അന്നുവരെ ചെയ്യാത്ത ഗെറ്റപ്പിലാക്കാൻ മമ്മൂട്ടിയെ നല്ല രീതിയിൽ കഷ്ടപ്പെടുത്തി; സംവിധായകൻ വിജി തമ്പി പറയുന്നു
മമ്മൂട്ടിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണ് 1992 ൽ പുറത്തിറങ്ങിയ വിജി തമ്പി ചിത്രം സൂര്യമാനസത്തിലേത്. അന്ന് വരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. സൗന്ദര്യത്തിന്റെ പേരിൽ മമ്മൂട്ടിയെ ആരാധകർ വാഴ്ത്തുന്ന സമയത്താണ് നടൻ സൂര്യമനസത്തിൽ അഭിനയിക്കുന്നത്. മാനസിക വളർച്ചക്കുറവുള്ള പുട്ടുറുമീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
അക്കാലത്ത് മലയാള സിനിമാ പ്രേക്ഷകർക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത മേക്കോവപ്രകടനത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സംവിധായകൻ വിജി തമ്പി ഇപ്പോൾ. അന്നുവരെ ചെയ്യാത്ത വേഷത്തിനായി മമ്മൂട്ടിയെ നല്ല രീതിയിൽ കഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജി തമ്പി ഇക്കാര്യങ്ങൾ പറഞ്ഞത്. അദേഹത്തിന്റെ വാക്കുകൾ വായിക്കാം വിശദമായി തുടർന്ന്.

'1991 ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതിന് മൂന്ന് നാല് വർഷം മുൻപ് തന്നെ അതിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. മമ്മൂട്ടിയെവെച്ച് തനിയാവർത്തനം, മുദ്ര എന്നീ രണ്ട് സിനിമകൾ ചെയ്ത നന്ദകുമാറാണ് മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാനായി എന്നെ സമീപിക്കുന്നത്. അന്ന് ഗ്ലാമർതാരമായി തിളങ്ങി നിന്ന മമ്മൂക്കയെ വെച്ച് ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും ഒരു വെറൈറ്റി വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,'

'സാബ് ജോൺ ആണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്. അതിന് മുമ്പ് ഞങ്ങൾ കുറേ കഥകൾ ആലോചിച്ച് മമ്മൂക്കയുമായി ചർച്ച ചെയ്തിരുന്നു. അതിൽ നിന്നെല്ലാം കുറച്ച് കൂടെ വെറൈറ്റി വേണമെന്ന ചിന്തക്ക് ശേഷമാണ് ഇങ്ങനെയൊരു കഥയെക്കുറിച്ച് അദ്ദേഹം എന്നോട് പറയുന്നത്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാമെന്ന് വിചാരിച്ചു,'

'ഒരു എട്ട് വയസുകാരന്റെ വിവേകവും നാല് ആളുകളുടെ ശരീരവുമുള്ള വ്യക്തിയായ മകനും അമ്മയും. മകന്റെ ഈ പ്രശ്നങ്ങൾ കാരണം ഓരോ നാട്ടിലേക്ക് പാലയനം ചെയ്യേണ്ടി വരുന്ന നിസ്സഹയരായ അവരുടെ ജീവിതമാണ് സിനിമ. അവിടെ എല്ലാം അവർ നേരിടുന്ന പ്രശ്നങ്ങളും ഒക്കെ വെച്ച് സ്ക്രിപ്റ്റ് തയ്യാറാക്കി. അത് എനിക്ക് കുറച്ച് താല്പര്യം തോന്നി,'
'ഞങ്ങൾ അത് മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും താല്പര്യമായി. മമ്മൂട്ടി അന്ന് ചെയ്ത സിനിമകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് അദ്ദേഹം സൂര്യമാനസത്തിൽ അവതരിപ്പിച്ചത്. അന്ന് ഒരു മാഗസിനിൽ സൂര്യമാനസത്തിലെ മമ്മൂക്കയുടെ ഫോട്ടോ വെച്ചിട്ട് ഇത് ആരാണെന്ന് കണ്ടുപിടിക്കാമോ എന്ന് വന്നിരുന്നു,'

'മമ്മൂട്ടിയെ സംബന്ധിച്ച് അത് വരെയുള്ള സിനിമകളിൽ നിന്നും വളരെ മാറിയിട്ടുള്ള ശരീരഭാഷയായിരുന്നു ഈ സിനിമക്ക് വേണ്ടത്. അതെല്ലാം വളരെ ശ്രദ്ധിച്ചിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. അന്ന് നമുക്ക് മോണിറ്റർ വെച്ച് കാണാനുള്ള സൗകര്യം ഒന്നുമില്ല. അതുകൊണ്ട് ഓരോ ഷോട്ട് കഴിയുമ്പോഴും മമ്മൂക്ക അടുത്ത് വന്നിട്ട് എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിക്കും',

'എന്റെ സ്ഥിരം ശരീരഭാഷ ഒന്നും വന്നില്ലല്ലോ എന്ന് ചോദിക്കുമായിരുന്നു. അത്രത്തോളം ആ കഥാപാത്രത്തിന്റെ കാര്യത്തിൽ മമ്മൂക്ക കെയർഫുളായിരുന്നു. സിനിമയിൽ അത്രയും സ്റ്റാർ ആയ മമ്മൂക്കയുടെ ഫോട്ടോ മാഗസിനിൽ കൊടുത്തിട്ട് ഇതാരാണെന്ന് ചോദിച്ചെങ്കിൽ ആ മേക്കോവർ എന്തായിരുന്നെന്ന് മനസിലാക്കാം. അന്ന് ഇങ്ങനെ മേക്കോവറുകളിൽ ഒന്നും താരങ്ങൾ വരാറില്ല,'
'കമൽ ഹാസൻ കഴിഞ്ഞാൽ അന്ന് ഇത്രയും വ്യത്യസ്തമായ ഗെറ്റപ്പിൽ വന്ന ഒരാൾ മമ്മൂക്കയാണ്. ഗെറ്റപ്പ് ചേഞ്ച് വരുത്തിയ അദ്ദേഹത്തിന്റെ പത്ത് സിനിമകൾ എടുത്താൽ അതിൽ ഒന്നായിരിക്കും സൂര്യമാനസമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്ന് സിനിമയിൽ പ്രവർത്തിച്ചത് ബാഹുബലിയുടെ മ്യൂസിക് ഡയറക്ടർ എം എം കീരവാണി, സാബു സിറിൽ എന്നിവരോക്കെയാണ്', വിജി തമ്പി പറഞ്ഞു.


Click it and Unblock the Notifications