'ഞാനില്ലാതെ നിങ്ങൾ സൂപ്പർ ഹിറ്റ് അടിക്കണ്ട'; ശോഭന ഹിറ്റ്ലറിലേക്ക് വന്നതിനെ കുറിച്ച് സിദ്ദിഖ്
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും പഴയ ചിത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. 1984 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഏകദേശ 2000 വരെ മലയാള സിനിമയിൽ സജീവമായിരുന്നു ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം നൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു. മലയാളത്തിൽ മത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശോഭന സജീവ സാന്നിധ്യമായിരുന്നു.

2020 ൽ ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. സുരേഷ് ഗോപിക്കൊപ്പമായിരുന്നു ശോഭന സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.. ശോഭനയും സുരേഷ് ഗോപിയുമായിരുന്നു ചിത്രത്തിന്‌റെ ഹൈലൈറ്റ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
ശോഭനയുടെ കരിയറിലെ മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹിറ്റ്ലർ. ലാൽ നിർമ്മിച്ച് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ. മമ്മൂട്ടിയുടെ നായികയായി എത്തിയത് ശോഭന ആയിരുന്നു. ഇപ്പോൾ ശോഭന ഹിറ്റ്ലറിലേക്ക് വന്നതിനെ കുറിച്ച് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സിദ്ദിഖ് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'അഞ്ച് സഹോദരിമാരെ വെച്ച് നോക്കുമ്പോൾ സിനിമയ്ക്ക് സ്റ്റാർ വാല്യു ഉള്ള ഒരു നായിക വേണമായിരുന്നു. അവരെ കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒരാളായിരിക്കണം ഹീറോയിൻ എന്നുകൂടി തീരുമാനിച്ചിട്ടാണ് ശോഭനയെ അന്ന് കാസ്റ്റ് ചെയ്യുന്നത്. മമ്മൂട്ടിക്ക് പറ്റിയ നായികയും ശോഭനയാണ്. ശോഭനയുടെ കാര്യത്തിലെ ഒരു രസം എന്താണെന്ന് വെച്ചാൽ, ആദ്യസിനിമ മുതൽ തന്നെ ശോഭനയെ ഞങ്ങളുടെ സിനിമകളിൽ കാസ്റ്റ് ചെയ്യാൻ നോക്കുന്നുണ്ടായിരുന്നു. പക്ഷേ അന്നൊന്നും വരാൻ പറ്റിയിട്ടില്ല. റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നി സിനിമയികളിലേക്കൊക്കെ ശോഭനയെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.'

'ഹിറ്റ്ലറിന്റെ കഥ പറയാൻ ശോഭനയുടെ അടുത്ത് ചെന്നു. അഭിനയിക്കാൻ വിളിച്ച മൂന്ന് പടവും കഴിഞ്ഞു, മൂന്നിലേക്കും വന്നില്ല, പക്ഷേ ആ മൂന്ന് പടവും സൂപ്പർ ഹിറ്റായിരുന്നു, അതുകൊണ്ട് ഈ പടത്തിലും ഇല്ലെന്ന് പറഞ്ഞാലും സന്തോഷമാണ്, അതൊരു നല്ല ലക്ഷണമായി നമ്മൾ എടുക്കും, അതുകൊണ്ട് കുഴപ്പമില്ല, കഥ കേൾക്കു എന്നാണ് ശോഭനയോട് പറഞ്ഞത്. എന്നാൽ ശോഭന പറഞ്ഞത്, കഥ കേൾക്കണ്ട, എന്തായാലും ഞാൻ ഈ പടത്തിൽ അഭിനയിക്കും, ഞാനില്ലാതെ നിങ്ങൾ അങ്ങനെ സൂപ്പർ ഹിറ്റ് അടിക്കണ്ട എന്നാണ്, ശോഭനയും നല്ല ഹ്യൂമർ സെൻസുള്ള നടിയാണ്. അങ്ങനെയാണ് ശോഭന ഹിറ്റ്ലറിലേക്ക് വരുന്നത്.' സിദ്ദിഖ് പറഞ്ഞു.
'അതിനു മുൻപ് മണിച്ചിത്രത്താഴിൽ വർക്ക് ചെയ്തപ്പോഴുണ്ടായ പരിചയവും ശോഭനയുമായിട്ടുണ്ടായിരുന്നു. ആ ബന്ധവും ഹിറ്റ്ലറിലേക്ക് കൊണ്ടുവരുന്നതിന് സഹായകമായി. അന്ന് ശോഭന തിരക്കുള്ള നടിയാണ്. പിന്നെ ഊർവശിയാണുള്ളത്. മലയാളത്തിന്റെ നെടുംതൂണുകളായി നിന്ന നായികമാരായിരുന്നു രണ്ട് പേരും. അന്ന് ശോഭനയുടെ ഡേറ്റ് കിട്ടുക എന്നതൊക്കെ ഭാഗ്യമാണ്,' സിദ്ദിഖ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications