ലുക്കിലും അഭിനയത്തിലും കേമൻ! ആ നടൻ സിനിമ വിട്ടില്ലായിരുന്നെങ്കിൽ മമ്മൂട്ടിക്ക് പണിയായേനെ: സ്റ്റാൻലി ജോസ്
തുടക്കകാലത്ത് മമ്മൂട്ടിക്ക് വെല്ലുവിളി ആയേക്കുമെന്ന് താൻ കരുതിയിരുന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകൻ സ്റ്റാൻലി ജോസ്
നിരവധി മലയാള സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറുമൊക്കെയായി പ്രവർത്തിച്ചിട്ടുള്ള സംവിധായകനാണ് സ്റ്റാൻലി ജോസ്. മോഹൻലാലിൻറെ ആദ്യ സിനിമയായ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലും മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ജിജോ പൊന്നൂസിന്റെ പടയോട്ടത്തിലുമെല്ലാം അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു സ്റ്റാൻലി ജോസ്.
ഏകദേശം മൂന്ന് സിനിമകൾ സ്വതന്ത്ര സംവിധായകനായും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വേഴാമ്പൽ, അമ്മയും മക്കളും. ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകൾ. വർഷങ്ങളായി സിനിമയിൽ നിന്നെല്ലാം മാറി നിൽക്കുന്ന അദ്ദേഹം ഇപ്പോഴിതാ, അദ്ദേഹത്തിന്റെ സിനിമ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.
നടൻ രതീഷിനെ കുറിച്ചും മമ്മൂട്ടിക്ക് എതിരാളിയായി വരേണ്ടിയിരുന്ന ഒരു നടനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടർന്ന്.

'രതീഷിന് ഒരുപാട് കുഴപ്പങ്ങളുണ്ട്. സിനിമയിലേക്ക് ഒക്കെ വിളിക്കുമെങ്കിൽ അഭിനയിക്കാൻ വരില്ല. തീക്കടൽ എന്ന സിനിമയിൽ ഞാൻ ആയിരുന്നു രതീഷിനെ കാസ്റ്റ് ചെയ്തത്. വേറെ ഒരു നടൻ ഉണ്ടായിരുന്നു. അയാളെ ഞാൻ മാറ്റാൻ പറഞ്ഞതാണ്. അയാൾ എന്റെ പ്രൊഡ്യൂസറെ തെറി പറഞ്ഞ ആളായിരുന്നു. അയാളെ വെച്ച് ഞാൻ പടം ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ രതീഷിനെ വിളിക്കുന്നത്.
ആ സിനിമ ചേർത്തലയിൽ ആയിരുന്നു ഷൂട്ടിങ് കുറച്ചു സീനുകളൊക്കെ ചെയ്ത ശേഷം പിന്നെ രതീഷ് വന്നില്ല. തിരുവനന്തപുരത്തെ ഷൂട്ടിങ്ങിനായി ഞാൻ എല്ലാവരെയും വിട്ടു. അപ്പോഴും രതീഷിനെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ കിട്ടിയില്ല. എന്നിട്ട് രതീഷിന്റെ റോൾ പിആർ വിജയൻ എന്ന മറ്റൊരാളെ കൊണ്ട് ചെയ്യിച്ചു.
ബാക്കി ഭാഗം മാത്രമാണ് എടുത്തത്. പ്രേക്ഷകർ അറിഞ്ഞില്ല. ഒരേ കഥാപാത്രങ്ങളാണ് രണ്ടു പേർ ചെയ്തതെന്ന്. രതീഷിന് മമ്മൂട്ടിയുടെ അത്രയും അഭിനയത്തിൽ കഴിവ് ഒന്നുമില്ല. ആ ഒരു ആനച്ചന്തം കൊണ്ട് നിന്ന് പോയതാണ്.
രതീഷിന് മദ്യപാനം ഒന്നും പണ്ട് ഉണ്ടായിരുന്നതല്ല. കാറിന്റെ പിന്നിൽ ഐസ് ബോക്സ് വെച്ച് മദ്യവുമായി നടക്കുന്നു എന്നൊക്കെ ഞാൻ ആളുകൾ പറഞ്ഞ് പിന്നീട് കേട്ടിട്ടുണ്ട് എന്നെ ഉള്ളു. രതീഷ് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ നിന്നിട്ട് മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല എന്നൊക്കെ പറയുന്നത് സംഭവിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ആളുകൾക്ക് ഈഗോയും കാര്യങ്ങളും ഉള്ളതല്ലേ. അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി മലയാള സിനിമയിൽ എതിരാളിയാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്ന ഒരാളായിരുന്നു അമ്പലപ്പുഴ രാമചന്ദ്രനെന്നും സ്റ്റാൻലി ജോസ് പറഞ്ഞു. എന്റെ ഒരു സിനിമയിലെ ഹീറോ ആയിരുന്നു. അയാൾക്ക് വേറെ ജോലിയും ഉണ്ടായിരുന്നു.
അയാൾ അത് വിട്ടു വരാൻ തയ്യാറായിരുന്നില്ല. എന്നിട്ടും 150 ഓളം സിനിമകളിൽ അഭിനയിച്ചു. അയാളുടെ അത്രയും വരില്ലായിരുന്നു മമ്മൂട്ടി. ആ കളറും പേഴ്സണാലിറ്റിയും ഒക്കെ അങ്ങനെ ആയിരുന്നു. ബാങ്ക് ജോലി വിടാൻ അയാൾ ഒരുക്കമായിരുന്നില്ല.

അയാൾ മമ്മൂട്ടിക്ക് വെല്ലുവിളി ആകുമെന്ന് തന്നെയാണ് ഞാൻ കരുതിയത്. പിന്നെ മമ്മൂട്ടിക്കും മോഹൻലാലിനും പിടിച്ചു നിൽക്കാനുള്ള ചില തന്ത്രങ്ങൾ ഉണ്ട്. ബിനാമിമാരെ കൊണ്ട് പടം എടുക്കൽ ഒക്കെ അങ്ങനെ ഒന്നായിരുന്നു. പക്ഷെ ഇയാൾക്ക് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. അതൊന്നും അറിയില്ലായിരുന്നു ആൾക്ക്. ഇവരൊക്കെ ഇപ്പോഴും നിൽക്കുന്നത് തന്ത്രം കൊണ്ടാണല്ലോ.
ജനങ്ങൾക്ക് ഇപ്പോൾ ഇവർ വേണം എന്ന് നിർബന്ധം ഒന്നുമില്ല. നേരത്തെ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു നമുക്ക് നടൻമാർ എന്ന് പറയാൻ. ഇപ്പോൾ ആവർത്തന വിരസതയാണ്. വ്യത്യസ്തമായ റോളുകൾ ചെയ്യാൻ ഇവർക്ക് കഴിയാത്ത ഒരു അവസ്ഥ വന്നു. അതുകൊണ്ടാണ് പുതുമുഖങ്ങളുടെ പടങ്ങൾ ഒക്കെ ക്ലിക്ക് ചെയ്യുന്നത്. ന്യൂ ജെൻ സിനിമകൾക്ക് പ്രശ്നമുണ്ട്. റിയലിസ്റ്റിക് സിനിമകൾ ആളുകൾ മടുത്തു തുടങ്ങിയെന്നും സ്റ്റാൻലി ജോസ് പറഞ്ഞു.


Click it and Unblock the Notifications