ആ സിനിമ വലിയ വിവാദമായി, മോഹൻലാൽ ഫാൻസ് ഇളകി; ആദ്യ സിനിമയായ സൂപ്പർസ്റ്റാറിനെ കുറിച്ച് വിനയൻ
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിനയൻ. കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് ഗംഭീര വിജയമായിരുന്നു. കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയ ചരിത്ര സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വർഷങ്ങളോളം സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ നിയമപരമായി തോൽപ്പിച്ച് തിരിച്ചെത്തിയ വിനയനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
പഴയ വിനയനെ മലയാള സിനിമയ്ക്ക് തിരിച്ചുകിട്ടി എന്നാണ് സിനിമ കണ്ട പ്രേക്ഷകരൊക്കെ അഭിപ്രായപ്പെട്ടത്. ഈ വിജയത്തിന് ഇരട്ടി മധുരമുണ്ടെന്ന് വിനയനെ ഇഷ്ടപ്പെടുന്നവരും പറഞ്ഞിരുന്നു. വിനയന്റെ നായകൻ സിജു വിത്സണും കയ്യടി നേടിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കാരെയാണ് സിജു അവതരിപ്പിച്ചത്.

വിനയന്റെ സംവിധാന കരിയറിലെ 38-മത്തെ ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. 1990 ൽ പുറത്തിറങ്ങിയ സൂപ്പർ സ്റ്റാർ എന്ന ചിത്രമാണ് വിനയൻ ആദ്യമായി സംവിധാനം ചെയ്തത്. അതിനു മുന്നത്തെ വർഷം വിനയന്റെ പേരിൽ ഒരു ചിത്രം പുറത്തിറങ്ങിയെങ്കിലും അത് പൂർണമായും സംവിധാനം ചെയ്തത് താനല്ലെന്നാണ് വിനയൻ പറയുന്നത്.
മോഹൻലാലിന്റെ മുഖച്ഛായ ഉള്ള മദൻലാൽ എന്ന നടനാണ് സൂപ്പർ സ്റ്റാറിൽ അഭിനയിച്ചത്. മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രമായിരുന്നു അത്. വിനയൻ ആദ്യമായി വിവാദത്തിൽ പെടുന്നതും ആ ചിത്രം പുറത്തിറങ്ങിയതോടെയാണ്.

ഇപ്പോഴിതാ, ആ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും അതിനെ തുടർന്നുണ്ടായ വിവാദങ്ങളെ കുറിച്ചും പറയുകയാണ് വിനയൻ. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടി അവതാരകനായ യുബിൽ ടിവിയുടെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയൻ.
'ആ പ്രായത്തിൽ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു നമ്മുടെ നായകൻ. ഹിസ് ഹൈനസ് അബ്ദുള്ള ഇറങ്ങിയ സമയത്താണ് ഈ ചിത്രവും ഇറങ്ങുന്നത്. ഞാൻ നാടക ട്രൂപ്പിന്റെ ഉടമയായി, മദൻലാലിനെ വെച്ച് ഒരു നാടകം ഒക്കെ ചെയ്ത് നിൽക്കുന്ന സമയത്ത് എറണാകുളത്തുള്ള ജോർജ് എന്നൊരാൾ ഇയാളെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്തൂടെ എന്ന് ചോദിച്ചു വരുന്നത്,'

'അന്നൊക്കെ ഒരാൾ സിനിമ സംവിധാനം ചെയ്യാൻ വിളിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ ലോട്ടറി അടിച്ച പോലെയാണ്. പുള്ളി പറഞ്ഞു മോഹൻലാലിന്റെ മുഖമുള്ള ഒരാളെ വെച്ച് ഒരു കഥയുണ്ടാക്ക്. ഞാൻ അടുത്ത ദിവസം ഡൽഹിക്ക് പോകും അത് കഴിഞ്ഞ് വന്നിട്ട് നമ്മുക്ക് ഇരിക്കാം. അടുത്ത ദിവസം തന്നെ ഞാൻ കഥയുമായി ചെന്നു,'
'ബാർബർക്ക് സൂപ്പർസ്റ്റാറിന്റെ മുഖം. അയാൾക്ക് ആണെനം ഇയാൾ മുഖം വെച്ച് തട്ടിപ്പ് തുടങ്ങുന്നു. അവസാനം സൂപ്പർ സ്റ്റാർ വന്ന് അയാൾക്ക് പൈസ ചെക്ക് കൊടുത്ത് സഹായിക്കുന്നതാണ് സിനിമ. അതൊരു കോമഡി പടം ആയിരുന്നു. അന്ന് ആ ചെക്ക് മോഹൻലാൽ തന്നെ വന്ന് കൊടുത്തിരുന്നെങ്കിൽ ആ ചിത്രം വേറെ സംഭവം ആയേനെ,'

'അന്ന് ഞാൻ ഒരു സംവിധായകൻ ഒന്നും ആയിട്ടില്ല. ഞാൻ കണ്ടുപഠിച്ച രീതിയിൽ എടുത്തൊരു സിനിമ മാത്രമായിരുന്നു. അത് വലിയ വിവാദം ഒക്കെയായി. തിരുവനന്തപുരം പാർത്ഥാസിൽ റിലീസിന്റെ അന്ന് നായകന്റെ മുഖം വരുമ്പോൾ മോഹൻലാൽ ഫാൻസ് വലിയ കർട്ടൻ പിടിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ലാലിനെതിരെ ഞാൻ വേറൊരാളെ ഇറക്കിയെന്നൊക്കെ ആയിരുന്നു പ്രചരണം. അത് വലിയ ശത്രുതയൊക്കെയായി. ഞാൻ അതൊന്നും ചിന്തിച്ചിട്ട് കൂടിയില്ലായിരുന്നു,' വിനയൻ പറഞ്ഞു.


Click it and Unblock the Notifications