മോഹൻലാലിലേക്ക് എത്താൻ കടമ്പകൾ ഏറെ, അങ്ങോട്ട് ഇല്ല; എന്നെ ആവശ്യമെങ്കിൽ ഇങ്ങോട്ട് വരാം: സിബി മലയിൽ

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരെ എല്ലാം വച്ച് ഹിറ്റുകൾ രചിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിബി മലയില്‍ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. കിരീടം, ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുളള പോലുളള ചിത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. അസോസിയേറ്റ് ഡയറക്ടറായി മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകന്‍ മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ

തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമകള്‍ ഒരുക്കി. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഉള്ളത്. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ സംവിധാനം ചെയ്ത് സിബി മലയില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ്.

കൊത്ത് ആണ് സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് സജീവമായ ഹേമന്ദ് കുമാറിന്റെ തിരക്കഥയില്‍ ആദ്യമായി പുറത്തുവരുന്ന ചിത്രമാണ് കൊത്ത്.

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് സിബി മലയിൽ

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് സിബി മലയിൽ ഇപ്പോൾ. അതിനിടെ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റി അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്ക് അപ്പുറവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നുണ്ട്.

1989 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തിലെ രാജീവ് മേനോനും ആനിയും ചന്ദ്രദാസുമൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.മോഹന്‍ലാലിന്റെ കരിയറില്‍ തലമുറ വ്യത്യാസമില്ലാതെ ചര്‍ച്ച ചെയ്യുന്ന ഒരു കഥാപാത്രം കൂടിയാണ് ദശരഥത്തിലെ രാജീവ് മേനോന്‍. രേഖയുടെ കഥാപാത്രമായ ആനിയും സുകുമാരിയുടെ കഥാപാത്രമായ മാഗിയുമൊല്ലാം പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ ഇന്നും ഇടംപിടിക്കുന്ന കഥാപാത്രങ്ങളാണ്.

സിബി മലയിലും ലോഹിതദാസും ഒരുക്കിയത്

വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെ ആസ്പദമാക്കിയാണ് സിനിമ സിബി മലയിലും ലോഹിതദാസും ഒരുക്കിയത്. സിനിമ പുറത്ത് ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും രാജീവ് മേനോനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും എന്ത് സംഭവിച്ചു എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് അതിയായ ആഗ്രഹമുണ്ട്. ഇടയ്ക്ക് ദശരഥിന്റെ രണ്ടാം ഭാഗമായുണ്ടാകുമെന്ന് സിബി മലയിൽ സൂചന നൽകിയിരുന്നു. എന്നാൽ അതിന് പല തടസങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് അദ്ദേഹം.

സിനിമ ഇനി നടക്കില്ലെന്നും മോഹൻലാലിനെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയെന്നുമാണ് അദ്ദേഹം പറയുന്നത്. മോഹൻലാലിലേക്ക് എത്താൻ ഒരുപാട് കടമ്പകൾ ഉണ്ടെന്നും അതിന് തനിക്ക് കഴിയില്ലെന്നും അദ്ദേഹത്തിന് ആവശ്യമെങ്കിൽ ഇനി ഇങ്ങോട്ട് വരട്ടെയെന്നും സിബി മലയിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല

കൊത്തിന്റെ തിരക്കഥകൃത്തായ ഹേമന്ദ് കുമാറാണ് ദശരഥത്തിന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നത്. നേരത്തെ നിരവധി പേർ രണ്ടാം ഭാഗത്തിന്റെ കഥയുമായി തന്റെയടുത്ത് വന്നിരുന്നെങ്കിലും തനിക്ക് ഒന്നും ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ അതിന് മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം പറയുന്നു.

നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടതെന്നും സിബി മലയിൽ പറഞ്ഞു. 'എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും.' അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിനോട് കഥ പറയാൻ ചെന്നപ്പോൾ

മോഹൻലാലിനോട് കഥ പറയാൻ ചെന്നതിനെ കുറിച്ചും സിബി മലയിൽ പറയുന്നുണ്ട്. 'കഥയുടെ ചുരുക്കം ഞാൻ മോഹൻലാലിനോട് പറഞ്ഞു. 2016 ൽ ഹൈദരാബാദിൽ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്കു താൽപര്യമില്ല.'

'ഹൈദരാബാദിൽ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായൊരു മറുപടി പറഞ്ഞില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിഞ്ഞു മാറി. ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല.' സിബി മലയിൽ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ലെന്നും സിബി മലയിൽ പറഞ്ഞു. ഇവരൊക്കെയാണോ തന്റെ സിനിമയിൽ തീരുമാനമെടുക്കുന്നത് എന്ന് സംവിധായകൻ ചോദിക്കുന്നു.
തന്നെ നിഷേധിക്കുന്നിടത്തു, തന്നോടു മുഖം തിരിക്കുന്നിടത്തേക്കു പോകാറില്ല. ഇത്തരം നിലപാടുകൾ കാരണം ഒരുപാടു നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. പക്ഷെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാൻ തനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണെന്നും സിബി മലയിൽ പറഞ്ഞു.

Read more about: sibi malayil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X