കിടന്നുരുണ്ട് മമ്മൂട്ടിയുടെ കാല് പൊട്ടി; ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ മൂഡില്ലെന്ന് പറഞ്ഞ യുവനടന്‍
മലയാള സിനിമയിലെ താരങ്ങളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നടിച്ച് സംവിധായകനും കലാസംവിധായകനുമായ റോയ് പി തോമസ്. പ്രേം നസീറും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ജോലിയുടെ കാര്യത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചവരാണ്. എന്നാല്‍ ഇതൊന്നും അറിയാതെ വരുന്നവരാണ് പുതിയ തലമുറയിലെ നടന്മാരെന്നാണ് റോയ് പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഭരതേട്ടന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് ഒഴിവുകാലം. അദ്ദേഹത്തിന്റെ സിനിമയില്‍ അദ്ദേഹം തന്നെയാണ് കലാസംവിധാനം ചെയ്യുന്നത്. എനിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യത്യാസമില്ല. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യണം, കലാസംവിധാനം ചെയ്യണം, സഹസംവിധാനം ചെയ്യണം. എല്ലാം ഓടി നടന്ന് ചെയ്യും. മൂന്നാമത്തെ സിനിമയായപ്പോള്‍ ഭരതേട്ടന്‍ പറഞ്ഞു, റോയ് ഇതിന്റെ കലാസംവിധാനം ചെയ്യൂവെന്ന്. അങ്ങനെയാണ് സ്വതന്ത്ര്യ കലാസംവിധായകനാകുന്നത്. കോഴിക്കോട് ബീച്ചായിരുന്നു പ്രധാന ലൊക്കേഷന്‍. ഞങ്ങളെല്ലാം ഒരുമിച്ചാണ് താമസിക്കുന്നത്.

ശ്രീവിദ്യ ചേച്ചിയും പ്രേം നസീര്‍ സാറുമൊക്കെയുണ്ട്. ബീച്ചിന്റെ സൗന്ദര്യമൊക്കെ മനോഹരമായി ഷൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നു. മധു അമ്പാട്ടായിരുന്നു ആ സിനിമയുടെ ക്യാമറാമാന്‍. അതിലാണ് ഞാന്‍ നസീര്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അവിടെ വന്ന ശേഷം പല തിക്താനുഭവങ്ങളും നസീര്‍ സാറിനുണ്ടായി. എന്നിട്ടും അദ്ദേഹം ഒരിക്കല്‍ പോലും ദേഷ്യപ്പെട്ടില്ല. എനിക്ക് അദ്ദേഹത്തെ സാര്‍ എ്ന്നല്ലാതെ വിളിക്കാന്‍ സാധിക്കില്ല.
എന്ത് പ്രശ്‌നം ഉണ്ടായാലും, സാധാരണ ആരും പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലും അദ്ദേഹം ചിരിച്ചു കൊണ്ട് നില്‍ക്കും. ആ സിനിമ തീരുമ്പോഴേക്കും ഒരാളുടെ ക്ഷമയെ പരീക്ഷിക്കുന്നതിന്റെ പരമാവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നസീര്‍ സാര്‍ ചിരിച്ച് നില്‍ക്കും. പടം തീരുന്നത് വരെ അദ്ദേഹത്തിന്റെ വായില്‍ നിന്നും അനാവശ്യമായൊരു വാക്ക് പോലും വീണിട്ടില്ല. അപ്പോഴാണ് ഞാനൊക്കെ എത്ര ചെറുതാണെന്ന് മനസിലാകുന്നത്.
മലയാള സിനിമയില്‍ ഇന്നുള്ള ഏറ്റവും വലിയ ദുരന്തവും ഇത് തന്നെയാണ്. മലയാള സിനിമ എന്നത് എത്ര പേരുടെ കണ്ണീരാണ്, എത്ര കുടുംബത്തിന്റെ തകര്‍ച്ചയാണ്, എത്ര പേരുടെ ചോരയും നീരുമാണ്, എത്ര പേര്‍ ജീവന്‍ കൊടുത്തതാണെന്ന് ഇവര്‍ക്ക് അറിയില്ല. പണ്ട് കോടമ്പക്കത്ത് പോയാല്‍ പാലം കഴിഞ്ഞാല്‍ കുറേ ടീ കടകളുണ്ട്. അവിടെയൊക്കെ ചായയടിക്കാന്‍ നില്‍ക്കുന്നത് മലയാളികളാണ്. സിനിമാ മോഹവുമായി എത്തിയവരാണ്. പക്ഷെ ഒന്നും ആകാന്‍ സാധിച്ചില്ല. അതിന്റെ ഫ്രസ്‌ട്രേഷനുമായി ജീവിക്കുകയാണ് അവരവിടെ.
ഇതുപോലെ ആയിരങ്ങള്‍ കടന്നു പോയിടത്താണ് ഇന്നത്തെ പുതിയ ആളുകള്‍ വരുന്നതും ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നതും. അവര്‍ക്കറിയില്ല സിനിമ ഇവിടെ വരെ എത്തിയതെന്ന് എന്തൊക്കെയായിരുന്നു ബുദ്ധിമുട്ടുകളെന്ന്. ഈയ്യടുത്തൊരു ടെലി ഫിലിമിന്റെ എഡിറ്റ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ ഉടമ വന്നിട്ട് ഒരു പത്ത് മിനുറ്റ് ഗ്യാപ്പ് തരുമോ എന്ന് ചോദിച്ചു. പുതിയൊരു പടത്തിന്റെ ഡബ്ബിംഗ് കുറച്ച് ബാക്കിയുണ്ട്. മലയാള സിനിമയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്തൊരു നടനല്ല, എന്നാല്‍ പേര് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം.
ടീസറിന് വേണ്ടി രണ്ട് വാക്ക് വോയ്‌സ് എടുക്കാനാണ് വന്നത്. ഞാന്‍ ഇറങ്ങി പുറത്ത് പോയി സോഫയിലിരുന്നു. മൂന്ന് മിനുറ്റ് കഴിഞ്ഞതും അവര്‍ ഇറങ്ങി പോരുന്നത് കണ്ടു. ഇത്ര പെട്ടെന്ന് കഴിഞ്ഞുവോ എന്ന് ചോദിച്ചപ്പോള്‍ ആ നടന്‍ മൂഡില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയെന്നാണ് പറഞ്ഞത്. ഒരു വാക്ക് പറയാന്‍ എന്ത് മൂഡാണ് വേണ്ടത്. മമ്മൂട്ടിയും മോഹന്‍ലാലും കടന്നു വന്ന വഴിയും അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും അവരുടെ ഡെഡിക്കേഷനും എനിക്കറിയാം.

കാതോട് കാതോരത്തിന്റെ ഫൈറ്റ് രംഗം എടുക്കാന്‍ സ്റ്റണ്ട് മാസ്റ്ററുണ്ടായിരുന്നില്ല. കൊടൈക്കനാലിലായിരുന്നു ഷൂട്ട്. ഓക്‌സിജന്‍ പോലുമുണ്ടായിരുന്നില്ല. മമ്മൂട്ടിയും ജനാര്‍ദ്ദനും തന്നെയാണ് ആ ഫൈറ്റ് ചെയ്തത്. വെറും തറയില്‍ കിടന്നുരുണ്ട് കൈയും കാലും പൊട്ടിയിട്ടുണ്ട്. അങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ് അവര്‍ ഇവിടെ വരെ എത്തിയത്. ഇപ്പോഴും അവരുടെ വര്‍ക്കിന്റെ മൂഡ് അതാണ്. രാവിലെ ഏഴ് മണിയ്ക്ക് ഷൂട്ട് പറഞ്ഞാല്‍ മോഹന്‍ലാല്‍ ഇപ്പോഴും 6.55 ന് സെറ്റിലെത്തും. അതേസമയം ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എങ്ങനെയാണ് വരുന്നത്?
കടന്നു വന്ന വഴികളൊന്നും അവര്‍ക്കറിയില്ല. ഈയ്യടുത്തൊരു നടന്റെ ഓഡിയോ ഞാന്‍ കേട്ടു. അതില്‍ അവന്‍ പറയുന്നത് എന്നെ ബുക്ക് ചെയ്യുമ്പോള്‍ 15 ലക്ഷമായിരുന്നു. പക്ഷെ ഇപ്പോള്‍ ഡബ്ബ് ചെയ്യണമെങ്കില്‍ 25 തരണം. രണ്ട് മാസം കഴിയുമ്പോള്‍ അത് 45 ആകും. ഈ വര്‍ഷം അവസാനം ആകുമ്പോഴേക്കും അത് ഒരു കോടിയാകും എന്ന്. ഈ വര്‍ഷം അവസാനം വരെ അവന്‍ ഇവിടെ തന്നെയുണ്ടാകും എന്ന് എന്തുറപ്പാണ്?


Click it and Unblock the Notifications