പൃഥ്വിരാജും ജഗദീഷും ടെൻഷൻ അടിച്ച സീൻ ആയിരുന്നു അത്; റിലീസിനു മുന്നേയും ഈ കാര്യം ചോദിച്ചു: വിപിൻ ദാസ്
വിപിൻ ദാസ് സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. മെയി 16 നായിരുന്നു ചിത്രം തിയേറ്റർ റിലീസ് ചെയ്തത്. തിയേറ്ററിലെ വൻ വിജയത്തിനു ശേഷം ജൂൺ 27ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി യിലും എത്തി. ഒടിടിയിലൂടെ കടുത്ത വിമർശനങ്ങളും ചിത്രം നേരിടുന്നുണ്ട്. ചിത്രത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ സംവിധായകൻ വിപിൻ ദാസ്, സ്ക്രിപ്റ്റ് റൈറ്റർ ദീപു പ്രതീപ്, സിജു സണ്ണി, ജോമോൻ എന്നിവർ സില്ലി മോങ്ക്സ് മോളിവുഡിലൂടെ സംസാരിക്കുന്നു.
"പൃഥ്വിരാജ് പൊതുവേ അങ്ങനെ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ല. ആകെ ഓർമ വന്നത് ആ കുഴി എടുക്കുന്ന സീനിനെ കുറിച്ച് ചോദിച്ചതായിരുന്നു. ഈ സീൻ എടുക്കുമ്പോൾ അതിനു മുന്നേ ഉള്ള സീൻ എന്താണെന്ന് രാജു ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് അറിയില്ലെന്ന്. അപ്പോൾ അത് കഴിഞ്ഞുള്ള സീനിനെ പറ്റി ചോദിച്ചപ്പോൾ അതും അറിയില്ലെന്ന് പറഞ്ഞു. സത്യത്തിൽ എനിക്ക് ആ സീൻ ഏതാണെന്ന് അറിയില്ലായിരുന്നു. അപ്പോൾ രാജു പറഞ്ഞു എന്റെ അഭിനയ ജീവിതത്തിൽ ആദ്യമായിട്ടാ ഒരു സീനിന്റെ മുൻപുള്ള സീനും ശേഷമുള്ള സീനും ഏതാണെന്ന് സംവിധായകന് അറിയില്ലെന്ന് പറയുന്നത്. പൃഥ്വിരാജിനും ഞങ്ങൾക്കും ഇതൊരു പുതിയ അനുഭവമായിരുന്നു." വിപിൻ ദാസ് പറഞ്ഞു.

"പൃഥ്വിരാജും ജഗദീഷും ഏറ്റവും ടെൻഷൻ അടിച്ച സീൻ ആയിരുന്നു ജോമോൻ പക്ഷി ശാസ്ത്രക്കാരനായി എത്തിയ സീൻ. ഈ വേഷം ആരാണ് ചെയ്യുന്നതെന്ന് ഇവർക്ക് രണ്ട് പേർക്കും അറിയില്ലായിരുന്നു. ജോമോനാണ് ചെയ്യുന്നതെന്ന് കേട്ടപ്പോൾ രാജുവും ജഗദീഷേട്ടനും ഒരുപോലെ സംശയിച്ചു. എന്നാൽ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. ആ സീൻ ഷൂട്ട് ചെയ്യുന്നതിനിടെയുള്ള ബ്രെയ്ക്കിൽ രാജു പറഞ്ഞു അയാൾ കൊള്ളാല്ലോ നന്നായിട്ടുണ്ടെന്ന്." വിപിൻ കൂട്ടിച്ചേർത്തു.
സിനിമയുടെ റിലീസിനു മുന്നേയും വീണ്ടും വീണ്ടും ചോദിച്ചത് ആ സീൻ വർക്ക് ആവുമോ എന്നായിരുന്നു. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ കൈയ്യടി ലഭിച്ച സീനിൽ ഒന്നായിരുന്നു അത്. സിനിമക്ക് ഇപ്പോൾ പലതരം വിമർശനങ്ങൾ നേരിടുന്നുണ്ട്. അത്തരം വിമർശനങ്ങൾക്കെതിരെ വിപിൻ പറഞ്ഞത് ഇങ്ങനെ. "ഉച്ഛക്ക് ഭക്ഷണം കഴിച്ചിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കണ്ടോളൂ. രാത്രി ഒറ്റക്ക് ത്രില്ലർ സിനിമ കാണുന്ന പോലെ കണ്ടാൽ ഇഷ്ടപ്പെടില്ല. "

സിനിമ ഷൂട്ട് ചെയ്ത സമയത്ത് ഏറ്റവും ആവേശം ഉണ്ടായ സീൻ അരവിന്ദിന്റെ സീൻ ആയിരുന്നു. അരവിന്ദ് ലൊക്കേഷനിൽ വന്നപ്പോൾ ആളുകൾ ആർപ്പു വിളിച്ച് കൈയടിച്ചു. ശരിക്കും നന്ദനത്തിന്റെ ഒരു വൈബായിരുന്നു അപ്പോൾ. ഷൂട്ട് കഴിഞ്ഞപ്പോൾ അരവിന്ദ് അവസാനം കരഞ്ഞു. ഒരുപക്ഷേ ആ ഗുരുവായൂർ അമ്പലം കണ്ടപ്പോൾ പഴയ ഓർമവന്ന് കാണും.
വിപിൻ ദാസിന്റെ നേരത്തെ റിലീസ് ചെയ്ത ജയജയഹേ എന്ന ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു പലരും ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തെ സമീപിച്ചത്. അത്തരം ആളുകൾക്ക് തീർച്ചയായും ഈ സിനിമ ആസ്വദിക്കാൻ സാധിക്കില്ല.


Click it and Unblock the Notifications