'അന്ന് ലഭിച്ച പ്രതിഫലം 2000 രൂപ; വാപ്പച്ചിയുടെ ഒരു പങ്കുമില്ല'; ദുൽഖർ
മലയാള സിനിമയിൽ നിന്നുള്ള പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. തെലുങ്കിൽ സീതാരാമം, ഹിന്ദിയിൽ ചുപ്: ദ റിവഞ്ച് ഓഫ് ഏൻ ആർട്ടിസ്റ്റ് എന്നീ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. രണ്ട് ഭാഷകളിലും ദുൽഖർ തന്നെയാണ് ഡബ് ചെയ്തത്. പാൻ ഇന്ത്യൻ തലത്തിൽ ഇത്ര ജനപ്രീതി വന്ന മറ്റാെരു യുവനടൻ മലയാളത്തിൽ ഇല്ലെന്നാണ് ആരാധകർ പറയുന്നത്.
മലയാളത്തിൽ കുറുപ്പ് ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2021 ലിറങ്ങിയ ഈ സിനിമയും വിജയമായിരുന്നു. ഓക്കെ കൺമണി എന്ന സിനിമയിലൂടെയാണ് നടൻ തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നത്.

മണിരത്നം ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ. പിന്നീട് മഹാനടി, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹേയ് സിനാമിക തുടങ്ങിയ സിനിമകൾ തമിഴിലും തെലുങ്കിലുമായി ചെയ്തു. ഹിന്ദിയിൽ സോനം കപൂറിനൊപ്പം സോയ ഫാക്ടർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
അടുത്തടുത്ത് ഇറങ്ങിയ സീതാരാമം, ചുപ് ദ റിവഞ്ച് ഓഫ് ഏൻ ആർട്ടിസ്റ്റ് എന്നിവയുടെ വിജയത്തിളക്കത്തിലാണ് ദുൽഖർ ഇപ്പോൾ.
അതേസമയം ദുൽഖറിന്റെ കരിയർ വളർച്ചയിൽ മിക്കവരും ചൂണ്ടിക്കാട്ടുന്ന വിഷയം ആണ് താരപുത്രനെന്ന നിലയിലുള്ള പ്രിവിലേജ്. മമ്മൂട്ടിയുടെ മകനായതിനാലാണ് മലയാളത്തിൽ നടന് വേരുറപ്പിക്കാനായതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളെ ദുൽഖർ കാര്യമാക്കുന്നില്ല.

ഇപ്പോഴിതാ നെപ്പോട്ടിസത്തിന്റെ പങ്കുപറ്റാതെ തനിക്ക് ആദ്യമായി കിട്ടിയ റോളിനെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ദുൽഖർ. പത്ത് വയസ്സുള്ളപ്പോൾ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ചാണ് ദുൽഖർ സംസാരിച്ചത്.
'എനിക്കപ്പോൾ പത്ത് വയസ്സേ പ്രായമുള്ളൂ. ഇതിൽ വാപ്പച്ചിക്ക് ഒരു പങ്കുമില്ല. നെപ്പോട്ടിസത്തിന്റെ അഡ്വാന്റേജ് കൊണ്ട് കിട്ടിയ റോളുമല്ല. ഒരുകൂട്ടം ആളുകളിൽ നിന്ന് രാജീവ് മേനോന്റെ ആഡ് ഏജൻസി എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. പരസ്യത്തിൽ അഭിനയിക്കാനുള്ള കുട്ടികളെ തേടി സ്കൂളിൽ എത്തിയതായിരുന്നു അവർ. അതിൽ അഭിനയിച്ചതിനുള്ള പ്രതിഫലമായി 2000 രൂപ കിട്ടി'

'ആ പണം എനിക്കന്ന് ഇന്നത്തെ രണ്ട് കോടി പോലെ വലുതായിരുന്നു. അതിൽ 500 രൂപ ഗ്രാന്റ് പാരന്റ്സിന് കൊടുത്തു. ബാക്കി. ഉമ്മച്ചിക്കും. അതിന് ശേഷം എന്തെങ്കിലും കാണുമ്പോൾ എന്റെ 2000 രൂപ കൈയിലില്ലേ ഇത് വാങ്ങാമോ എന്ന് ചോദിക്കും. നിന്റെ 2000 രൂപ എന്നേ തീർന്ന് പോയി എന്ന് ഉമ്മച്ചി പറയും,' ദുൽഖർ പറയും.

നേരത്തെ മലയാള സിനിമ ചെയ്യുമ്പോഴും മറുഭാഷാ സിനിമകൾ ചെയ്യുമ്പോഴുമുള്ള വ്യത്യാസത്തെ പറ്റി ദുൽഖർ സംസാരിച്ചിരുന്നു. മലയാളത്തിൽ ഒരു സിനിമ ചെയ്യുമ്പോൾ ബോക്സ് ഓഫീസ് വിജയ കണക്ക്, താരമൂല്യം ഉൾപ്പടെയുള്ള നിരവധി ഘടകങ്ങളുടെ സമ്മർദ്ദം ഉണ്ടാവും. അതനുസരിച്ചാണ് എന്നാൽ മറുഭാഷകളിൽ ഒരു നടനെന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടെന്നും ദുൽഖർ വ്യക്തമാക്കി.


Click it and Unblock the Notifications