ആ സിനിമകളിൽ ഞാൻ തൃപ്തനല്ല! ഏറ്റവും സംതൃപ്തി നൽകിയത് ദിലീപ് ചിത്രം; മനസുതുറന്ന് രാജസേനൻ
മലയാളത്തിൽ ഏറ്റവും മികച്ച ഫാമിലി എന്റർടൈനർ സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് രാജസേനൻ. നിരവധി ഹിറ്റുകളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ജയറാം ആയിരുന്നു രാജസേനന്റെ മിക്ക സൂപ്പർ ഹിറ്റ് സിനിമകളിലെയും നായകൻ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ട് ആയിരുന്നു ഇവരുടേത്. പിൽക്കാലത്ത് ഇവർ പിരിഞ്ഞെങ്കിലും ആ സിനിമകളെല്ലാം പ്രേക്ഷകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
ജയറാമുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞശേഷം രാജസേനന്റെ കരിയറിൽ പരാജയ ചിത്രങ്ങളായിരുന്നു ഏറെയും. ഇടയ്ക്ക് സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്ത അദ്ദേഹം, അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. അതിനിടെ കരിയറിൽ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് രാജസേനൻ. ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ സിനിമകളെ കുറിച്ചും രാജസേനൻ പറയുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജസേനൻ.

ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളുണ്ട് എന്നാൽ അത് സ്ക്രിപ്റ്റിന്റെയോ കഥയുടെയോ പ്രശ്നം കൊണ്ടല്ലെന്ന് രാജസേനൻ പറയുന്നു. കാസ്റ്റിംഗാണ് പാളി പോയത്. റേഡിയോ ജോക്കിയാണ് ഒരു സിനിമ. 72 മോഡൽ എന്നൊരു സിനിമയും അതുപോലെ ഉണ്ട്. ചിത്രത്തിന്റേത് നല്ല സബ്ജെക്ട് ആയിരുന്നു. ന്യൂജെൻ സിനിമകൾ വരുന്നതിന്റെ തുടക്കത്തിൽ വന്ന സിനിമയാണ്. ചെറുപ്പക്കാരുടെ സൗഹൃദമൊക്കെ പറയുന്ന സിനിമ, അതും കാസ്റ്റിംഗിലാണ് പോയത്. അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും രാജസേനൻ വ്യക്തമാക്കി.
ഒരുപാട് വിമർശനങ്ങൾ ഉയർന്ന സിനിമയായിരുന്നു രാജസേനന്റെ ഒരു സ്‌മോൾ ഫാമിലി. ആ സിനിമയിലും താൻ ഒട്ടും തൃപ്തനായിരുന്നില്ലെന്ന് രാജസേനൻ പറഞ്ഞു. '90 ശതമാനം ആളുകൾ കള്ളുകുടിക്കുന്ന കേരളത്തിൽ കള്ളിനെതിരെ ഒരു സിനിമ എടുക്കരുത്. (ചിരിയോടെ രാജസേനൻ) ആദ്യത്തെ തെറ്റ് അതാണ്. രണ്ടാമത്തെ തെറ്റ്, സിനിമയുടെ ഇൻട്രവെല്ലിന് ശേഷം സ്ക്രിപ്റ്റിൽ കൊണ്ടുവന്ന മാറ്റങ്ങളാണ്. അത് എന്നിലെ നടനിൽ എനിക്ക് അന്ന് ഇല്ലാതിരുന്ന കോൺഫിഡൻസ് കുറവ് കൊണ്ടാണോ പ്രൊഡ്യൂസറിന്റെ ഇടപെടൽ കൊണ്ടാണോ എന്ന് സംശയമുണ്ട്,'
'രണ്ടും കൂടി ആയപ്പോൾ സംഭവിച്ചതാണ്. എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഞാൻ എന്ന സംവിധായകൻ തന്നെയാണ്. അതിന് മറ്റൊരാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല', രാജസേനൻ പറയുന്നു. തനിക്ക് ഏറ്റവും സംതൃപ്തി നൽകിയ സിനിമ ഡാർലിംഗ് ഡാർലിംഗ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ടെക്നിക്കലിയും സ്ക്രിപ്റ്റിംഗ് കൊണ്ടും കഥയുടെ ടിപ്പിക്കാലിറ്റി കൊണ്ടൊക്കെ ഒരു 70 ശതമാനം എനിക്ക് ഇഷ്ടപ്പെട്ട സിനിമ ഡാർലിംഗ് ഡാർലിംഗ് ആണ്. മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ ചെയ്യുന്ന സമയത്തൊക്കെ സംവിധായകൻ എന്ന നിലയിൽ ഞാൻ ശരിയായി വരുന്ന ഒരു കാലഘട്ടമാണ്',
'ഒരു അഞ്ച് വർഷം കഴിഞ്ഞാണ് ആ സിനിമ എടുത്തിരുന്നതെങ്കിൽ ടെക്നിക്കലി മനോഹരമായേനെ. ആളുകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമകളാണെങ്കിലും അതിലെ ചെറിയ പ്രശ്നങ്ങൾ നമ്മുടെ ഉള്ളിലുണ്ടാകും. ഒരു ഡയറക്ടർ എന്ന നിലയിൽ എനിക്ക് നന്നാക്കാവുന്ന ചില കാര്യങ്ങൾ അതിലുണ്ട്. എന്നാൽ ഡാർലിംഗ് ഡാർലിംഗ് അങ്ങനെയല്ല. അതുപോലെ മേഘസന്ദേശം, മലയാളത്തിൽ ഒരുപാട് പ്രേത സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഒരു സയന്റിഫിക്കൽ ഹൊറർ മൂവി അതാണ്. ഒരു അച്ഛനെ കൂടെ നിർത്തിയാണ് അതിന്റെ സ്ക്രിപ്റ്റ് ചെയ്തത്.

ടെക്നിക്കലി നല്ലൊരു സിനിമയാണത്. സുരേഷ് ഗോപിയുടെയും രാജശ്രീയുടെയൊക്കെ പ്രകടനവും ഗംഭീരമായിരുന്നു. അയലത്തെ വീട്ടിലെ അദ്ദേഹവും കൊട്ടാരം വീട്ടിൽ അപ്പൂട്ടനൊക്കെ നല്ല സിനിമകളാണ് ജയറാമിന്റെ മികച്ച പ്രകടനങ്ങളൊക്കെയാണ്. പക്ഷേ സംതൃപ്തി നൽകിയ സിനിമ ചോദിക്കുമ്പോൾ അത് രണ്ടുമാണ് പറയാനുള്ളത്', രാജസേനൻ വ്യക്തമാക്കി.
ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിലൂടെയാണ് രാജസേനൻ തിരിച്ചുവരുന്നത്. രാജസേനൻ തന്നെയാണ് ചിത്രത്തിലെ നായകൻ. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, ജഗദീഷ് എന്നിവരാണ് മറ്റു [പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications











