ന്നാ താൻ കേസ് കൊടിന്റെ അവസാന രംഗം അതായിരുന്നില്ല; വെളിപ്പെടുത്തി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏറെ പ്രേക്ഷക, നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുകയാണ്. ബോക്സ് ഓഫീസിലും മികച്ച നേട്ടം കൊയ്യാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.
ചിത്രം പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ വിവാദങ്ങളിൽ അകപ്പെട്ട സിനിമ കൂടിയാണ് ന്നാ താൻ കേസ് കൊട്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പത്രമാധ്യമങ്ങളിൽ നൽകിയ പരസ്യത്തിന്റെ പേരിലാണ് ചിത്രം വാർത്തകളിൽ ഇടം നേടിയത്. റോഡിൽ കുഴിയുണ്ട് സൂക്ഷിക്കുക എന്ന വരികളുമായി പ്രത്യക്ഷപ്പെട്ട പരസ്യം കേരള സർക്കാരിനെ വിമർശിക്കുന്നതാണെന്ന് പറഞ്ഞു ഇടത് അനുഭാവികൾ രംഗത്ത് എത്തിയതാണ് പ്രശ്‍നങ്ങൾക്ക് കാരണമായത്.

എന്നാൽ സിനിമയെ സിനിമയായി തന്നെ കാണണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ പറയുകയും സിനിമയ്ക്ക് കൂടുതൽ പേർ പിന്തുണ നൽകുകയും ചെയ്തതോടെ വിവാദം ഒഴിയുകയായിരുന്നു. നടൻ കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷും സർക്കാരിനെ വിമർശിക്കുന്ന സിനിമയല്ല എന്ന് വ്യക്‌തമാക്കി രംഗത്ത് എത്തുകയുമുണ്ടായി. എന്നിരുന്നാലും പൊതുവിൽ ഒരു ഇടത് വിമർശനം നിലനിൽക്കുന്ന സിനിമയാണെന്ന് അഭിപ്രയങ്ങൾ ഉയർന്നുവന്നിരുന്നു.
ഇപ്പോഴിതാ, ന്നാ താൻ കേസ് കൊട് ഇടതിനെ വിമർശിക്കുന്ന സിനിമ അല്ലെന്നും ഇടതിന്റെ ആർജവം കാണിക്കുന്ന സിനിമ ആയിട്ടാണ് ഒരുക്കിയതെന്നും പറയുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് മറ്റൊന്നായിരുന്നു എന്നും സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ പറഞ്ഞത്. രതീഷ് പൊതുവാളിന്റെ വാക്കുകൾ വായിക്കാം വിശദമായി.

'ഇത് വല്ലാതെ ഇടതിനെ ആക്രമിക്കുന്ന ഒരു സിനിമയായി എനിക്ക് തോന്നിയിട്ടില്ല. ഇത് എഴുതുമ്പോഴും സംസാരിക്കുകയും ചെയ്യുമ്പോഴൊക്കെ ഇടതു പക്ഷത്തുള്ള ആളുകളൊക്കെ ഉണ്ടായിരുന്നു. ഇത് പലപ്പോഴും ഇടതിനെ പിന്തുണയ്ക്കുന്ന സിനിമയായി എനിക്ക് തോന്നിയിട്ടുണ്ട്. കൂടെയുള്ളവർ പോലും അത് പറഞ്ഞിട്ടുണ്ട്.'
'ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി, അവർ ഒരു സ്ത്രീയാണ്. ഇടതു പക്ഷമാണ്. ഇതിനുള്ള ആർജവം ഇടതു പക്ഷത്തിനെ ഉള്ളുവെന്ന് കാണാം അതിനെ. മുഖ്യമന്ത്രിയുടെ നാടായി കാണിക്കുന്നത് കല്യാശേരിയാണ്. അത് ഇ കെ നായനാരുടെ നാടാണ്. അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ ഒരു മുഖ്യമന്ത്രിയാണ് ഒരു സാധാരണക്കാരന്റെ ആവശ്യത്തിന് പുറത്ത് സഖ്യകക്ഷിയായ മന്ത്രിയെ വിചാരണ ചെയ്യാൻ തീരുമാനമെടുക്കുന്നത്. അതിനെ എന്തും പറഞ്ഞു വ്യഖ്യാനിക്കാം. പക്ഷേ ഞങ്ങൾ അതിനെ കാണുന്നത് ഇത്തരത്തിൽ ഒരു മുന്നേറ്റത്തിന് സാധ്യത ഇടതു പക്ഷത്താണ് എന്നാണ്.'

'ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തിൽ ആയിരുന്നു. സമയത്തിന്റെ പ്രശ്‌നം കാരണം അത് എടുത്ത് കളഞ്ഞതായിരുന്നു. അതായത്, പ്രേമൻ എന്ന മന്ത്രി ഇടതു നിന്ന് വലതിലേക്ക് പോയി. അവിടെ നിന്ന് മത്സരിച്ച് ജയിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അതുപോലെ ഇടതെന്നോ വലതെന്നോ ഇല്ലാതെ നടക്കുന്ന അഴിമതിക്കാരനായ മന്ത്രിയെയാണ് സിനിമ വിമർശിക്കുന്നത്. അത് എന്തുകൊണ്ട് ഇടതു പക്ഷം ആയെന്ന് ചോദിച്ചാൽ അതിനുള്ള ആർജവം ഇടതു പക്ഷത്തിലേ ഉള്ളു എന്നത് കൊണ്ടാണ്.' രതീഷ് പൊതുവാൾ പറഞ്ഞു.


Click it and Unblock the Notifications











