തട്ടാന്‍ വന്ന തൊഴിലാളികള്‍, നാടുവിട്ട് മദ്രാസിലെത്തി; തിരിച്ചെത്തിയത് നടനായി; കൊച്ചിന്‍ ഹനീഫയെപ്പറ്റി സിദ്ധീഖ്
മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് കൊച്ചിന്‍ ഹനീഫ. സ്‌ക്രീനില്‍ പകര്‍ന്നാടായി വേഷങ്ങള്‍ അനവധിയാണ്. മലയാളികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമൊക്കെ അദ്ദേഹത്തിന് സാധിച്ചു. പകരം വെക്കാനില്ലാത്ത പ്രതിഭ. ഓഫ് സ്‌ക്രീനിലും സ്‌നേഹത്തോടെ മാത്രമാണ് സിനിമാ ലോകം കൊച്ചിന്‍ ഹനീഫയെ ഓര്‍ക്കുന്നത്.
മരിച്ച് നാളുകളിത്രയായിട്ടും മലയാളികളെ സംബന്ധിച്ച് കൊച്ചിന്‍ ഹനീഫ ഇന്നും തങ്ങളുടെ കൂടെ തന്നെയുണ്ട്. താന്‍ ചെയ്തു വച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ കൊച്ചിന്‍ ഹനീഫ നടനായതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് സംവിധായകന്‍ സിദ്ധീഖ്. ഒരു നാടുവിടലാണ് കൊച്ചിന്‍ ഹനീഫയെ നടനാക്കുന്നത്. മനോരമയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് സിദ്ധീഖ് ആ കഥ പങ്കുവച്ചത്.

ഹനീഫിക്ക നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയം. എറണാകുളത്തെ ചുമട്ടുതൊഴിലാളികള്‍ വ്യാപാരികള്‍ക്കെതിരെ സമയം നടത്തുന്ന കാലം. ഇന്ന് സിഐടിയു ഇല്ല. ഇസിടിയു ആണ് എറണാകുളത്തെ ചുമട്ടുതൊഴിലാളി യൂണിയന്‍. വ്യാപാരികളുടെ കൂട്ടത്തിലായിരുന്നു ഹനീഫിക്ക എന്നാണ് സിദ്ധീഖ് പറയുന്നത്.
ഹനീഫിക്കയുടെ വാപ്പ വ്യാപാരിയായിരുന്നു. തൊഴിലാളികളെ തോല്‍പ്പിക്കാനായി വ്യാപാരികളുടെ മക്കളെല്ലാം ചേര്‍ന്ന് ലോഡ് ഇറക്കി. ഇത് വലിയ വഴക്കിന് കാരണമായി. തടയാന്‍ വന്ന തൊഴിലികളെ ഹനീഫിക്കയും സംഘവും ചേര്‍ന്ന് അടിച്ചോടിച്ചുവെന്നാണ് സിദ്ധീഖ് ഓര്‍ക്കുന്നത്. വഴക്കിനിടെ ആവേശത്തില്‍ ഹനീഫിക്ക യൂണിയന്റെ കൊടി ചവട്ടിയൊടിക്കുകയും താഴെയിട്ട് കത്തിക്കുകയും ചെയ്തുവെന്നും സിദ്ധീഖ് പറയുന്നു.
അത് തൊഴിലാളികള്‍ക്ക് ക്ഷീണമായെന്നും അതോടെ അവര്‍ ഹനീഫിക്കയെ തട്ടാന്‍ വേണ്ടി നടപ്പായെന്നും സിദ്ധീഖ് പറയുന്നു. ഹനീഫിക്കയ്ക്ക് പേടിയുണ്ടായിരുന്നില്ല. പക്ഷെ ബന്ധുക്കള്‍ക്ക് പേടിയാണ്. അവര്‍ എല്ലാവര്‍ക്കും പോയി സംസാരിക്കാന്‍ പറ്റുന്ന ഒരാളായ എംഎം ലോറന്‍സിനെ പോയി കണ്ടു. ചെയ്തത് തെറ്റായിപ്പോയി, ഇനിയിപ്പോള്‍ പെട്ടെന്നൊന്നും അവര്‍ തണുക്കില്ല. ഞാന്‍ ഒന്ന് സംസാരിച്ചു നോക്കാം. തല്‍ക്കാലം ഹനീഫയൊന്ന് മാറി നില്‍ക്കെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അങ്ങനെയാണ് ഹനീഫ കൊച്ചിയില്‍ നിന്നും മദ്രാസിലെത്തുന്നത്. ആ പോക്കില്‍ ഹനീഫിക്ക തിരികെ ചെല്ലുന്നത് നടനായാണ്. എന്നാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം തിരിച്ചു വന്നപ്പോഴേക്കും ഹനീഫക്കയുടെ കുടുംബത്തിലെ എല്ലാവരും പാര്‍ട്ടിക്കാരായി മാറിയിരുന്നുവെന്നും സിദ്ധീഖ് പറയുന്നു. ഹനീഫയുടെ ഈ അനുഭവമാണ് താന്‍ സംവിധാനം ചെയ്ത ഫ്രണ്ട്‌സ് സിനിമയില്‍ ജയറാം പോണ്ടിച്ചേരിയിലേക്ക് നാടുവിടുന്നതിന് പ്രചോദനമായതെന്നും സിദ്ധീഖ് പറയുന്നു.
ഹനീഫിക്കയുടെ വാപ്പയും തന്റെ വാപ്പയും അടുത്ത സുഹൃത്തുക്കളായിരുന്നു. താനും ലാലും പോലെ. എന്നാല്‍ ഞാനും ഹനീഫിക്കയും തമ്മില്‍ ആ സൗഹൃദം ഉണ്ടായിരുന്നില്ല. വാപ്പയുടെ കൂട്ടുകാരന്റെ മകന്‍ എന്ന നിലയില്‍ ഹനീഫിക്കയ്ക്ക തന്നോട് വലിയ ഇഷ്ടമായിരുന്നുവെന്നും സിദ്ധീഖ് ഓര്‍ക്കുന്നു. തങ്ങളുടെ സിനിമയായ റാംജു റാവു സ്പീക്കിംഗ് സൂപ്പര്‍ ഹിറ്റാകുമെന്ന് ആദ്യം പ്രവചിച്ചത് ഹനീഫിക്കയായിരുന്നുവെന്നും സിദ്ധീഖ് പറയുന്നു.

ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് പലരും ഇതെന്ത് സിനിമയാണ്, ഇതില്‍ കഥയെവിടെ എന്നാണ് ചോദിച്ചത്. എന്നാല്‍ ഹനീഫിക്ക ഞങ്ങളുടെ അടുത്ത് വന്നു. അവന്മാര്‍ക്ക് പ്രാന്താണ്. നിങ്ങള്‍ നോക്കിക്കോ ഈ സിനിമ ഭയങ്കര ഹിറ്റായിരിക്കും. സിനിമയെക്കുറിച്ച് ബോധമില്ലാത്തവരാണ് ഓരോന്ന് പറയുന്നത്. മലയാളത്തില്‍ ഇന്നേവരെ ഇറങ്ങാത്ത തരത്തിലുള്ള ഹ്യൂമറാണ് എന്നായിരുന്നു കൊച്ചിന്‍ ഹനീഫ പറഞ്ഞതെന്നും സിദ്ധീഖ് പറയുന്നു.
നടനായി മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട് കൊച്ചിന്‍ ഹനീഫ. എഴുപതുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് കൊച്ചിന്‍ ഹനീഫ സിനിമാ ജീവിതം ആരംഭിക്കുന്നത്. വില്ലനില്‍ നിന്നും കോമഡയിലേക്കുള്ള ചുവടുമാറ്റമാണ് കൊച്ചിന്‍ ഹനീഫയുടെ കരിയറില്‍ നിര്‍ണായകമാകുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹാസ്യനടന്മാരില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. 2010 ഫെബ്രുവരി രണ്ടിനാണ് കൊച്ചിന്‍ ഹനീഫ വിട പറയുന്നത്.


Click it and Unblock the Notifications











