മുരളിയെ മനസിൽ കണ്ട് എഴുതി; കഥയിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ ചിത്രത്തിലെ നായകൻ സുരേഷ്ഗോപി
സുരേഷ് ഗോപി യുടെ സിനിമാ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് അദ്ദേഹം വളർന്നെങ്കിലും അതിനു പിന്നിൽ ഒരുപാട് കാലത്തെ അധ്വാനമുണ്ട്. തുടക്കകാലത്ത് ഒന്നിലധികം നായകൻമാരുടെ ഒപ്പമുള്ള നായകനായിരുന്നു, ഇടക്ക് മോഹൻലാലിന്റെ വില്ലനായും എത്തി. പക്ഷേ ഒരു സിംഗിൾ നായകനായി അഭിനയിക്കാൻ കുറച്ച് സമയമെടുത്തു.
1991ൽ ജോമോൻ സംവിധാനം ചെയ്ത കടലോരക്കാറ്റ് എന്ന ചിത്രമാണ് സുരേഷ്ഗോപിയുടെ കരിയറിൽ വഴിത്തിരിവായത്. അതിലെ കഥാപാത്രം അദ്ദേഹം അത്രയും നാൾ ചെയ്ത വേഷങ്ങളിൽ നിന്ന് വേറിട്ടതായിരുന്നു. രണ്ട് രീതികളിൽ രണ്ട് ലുക്കിൽ സുരേഷ് ഗോപി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ആദ്യം ഈ കഥാപാത്രമായി പരിഗണിച്ചത് മുരളിയെ ആയിരുന്നു. മുരളിയിൽ നിന്ന് സുരേഷ് ഗോപിയിലേക്ക് എത്തിയതിനെ കുറിച്ച് സംവിധായകൻ ജോമോൻ മാസ്റ്റർ ബിൻ ചാനലിലൂടെ സംസാരിക്കുന്നു.

തമ്പി കണ്ണന്താനത്തിന്റെ പല സിനിമകളിലും ഞാൻ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അദ്ദേഹം എഴുതിയ കഥകളിൽ ഒന്ന് എനിക്ക് തരാമെന്ന് തമ്പി കണ്ണന്താനം പറഞ്ഞു. അങ്ങനെയാണ് എനിക്ക് കടലോരക്കാറ്റ് സംവിധാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. അന്ന് മുരളി നായകനായി എത്തിയ ആധാരം എന്ന ചിത്രം സൂപ്പർഹിറ്റായി നിൽക്കുന്ന സമയമായിരുന്നു. അതിനാൽ മുരളിയെ വെച്ച് സിനിമ ചെയ്യാമെന്ന് തമ്പി കണ്ണന്താനം തീരുമാനിച്ചു. പക്ഷേ കഥ വായിച്ചപ്പോൾ ആ കഥാപാത്രം മുരളിക്ക് യോജിച്ചതല്ലെന്ന് എനിക്ക് തോന്നി.
ഈ കഥ മുരളിയേക്കാൾ സുരേഷ് ഗോപിക്ക് ഇണങ്ങുമെന്ന് ഞാൻ തമ്പി കണ്ണന്താനത്തിനോട് പറഞ്ഞു. എന്നാൽ സുരേഷ് ഗോപി വേണ്ടയെന്ന് തമ്പി കണ്ണന്താനം പറഞ്ഞു. ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം സുരേഷ് ഗോപിയെ വെച്ച് ചെയ്യാമെന്ന് സമ്മതിച്ചത്. ഈ കഥാപാത്രം മീൻ പിടിക്കാൻ പോകുന്നയാളാണ്. പക്ഷേ പിന്നീട് അയാൾ പണക്കാരൻ ആവുന്നുമുണ്ട്. ഈ രണ്ട് സ്റ്റൈലും ആ കഥാപാത്രത്തിന് ഉണ്ടായിരിക്കണം.

മുരളിയെ സംബന്ധിച്ച് ഒരു കോട്ടും സ്യൂട്ടും ധരിച്ച് നിൽക്കുന്ന ലുക്ക് അദ്ദേഹത്തിന് ചേരില്ലെന്ന് എനിക്ക് തോന്നി. ആ ലുക്കിലും മീൻകാരൻ ലുക്കിലും ഒരേപോലെ ഗംഭീരമായി ചെയ്യാൻ സാധിക്കുന്നത് സുരേഷ് ഗോപിക്കാണെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ സുരേഷ് ഗോപിയോട് ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത് തമ്പി കണ്ണന്താനമാണ്. അദ്ദേഹം ഒരു വലിയ സംവിധായകൻ കൂടിയായതിനാൽ സുരേഷ് ഗോപി ചെയ്യാമെന്ന് സമ്മതിച്ചു. സംവിധായകൻ ജോമോൻ പറയുന്നു.
തമ്പി കണ്ണന്താനത്തിന്റെ തീരുമാനത്തിനു മുകളിൽ ജോമോൻ ചിന്തിച്ചപ്പോൾ സുരേഷ് ഗോപിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് ജനിച്ചു. ആ സിനിമയും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന ചിത്രമായിരുന്നു. അന്നത്തെ മാർക്കറ്റ് നോക്കിയപ്പോൾ മുരളിയെ വെച്ച് ചെയ്യാമെന്ന് ഓർത്തെങ്കിലും കഥാപാത്രത്തിന്റെ സ്റ്റൈലും രൂപവുമെല്ലാം സുരേഷ് ഗോപിക്കു വേണ്ടി എഴുപ്പെട്ടതു പോലെയുണ്ടായിരുന്നു. ചിത്രം നല്ല വിജയമായിരുന്നു.


Click it and Unblock the Notifications