്ടിയായി അദ്ദേഹം തിരിച്ചു തരും,' മേജർ രവി പറഞ്ഞു.


Click it and Unblock the Notifications