സമ്മർ ഇൻ ബത്ലേഹം തമിഴിൽ വരേണ്ടിയിരുന്ന സിനിമ; മഞ്ജുവിനെ വെച്ച് ഒരു പാട്ടും ഷൂട്ട് ചെയ്തു.. പക്ഷേ!; സിബി മലയിൽ
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരെ എല്ലാം വച്ച് ഹിറ്റുകൾ രചിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം.
പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടുന്ന മലയാളത്തിലെ ഒരുപിടി സിനിമകൾ സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. അസോസിയേറ്റ് ഡയറക്ടറായി മലയാളത്തില്‍ തുടക്കം കുറിച്ച അദ്ദേഹം മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമകള്‍ ഒരുക്കി. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഉള്ളത്.

30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ സംവിധാനം ചെയ്ത് സിബി മലയില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
സിബി മലയിലിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമാണ് സമ്മർ ഇൻ ബത്‌ലേഹം. അടുത്തിടെ വരെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ആദ്യം തമിഴിൽ പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലേഹം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയിൽ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അന്യഭാഷാ സിനിമകൾ ചെയ്യാത്തത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കിരീടവും ആകാശ ദൂതും തമിഴിൽ സംവിധാനം ചെയ്യാൻ ക്ഷണിച്ചിരുന്നതാണ്. ഭാഷ പ്രശ്‌നമുള്ളത് കൊണ്ട് ഒഴിവായി. സമ്മർ ഇൻ ബത്ലേഹം തമിഴിൽ തുടങ്ങിയ സിനിമയായിരുന്നു. പ്രഭുവിനേയും മഞ്ജു വാര്യരെയും വെച്ച് ഒരു പാട്ട് ഷൂട്ട് ചെയ്യുകയും ചെയ്തു,'
'ജയറാം, പ്രഭു, മഞ്ജു വാര്യർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. എന്നാൽ സംവിധായകരുടെ സാമ്പത്തിക പ്രശ്‌നം കാരണം സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മലയാളത്തിൽ പ്രഭുവിന് പകരം സുരേഷ് ഗോപിയെ കൊണ്ടുവന്ന് ആ സിനിമ ചെയ്തത്,' അദ്ദേഹം പറഞ്ഞു. സിനിമയിൽ മോഹൻലാലിനെ കൊണ്ടുവന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

'രജനികാന്ത് കമൽ ഹാസൻ തുടങ്ങിയവരെയൊക്കെ ആ റോളിലേക്ക് ആലോചിച്ചിരുന്നു. ലാൽ ആ സമയത്ത് ഒരു ചികിത്സയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ ആയിരുന്നു. അതുകൊണ്ട് നമ്മുക്ക് ആ സമയത്ത് കിട്ടുമോ എന്നൊക്കെ സംശയമുണ്ടായി. പിന്നെ ലാലിനോട് പറഞ്ഞു. ലാൽ വന്നു. ലാൽ ഉണ്ടെന്ന് പുറത്ത് പറഞ്ഞിരുന്നില്ല. ആദ്യ ഷോ കഴിഞ്ഞപ്പോൾ ആളുകൾ ഞെട്ടി,' സിബി മലയിൽ പറഞ്ഞു.
ജയറാം നായകനായ അമൃതം എന്ന സിനിമയിൽ ഭാവന ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ ആണെന്നും പൂജ ഉൾപ്പെടെ കഴിഞ്ഞ ശേഷം നയൻതാര പിന്മാറിയത് ആണെന്നും അദ്ദേഹം പറഞ്ഞു. 'ജയറാമിന് നായികയായി പത്മപ്രിയയെയും മറ്റേ കഥാപാത്രത്തിന്റെ നായികയായി നയൻതാരയും ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പൃഥ്വിരാജിനെ ആണ് ആദ്യം ആ കഥാപാത്രമായി ആലോചിച്ചത്. നയൻതാര - പൃഥ്വിരാജ് എന്നിങ്ങനെ ആയിരുന്നു. എന്നാൽ അത് നടന്നില്ല.'
'കാസ്റ്റ് ചെയ്ത് പൂജ ഉൾപ്പെടെ കഴിഞ്ഞെങ്കിലും അതിനിടെ നയൻതാരയ്ക്ക് തമിഴിൽ ശരത്ത് കുമാറിനൊപ്പം ഒരു സിനിമ വന്നു. അങ്ങനെ ഡേറ്റ് ക്ലാഷ് വരുമെന്ന് പറഞ്ഞ് നയൻതാര പിന്മാറുകയായിരുന്നു.' സിബി മലയിൽ പറഞ്ഞു.


Click it and Unblock the Notifications