ആ സിനിമയിൽ ഒരു കോടിയായിരുന്നു ലാലേട്ടന് പറഞ്ഞ പ്രതിഫലം; വാർത്ത വന്നപ്പോൾ അത് മാറി!; തുളസിദാസ്
മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനാണ് തുളസിദാസ് . പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരുപിടി ഹിറ്റ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1989 ൽ ഒന്നിന് പിറകെ മറ്റൊന്ന് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി തുളസിദാസ് കരിയർ ആരംഭിക്കുന്നത്. ഏകദേശം 34 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിൽ മുൻനിര താരങ്ങളെ എല്ലാം നായകനാക്കി തുളസിദാസ് സിനിമകൾ ഒരുക്കിയിട്ടുണ്ട്. കൗതുക വാർത്തകൾ, മിമിക്സ് പരേഡ്, കാസർകോട് ഖാദർ ഭായ്, ഏഴരപൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, സൂര്യപുത്രൻ, ദോസ്ത് , അവൻ ചാണ്ടിയുടെ മകൻ എന്നിവയാണ് തുളസിദാസ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകൾ.

മോഹൻലാലിനെ നായകനാക്കി 2003ൽ മിസ്റ്റർ ബ്രഹ്മചാരിയും 2008ൽ കോളേജ് കുമാരൻ എന്ന ചിത്രവും തുളസിദാസ് സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ കോളേജ് കുമാരൻ വൻ പരാജയമായി മാറിയിരുന്നു. ഒരു കോളേജും അവിടുത്തെ കാന്റീന്‍ നടത്തുന്ന മുൻ പട്ടാളക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നായികയായി എത്തിയത് വിമല രാമനാണ്. വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇന്നും സോഷ്യൽ മീഡിയ ട്രോളുകളിലൊക്കെ നിറയാറുണ്ട് കോളേജ് കുമാരൻ.
ഇപ്പോഴിതാ, ചിത്രത്തിൽ മോഹൻലാൽ വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ഒരിക്കൽ തുളസിദാസ് പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധനേടുകയാണ്. ഒരു കോടിയാണ് ചിത്രത്തിനായി മോഹൻലാലിന് പറഞ്ഞിരുന്നതെന്നും എന്നാൽ അദ്ദേഹം അത്രയും രൂപ വാങ്ങിയില്ലെന്നുമാണ് സംവിധായകൻ തുളസിദാസ് പറയുന്നത്. കോളേജ് കുമാരൻ നല്ലൊരു മെസേജ് ഉള്ള സിനിമയാണെന്നും അതുകൊണ്ടാണ് മോഹൻലാൽ അതിൽ അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
'സാധാരണ ഒരു വര്‍ഷവും രണ്ട് വര്‍ഷവുമൊക്കെ കാത്തിരുന്നിട്ടാണ് അന്ന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നത്. എന്നാല്‍ എനിക്ക് ഒരു മൂന്ന് മാസത്തിനുള്ളില്‍ ഡേറ്റ് കിട്ടി. ഞാന്‍ ചെന്ന് സംസാരിച്ചു. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തു. മൂന്ന് മാസം കൊണ്ട് സിനിമ തുടങ്ങി. ആളുകള്‍ക്ക് അത്ഭുതമായി. മോഹന്‍ലാലിന് ഒന്നേകാല്‍ കോടി രൂപ കൊടുത്താണ് ഞാന്‍ അഭിനയിപ്പിച്ചതെന്ന് പത്രത്തിൽ വാര്‍ത്ത വന്നു',
'സത്യത്തില്‍ അന്ന് ഒരു കോടി രൂപയാണ് റേറ്റ് സംസാരിച്ചത്. പക്ഷേ പടം കഴിഞ്ഞപ്പോൾ ലാലേട്ടന്‍ 95 ലക്ഷം രൂപയേ വാങ്ങിച്ചിട്ടുള്ളൂ. അഞ്ച് ലക്ഷം രൂപ ലാലേട്ടന്‍ പ്രെഡാഡ്യൂസര്‍ക്ക് റിഡക്ഷന്‍ ചെയ്തു കൊടുത്തു. പത്രത്തിൽ വന്നത് ഒന്നേകാല്‍ കോടിയെന്നും. ഞാൻ ഉടനെ ആന്റണി പെരുമ്പാവൂരിനെ വിളിച്ച് സംസാരിച്ചു. ഇങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ട്. ഞാൻ തിരുത്തി പറയട്ടെ എന്ന് പറഞ്ഞു',

'വേണ്ട അങ്ങനെ കിടന്നോട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ കൂടുതൽ പൈസ കൊടുത്തു ഡേറ്റ് വാങ്ങി എന്ന് എല്ലാവർക്കും വിശ്വാസമായി. മോഹന്‍ലാലിന് ഇഷ്ടമില്ലാതെയാണ് ഡേറ്റ് വാങ്ങിയതെന്നൊക്കെ വന്നു. അങ്ങനെയൊന്നുമല്ല. അത് നല്ലൊരു മെസേജ് ഉള്ള സിനിമയായിരുന്നു', തുളസിദാസ് പറഞ്ഞു.
അതേസമയം, മലൈക്കോട്ടൈ വാലിബന്‍ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാജസ്ഥാൻ ഷെഡ്യുൾ പൂർത്തിയാക്കി ഇപ്പോൾ ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധനേടിയിരുന്നു.


Click it and Unblock the Notifications