മംഗ്ലീഷ് അല്ല, വരേണ്ടിയിരുന്നത് മമ്മൂട്ടി പള്ളീലച്ചനായി എത്തുന്ന ത്രില്ലർ ചിത്രം; സംവിധായകൻ പറയുന്നു!
മലയാളികൾക്ക് പരിചിതനായ സംവിധായകനാണ് സലാം ബാപ്പു. രണ്ടു സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും ആ രണ്ടു സിനിമകളും മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളെ വെച്ച് ചെയ്തു എന്ന പ്രത്യേകതയുള്ള സംവിധായകനാണ് അദ്ദേഹം. മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെഡ് വൈൻ എന്ന സിനിമ സംവിധാനം ചെയ്താണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്.
സംവിധായകൻ ലാൽ ജോസിന്റെ സംവിധാന സഹായിയായി 11 വർഷക്കാലം നിന്ന ശേഷമാണ് അദ്ദേഹം റെഡ് വൈൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് വൈന് ശേഷം മമ്മൂട്ടിയെ നായകനാക്കി മംഗ്ളീഷ് എന്ന സിനിമയാണ് സലാം ബാപ്പു സംവിധാനം ചെയ്തത്. 2014 ലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
പെരുന്നാൾ റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത് ഡച്ച് നടിയായ കരോളിൻ, ശ്രിന്ദ, വിനയ് ഫോർട്ട്, ടിനി ടോം എന്നിവരാണ്. ആദ്യ അഞ്ച് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയാണ് ചിത്രം നേടിയത്.

അതേസമയം, മമ്മൂട്ടിയെ വെച്ച് ഇങ്ങനെയൊരു സിനിമയല്ല താൻ പ്ലാൻ ചെയ്തിരുന്നത് എന്ന് പറയുകയാണ് സലാം ബാപ്പു. മാസ്റ്റർ ബിൻ എന്ന ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മംഗ്ലീഷ് എന്ന സിനിമയുടെ പിന്നാമ്പുറ കഥ അദ്ദേഹം പറഞ്ഞത്. വിശദമായി വായിക്കാം.
'ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ റെഡ് വൈൻ ആണെങ്കിലും ഒരു സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ എനിക്ക് ആദ്യമായി ഒരു നിർമാതാവ് സിനിമയ്ക്കുള്ള അഡ്വാൻസ് നൽകുന്നത് മംഗ്ലീഷ് എന്ന സിനിമയ്ക്കു വേണ്ടിയാണ്. സന്തോഷ് ശിവൻ സാർ ചെയ്ത അപരിചിതൻ എന്ന സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്ന സമയത്താണ് ഈ സിനിമയുടെ ഒരു തുടക്കം,'
'മീശ മാധവനും പട്ടാളവും ഒക്കെ കഴിഞ്ഞ ശേഷമാണ് ഞാൻ അപരിചിതൻ എന്ന സിനിമ ചെയ്യുന്നത്. ആ സമയത്ത് മമ്മൂക്ക എന്നോട് തമാശയായി പറഞ്ഞു ഒരു പള്ളിയിലച്ചൻ കഥാപാത്രമാണെങ്കിൽ ഞാൻ നിനക്കു ഡേറ്റ് തരാമെന്ന്. എന്നോട് ആദ്യമായാണ് ഒരു നടൻ അത് പറയുന്നത്. അന്ന് ഞാൻ ഡേറ്റ് തരാമെന്ന വാക്ക് മാത്രമേ കേട്ടുള്ളൂ. അതും മെഗാസ്റ്റാർ,'
'അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു മമ്മൂക്കയ്ക്ക് പറ്റുന്ന ഒരു പള്ളീലച്ചൻ സബ്ജക്റ്റ് ഉണ്ടാകണം എന്ന്. ആ സമയത്താണ് ഞാൻ റിയാസ് എന്ന എന്റെ നാട്ടുക്കാരനെ കാണുന്നത്. ഞങ്ങൾ മനസ്സിൽ കണ്ടത് പള്ളീലച്ചൻ ആണെങ്കിലും അവൻ കൊണ്ടുവന്നത് വളരെ ത്രില്ലർ ആയിട്ടുള്ള സബ്ജക്റ്റ് ആയിരുന്നു. അങ്ങനെ ഞാൻ ഹനീഫ് മുഹമ്മദ് എന്ന പ്രൊഡ്യൂസറോട് പറയുകയും ചെയ്യാം എന്ന് പറയുകയും ചെയ്തു,'
'അങ്ങനെ ഞാൻ മമ്മൂക്കയോട് ചെന്ന് പറഞ്ഞു. മമ്മൂക്ക ഓക്കെ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഒരു സിനിമ ചെയ്യാമെന്ന ധാരണയിലേക്ക് വന്നു. അങ്ങനെ റെഡ് വൈന് മുൻപ് തന്നെ ഈ സിനിമ പ്ലാൻ ചെയ്തു. പിന്നീട് മമ്മൂക്കയുടെ പല തിരക്കുകൾ കാരണം ഓരോന്ന് നീണ്ടു പോകുന്നതിനിടെയാണ് റെഡ് വൈൻ സംഭവിക്കുന്നത്,'

'അതിനിടയിലാണ് പതിവില്ലാതെ റോമൻസ് പോലെ പള്ളീലച്ചൻ സിനിമകൾ മലയാളത്തിൽ വരുന്നത്. അങ്ങനെ ഒരുപാട് സിനിമകൾ വന്നപ്പോൾ നെഞ്ചിടിപ്പായി. അങ്ങനെ ഇമ്മാനുവൽ സിനിമയുടെ ഷൂട്ടിനിടയ്ക് മമ്മൂക്കയെ കണ്ടപ്പോൾ ഇത് സംസാരിച്ചു. അങ്ങനെ ഞങ്ങൾ മാറ്റിപ്പിടിക്കാമെന്ന് തീരുമാനിച്ചു. മാറ്റാൻ നമ്മുക്ക് എളുപ്പമായിരുന്നു. പക്ഷെ തിരക്കഥാകൃത്തിന് അങ്ങനെയല്ല,'
'ആൾക്ക് എന്ത് ചെയ്യുമെന്ന് ആയി. അതിനിടെ അയാളെ മാറ്റാമെന്ന് പല സംസാരങ്ങളും വന്നു. എന്നാൽ ഞാൻ അയാളെ കൊണ്ട് തന്നെ എഴുതിക്കാൻ തീരുമാനിച്ചിരുന്നു. അങ്ങനെ വളരെ കുറച്ചു നാളുകൾ മാത്രമുള്ളപ്പോഴാണ് ഒരു തോട്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം വിളിക്കുന്നത്. അതിന്റെ ടൈറ്റിൽ മാത്രം പറഞ്ഞു, മംഗ്ളീഷ്,'
'അങ്ങനെ പിന്നീട് അതുമായി മുന്നോട്ട് പോവുകയായിരുന്നു. ആ സിനിമയുടെ ഷൂട്ടിന്റെ പല ഘട്ടങ്ങളിലുമായാണ് അതിന്റെ ക്‌ളൈമാക്‌സ് വരെ രൂപപ്പെട്ടത്. അതിന്റെ നന്മയും പോരായ്മയും എല്ലാം ആ സിനിമയ്ക്ക് ഉണ്ടായിട്ടുണ്ടാവും. ഞാൻ ഇപ്പോഴും കരുതുന്നത് ഒരു നല്ല സിനിമയ്ക്ക് ആദ്യമുണ്ടാകേണ്ടത് തിരക്കഥ തന്നെയാണ് എന്നാണ്,' സലാം ബാപ്പു പറഞ്ഞു.


Click it and Unblock the Notifications











