ത്യാഗരാജൻ ഒരു വിട്ടു വീഴ്ചക്കും തയ്യാറായില്ല; അവസാനം അദ്ദേഹം തന്നെ ശങ്കറിന്റെ സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞു
പ്രശാന്തിന്റെ പുതിയ സിനിമ അന്ദഗൻ ഈ ആഴ്ച റിലീസിനൊരുങ്ങുന്നു. പ്രശാന്ത് സിനിമയിൽ വന്നിട്ട് 24 വർഷമായെങ്കിലും താരത്തിന് ഇപ്പോൾ പഴയ സ്റ്റാർഡം ഒന്നുമില്ല. കാരണം അദ്ദേഹത്തിനു ശേഷം നിരവധി പേർ ഇപ്പോൾ ഇന്റസ്ട്രിയിൽ മുൻ നിരയിൽ ഉണ്ട്. ഇപ്പോൾ പ്രശാന്തിനെ കുറിച്ചും ത്യാഗരാജനെ കുറിച്ചും സീനിയർ ജേണലിസ്റ്റ് ദിണ്ടിഗൾ വെങ്കിടേഷ് സംസാരിക്കുന്നു. സിനിമാ മേഖലയിലെ പ്രമുഖരുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് വെങ്കിടേഷ്.
"അന്ദഗന്റെ ഷൂട്ടിംഗ് എല്ലാം നേരത്തെ തുടങ്ങിയതാണ്. പക്ഷേ ശരിയായ സമയത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പിതാവ് ത്യാഗരാജൻ കാത്തിരുന്നത്. ഇപ്പോൾ വിജയ്ടെ സിനിമ റിലീസിനെത്തുമ്പോൾ ഇതാണ് നല്ല സമയമെന്ന് അദ്ദേഹത്തിനും തോന്നി." വെങ്കിടേഷ് പറഞ്ഞു. പ്രശാന്തിനെ കുറിച്ചും ത്യാഗരാജനെ കുറിച്ചും വെങ്കിടേഷിന് ഒരുപാട് ഓർമകളുണ്ട്. ഇതിനിടയിൽ പ്രശാന്തും ശങ്കറും തമ്മിലുള്ള ഒരു പ്രശ്നത്തെ കുറിച്ചാണ് വെങ്കിടേഷ് വെളിപ്പെടുത്തുന്നത്. മാത്രമല്ല ജീൻസ് എന്ന ചിത്രം ഉണ്ടായതിനെ കുറിച്ചും അരംനാട് എന്ന ചാനലിലൂടെ വ്യക്തമാക്കുന്നു.

"ഞാനും ശങ്കർ സാറും തമ്മിൽ നല്ലൊരു ബന്ധം സൂക്ഷിക്കുന്നുണ്ടായിരുന്നു. ശങ്കർ സാർ ഒരു സിനിമ എടുക്കാനുള്ള തിരക്കിലാണ്. എന്നാൽ നായകൻ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. ഞാൻ ഇടക്കിടെ അദ്ദേഹത്തെ കാണാൻ പോകുമായിരുന്നു. ഇത് ത്യാഗരാജൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അങ്ങനെ ത്യാഗരാജൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞു ശങ്കറിന്റെ അടുത്ത സിനിമയിൽ പ്രശാന്തിനെ നായകനാക്കണം. അതിന്റെ കഥ നല്ലതാണെന്ന് കേട്ടു എന്നും ആ സിനിമ അദ്ദേഹം തന്നെ പ്രൊഡ്യൂസ് ചെയ്യാമെന്നും പണം ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. "
"അദ്ദേഹത്തിന് നേരിട്ട് ശങ്കർ സാറിനോട് പറയാൻ മടി, അങ്ങനെ എന്നെ പറഞ്ഞു വിട്ടു. ശങ്കർ സാർ ഇതെല്ലാം കേട്ടു ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു ത്യാഗരാജൻ സാർ വേറെ എന്തെങ്കിലും പറഞ്ഞിരുന്നോ എന്നു ചോദിച്ചു. ഈ വിഷയത്തെ കുറിച്ച് കൂടുതൽ വ്യക്തത ഇല്ലാത്തതിനാൽ വീണ്ടും ത്യാഗരാജനെ പോയി കണ്ടു. അപ്പോഴാണ് മനസിലായത് ശങ്കറിന്റെ കാതലൻ സിനിമയിലേക്ക് പ്രശാന്തിനെ കാസ്റ്റ് ചെയ്തിരുന്നെന്നും എന്നാൽ ശമ്പളം കൂടുതൽ ആയതിനാൽ പ്രശാന്തിനെ ഒഴിവാക്കേണ്ടി വന്നു എന്നും."

അതായത് ശങ്കറിന്റെ രണ്ടാമത്തെ സിനിമ കാതലൻ എന്ന ചിത്രത്തിലേക്ക് പ്രശാന്തിനെയാണ് കാസ്റ്റ് ചെയ്തത്. ആ സമയത്ത് പ്രശാന്ത് ടോപ്പ് സ്റ്റാർ തന്നെയാണ്. പ്രശാന്തുമായി എല്ലാം ചർച്ച ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ശമ്പളം വളരെ കൂടുതലായിരുന്നു. ഏകദേശം 60 ലക്ഷത്തോളം അന്ന് ചോദിച്ചു. പക്ഷേ അത്രയും രൂപ വെച്ച് ചെയ്യാൻ സാധിക്കില്ലെന്ന് നിർമ്മാതാവും പറഞ്ഞു. ഇതൊന്ന് ഒത്തു തീർപ്പാക്കാൻ ത്യാഗരാജനെ വിളിച്ചപ്പോൾ അദ്ദേഹവും പണത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്തില്ല.
അവസാനം പ്രശാന്തിനെ ഒഴിവാക്കേണ്ടി വന്നു. പിന്നീട് കാതലൻ ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്യാൻ വന്ന പ്രഭുദേവയെ നായകനാക്കുകയായിരുന്നു. അദ്ദേഹം ഒരു ലക്ഷം രൂപക്കാണ് കാതലൻ ചിത്രം ചെയ്തതും ആ ചിത്രം വമ്പൻ ഹിറ്റാവുകയും ചെയ്തു. വെങ്കിടേഷ് പറഞ്ഞു. ഈ പ്രശ്നം ഉണ്ടായതിനാൽ നേരിട്ട് ശങ്കറുമായി സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാവും പത്രപ്രവർത്തകനായ വെങ്കിടേഷ് വഴി കാര്യങ്ങൾ സംസാരിച്ചത്. അങ്ങനെ അവസാനം ശങ്കർ പ്രശാന്തിനെ വെച്ച് ചെയ്ത ചിത്രമാണ് ജീൻസ്.


Click it and Unblock the Notifications











