അന്ന് മമ്മൂട്ടിക്ക് ഭയങ്കര സ്നേഹമായിരുന്നു, ഇന്ന് വിളിക്കാറ് പോലുമില്ല; പൈസ ചോദിക്കാനാണെന്ന് തെറ്റിദ്ധരിക്കും!
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം വർക്ക് ചെയ്തതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സ്റ്റാൻലി ജോസ്
നിരവധി മലയാള സിനിമകളായിൽ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ചിട്ടുള്ള സംവിധായകനാണ് സ്റ്റാൻലി ജോസ്. മോഹൻലാലിൻറെ സിനിമ അരങ്ങേറ്റം അടയാളപ്പെടുത്തിയ ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലും മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ജിജോ പൊന്നൂസിന്റെ പടയോട്ടത്തിലുമെല്ലാം അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു സ്റ്റാൻലി ജോസ്.
ഏകദേശം മൂന്നോളം സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. വേഴാമ്പൽ, അമ്മയും മക്കളും. ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകൾ. വര്ഷങ്ങളായി സിനിമയിൽ നിന്നൊക്കെ മാറി നിൽക്കുന്ന അദ്ദേഹം ഇപ്പോഴിതാ, മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ ഒപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രിയദർശൻ പലപ്പോഴും ഒഴിവാക്കുന്ന പോലെ തോന്നിയിട്ടുണ്ട്. ഞാൻ അവരുടെയൊക്കെ താഴെ നിൽക്കണം എന്നൊരു രീതിയാണെന്നാണ് മനസിലാക്കിയിട്ടുള്ളത്. ഞാൻ എപ്പോഴും നടി നടന്മാരെ സംവിധായകർക്ക് കീഴിലായേ കാണുകയുള്ളു. എനിക്ക് കട്ട് പറയാനുള്ള ഒരു ഉപകാരണമായേ കാണാറുള്ളു. ഒരാളിലെങ്കിൽ മറ്റൊരാൾ. ബോഡി ലാംഗ്വേജ് പറ്റിയതാണെങ്കിൽ നമുക്ക് ആരെ വെച്ചും ചെയ്യാം,'

'മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച പടയോട്ടത്തിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അത് മമ്മൂട്ടിയുടെ രണ്ടാമത്തെ പടമാണ്. മോഹൻലാലിന്റേയും ശങ്കറിന്റെയും പൂർണിമയുടെയും റോൾ എഴുതി ചേർത്തത് ആയിരുന്നു. പ്രിയദർശൻ ആയിരുന്നു സ്ക്രിപ്റ്റ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങി കഴിഞ്ഞപ്പോൾ ഇവർക്കൊരു മാർക്കറ്റ് ഉണ്ടായി. അങ്ങനെ എഴുതി ചേർത്തതാണ്,'
'അന്ന് അത് ജനങ്ങൾ ഇഷ്ടപ്പെട്ടു. നന്നായിട്ട് ചെയ്തിരുന്നു. അന്ന് ഞാനും മമ്മൂട്ടിയുമൊക്കെ ഒരുമിച്ചാണ് ചായ കുടിക്കാനുമൊക്കെ ഇറങ്ങി നടന്നിരുന്നത്. അവിടെ ഒരു അണക്കെട്ട് ഒക്കെ ഉണ്ടായിരുന്നു. അതിന്റെ അവിടെയൊക്കെ പോകും. അന്ന് എന്നെ എല്ലാരും ആശാനേ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. മേള രണ്ടു ലക്ഷം നേടിയെന്നൊക്കെ കേട്ടു എന്നൊക്കെ പറഞ്ഞ് എന്നോട് സംസാരിച്ചു. അത് മമ്മൂട്ടിയുടെ ആദ്യത്തെ പടമാണ്,'
'അന്ന് മമ്മൂട്ടിയുടെ പൊസിഷൻ അതാണ്. പിന്നീട് മമ്മൂട്ടി വലിയ നടനായി. പ്രതീക്ഷിക്കാത്ത വിധത്തിൽ വളർന്നു. ഒരു സമയത്തൊക്കെ എല്ലാവരോടും എന്നെ അന്വേഷിച്ചു എന്നൊക്കെ പറഞ്ഞു വിടുമായിരുന്നു മമ്മൂട്ടി. ലാലിൻറെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും കണ്ടിട്ടില്ല. ഇന്ന് മമ്മൂട്ടിയും അങ്ങനെയൊന്നുമില്ല. അവസാനം കാണുന്നത് കിങ്ങിന്റെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ഗൾഫിൽ ഒരു പരിപാടിയുടെ ഭാഗമായുള്ള ഷൂട്ടിനിടയ്ക്ക് ആണ്,'
'അന്ന് ഞാൻ മാറി നിന്നപ്പോൾ ആശാനേ എന്താണ് മാറി നിൽക്കുന്നത് എന്നൊക്കെ ചോദിച്ച് വിളിച്ചു. പിന്നീട് അങ്ങനെ കണ്ടിട്ടില്ല. ഒരു കാര്യവുമില്ലാതെ ഞാൻ കാണുകയോ വിളിക്കുകയോ ഒന്നുമില്ല. എന്തെങ്കിലും സാമ്പത്തിക സഹായത്തിനാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിക്കും. മമ്മൂട്ടിയെ എന്നല്ല. ആരെ വിളിച്ചാലും അങ്ങനെ വിളിച്ചരിക്കും. അതുകൊണ്ട് വിളിക്കാറില്ല,'

'സിനിമയിൽ രഹസ്യങ്ങൾ ഒന്നുമില്ല. ഞാൻ തമിഴ് പടം ചെയ്തതും എല്ലാം, എല്ലാ കാര്യങ്ങളും എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോൾ വർക്കില്ലെന്നും അറിയാം. ആരും സാമ്പത്തികമായി സഹായിക്കാറില്ല,' സ്റ്റാൻലി ജോസ് പറഞ്ഞു.
സംവിധായകൻ ജിജോ പുന്നൂസിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ അസിസ്റ്റന്റ് ആയി വന്നതാണ് ജിജോ. ആദ്യം മുതലേ എല്ലാ കാര്യങ്ങളും ചോദിച്ചറിയാൻ ശ്രമിക്കുമായിരുന്നു. പടയോട്ടം ഷൂട്ട് ചെയ്യുന്ന സമയത്ത് ക്യാമറ വെക്കുന്നതൊക്കെ എന്നോട് വന്ന് ചോദിക്കുമായിരുന്നു. ജിജോയോടൊപ്പം വർക്ക് ചെയ്ത ചില സിനിമകളിൽ കുറെ ഭാഗങ്ങളൊക്കെ താൻ എടുത്തത് ആണെന്നും സ്റ്റാൻലി ജോസ് പറയുന്നുണ്ട്.


Click it and Unblock the Notifications