മകനോട് എംബിഎ വേണ്ട ആന്റണിയെ കണ്ട് പഠിക്ക് എന്നാണ് പറഞ്ഞത്; ഞാൻ നല്ലതും ചീത്തയും പറയും!: ശാന്തിവിള ദിനേശ്
മലയാളത്തിലെ ഏറ്റവും വലിയ നടനാണ് മോഹൻലാൽ അതുപോലെ തന്നെ ഏറ്റവും വലിയ നിർമാതാവാണ് ആന്റണി പെരുമ്പാവൂർ. ഇവർ തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് എല്ലാം അറിയാവുന്നതാണ്. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിന്നീട് മനസാക്ഷി സൂക്ഷിപ്പുകാരനും പാർട്ണറും ഇപ്പോൾ നിർമ്മാതാവുമായെല്ലാം മാറുകയായിരുന്നു ആന്റണി.
മോഹൻലാൽ എന്ന നടൻ കാരണം ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യങ്ങൾ ഉണ്ടായ ആളായാണ് ആന്റണി പെരുമ്പാവൂരിനെ എല്ലാവരും കാണുന്നത്. സിനിമാ ലോകത്ത് ഇവരുടെ സൗഹൃദം പലർക്കും കല്ലുകടി ആയിട്ടുമുണ്ട്. മോഹൻലാലിലേക്ക് എത്താൻ കടമ്പകൾ ഏറെയാണെന്ന് പലരും അഭിപ്രായപ്പെടുന്നത് ആന്റണിയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്.

മോഹൻലാലിനോട് നേരിട്ട് കഥ പറയാൻ പറ്റുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ വഴിയേ അതിന് സാധിക്കുന്നുള്ളൂ എന്നും പല സംവിധായകരും പരാതി പറഞ്ഞിട്ടുണ്ട്. സിബി മലയിൽ അടക്കമുള്ള സംവിധായകർ ഇത്തരം പരാതികൾ ഉന്നയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ആന്റണി പെരുമ്പാവൂരിനെ കുറിച്ചുള്ള സംവിധായകൻ ശാന്തിവിള ദിനേശിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. സിനിമയിലെ താരങ്ങളെ കുറിച്ചെല്ലാം പല വെളിപ്പെടുത്തലുകളും നടത്തി വിവാദങ്ങളിൽ പെട്ടിട്ടുള്ള സംവിധായകൻ മുൻപും മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയുമെല്ലാം വിമർശിച്ചിട്ടുണ്ട്.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വീണ്ടും ആന്റണി പെരുമ്പാവൂരിനെ കുറിച്ച് പരാമർശം. തന്റെ മകനോട് എംബിഎ എടുക്കണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാൽ മതിയെന്ന് താൻ പറഞ്ഞിട്ടുണ്ട് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. സംവിധായകൻ കമലിന് എതിരെയും അദ്ദേഹം സംസാരിക്കുന്നുണ്ട്.
'എന്റെ അഭിപ്രായത്തിൽ അമ്പത് വയസ് കഴിഞ്ഞ് ലഭിക്കുന്ന ഓരോ സമയവും ബോണസാണ്. അപ്പോൾ നമ്മൾ ആണായിട്ട് തന്നെ ജീവിക്കണം. അല്ലാതെ ആണും പെണ്ണും കേട്ട രീതിയിൽ നട്ടെല്ലില്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം. അതാണ് എന്റെ പോളിസി. ഞാൻ എന്റെ ശരികൾ പറയും. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പറയു. എന്റെ ശത്രുക്കൾക്ക് പോലും അത് പറയാൻ പറ്റില്ല.
അതൊന്നും ആർക്കും പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ എനിക്ക് ഒരുത്തനെയും പേടിയില്ല. ഞാൻ ആന്റണി പെരുമ്പാവൂരിന്റെ നല്ലതും പറഞ്ഞിട്ടുണ്ട്. ചീത്തയും പറഞ്ഞിട്ടുണ്ട്. എന്റെ മകൻ എംബിഎക്കാരനാണ്. ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് എംബിഎ ഒന്നും വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാൽ മതിയെന്ന്.
അതേ ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ വിറ്റു ജീവിക്കുകയാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ നേരത്തെ പറഞ്ഞ സംവിധായകൻ, വിഗും വെച്ച് റോസ് പൗഡറും ഇട്ട് നടക്കുന്നവനെയൊന്നും ഞാൻ ബഹുമാനിക്കില്ല. കമലൊക്കെ എല്ലാ കൊള്ളരുതായ്മയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചെയർമാൻ ആക്കരുതെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അതൊന്നും കേട്ടില്ല. അഞ്ച് വർഷം അയാൾ ആ സ്ഥാനത്ത് ഇരുന്നു,' ശാന്തിവിള ദിനേശ് പറഞ്ഞു.

നേരത്തെ ആന്റണി പെരുമ്പാവൂരിനെതിരെ രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ് ഇതേ അഭിമുഖത്തിൽ രംഗത്തെത്തിയിരുന്നു. മോഹൻലാലിൻറെ കരിയറിലെ വീഴ്ചകൾക്ക് കാരണം ആന്റണി പെരുമ്പാവൂർ ആണെന്ന വാദവുമായാണ് അദ്ദേഹം രംഗത്ത് എത്തിയത്.
വാനപ്രസ്ഥത്തിൽ മോഹൻലാൽ ചെയ്ത പോലെ പത്ത് വേഷം ചെയ്താൽ മോഹൻലാലിനെ ആളുകൾ ഇന്നും ഓർക്കും. അതിന് പകരം മോൺസ്റ്ററും കീൺസ്റ്ററും ചെയ്ത് കൊണ്ടിരുന്നാൽ ജനം തള്ളയ്ക്ക് വിളിക്കും. അത് ഇവർ മനസ്സിലാക്കുന്നില്ല. മമ്മൂട്ടി ഇടയ്ക്ക് വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നുണ്ട്. എന്നാൽ മോഹൻലാൽ അതൊന്നും ചെയ്യുന്നില്ല.
മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്യുകയാണ് എന്നാണ് താൻ പറയുക. അയാൾ വിചാരിച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായേനെ. അയാളെ ആന്റണി പെരുമ്പാവൂർ വിറ്റെടുക്കുകയാണ്. അയാൾ അതിന് കൊടുക്കുന്നു. ഒഴുക്കിനൊപ്പം നീന്താതെ ഇങ്ങനെ പോവുകയാണ് എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ വിമർശനം.


Click it and Unblock the Notifications