20 വർഷമായി സിനിമയിൽ, എനിക്ക് എന്തിനാണ് മറ്റൊരു പബ്ലിസിറ്റി; വിമർശകർക്ക് ജയസൂര്യയുടെ മറുപടി
മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ജയസൂര്യ. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ വലിയ ബഹളങ്ങളൊന്നുമില്ലാതെ പതിയെ കയറി വന്ന നടനാണ് ജയസൂര്യ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ അങ്ങിങ്ങായി മുഴങ്ങി കേൾക്കുന്ന പേരാണ് നടന്റെത്.
ചെറുപ്പം മുതൽ സിനിമ സ്വപ്‌നം കണ്ട്, അതിനായി അലഞ്ഞ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പതിയെ പതിയെ താരമായി മാറിയ നടനാണ് ജയസൂര്യ. സിനിമ സ്വപ്‌നം കാണുന്ന ഓരോരുത്തർക്കും വലിയ പ്രചോദനം കൂടിയാണ് നടൻ. വലിയ ഒരു ആരാധക കൂട്ടാമോ ഫാൻസ് അസോസിയേഷനുകളോ ഒന്നും ഇലാതിരുന്നിട്ട് കൂടി മലയാള സിനിമയിലെ പ്രധാന താരങ്ങളുടെ നിരയിലേക്ക് ജയസൂര്യക്ക് ഉയരാൻ സാധിച്ചു.

അതിന് ബലമായത് നടൻ സ്‌ക്രീനിൽ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങൾ തന്നെയാണ്. നായകനായി വന്ന ആദ്യ ചിത്രത്തിൽ തന്നെ വളരെ വ്യത്യസ്തവും ചലഞ്ചിങ്ങുമായി കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജയസൂര്യ കടന്നു വന്നത്. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ആയിരുന്നു ആദ്യ ചിത്രം. ഒടുവിൽ പുറത്തിറങ്ങിയ ഈശോ വരെ എത്തി നിൽക്കുന്ന ആ കരിയറിൽ ജനപ്രീതി നേടിയ നിരവധി സിനിമകൾ ജയസൂര്യയുടെ പേരിലുണ്ട്.
ഓഫ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് ജയസൂര്യ. സാമൂഹിക വിഷയങ്ങളിൽ ഒക്കെ പലപ്പോഴും ശക്തമായ നിലപാടുകൾ എടുക്കാറുണ്ട് താരം. പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും താരം ശ്രദ്ധിക്കാറുണ്ട്. എന്നാൽ നടന്റെ പല സാമൂഹിക ഇടപെടലുകളും പല വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

ജയസൂര്യയുടെ അഭിപ്രയ പ്രകടനങ്ങളും സമൂഹത്തിനായി ചെയ്യുന്ന പ്രവർത്തികളും വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന വിമർശനമാണ് താരം ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ളത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ജയസൂര്യ. പുതിയ ചിത്രമായ ഈശോയുടെ വിശേഷങ്ങൾ പങ്കുവച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരെയുണ്ടാകുന്ന വിമർശനങ്ങളിൽ നടൻ പ്രതികരിച്ചത്.
സമൂഹത്തിനായി നടത്തുന്ന ചില പ്രതികരണങ്ങൾ വിമർശിക്കപ്പെടുന്നതിലും പബ്ലിസിറ്റിക്കായുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നതിലും ഖേദമൊട്ടുമില്ല എന്നാണ് ജയസൂര്യ പറയുന്നത്. 20 വർഷമായി സിനിമയിൽ നിൽക്കുന്ന തനിക്കെന്തിനാണു വേറൊരു പബ്ലിസിറ്റിയെന്നും ജയസൂര്യ ചോദിക്കുന്നു.

'അനുഭവത്തിൽ നിന്നു പഠിച്ചതോ വേറൊരാളിൽ നിന്നു പകർന്നു കിട്ടിയതോ ആയ നല്ല കാര്യങ്ങളാണു നാം പറയുന്നത്. അതിൽനിന്നു മറ്റൊരാൾക്കു ഗുണം ഉണ്ടാകുക എന്നതാണു പ്രധാനം. സമൂഹത്തിന് വേണ്ടിയാണു നാം പ്രതികരിക്കുന്നത്. പലപ്പോഴും സിസ്റ്റങ്ങൾക്കെതിരെയും. ആരോപണങ്ങൾ പലതും കേൾക്കുമ്പോൾ ചിരിക്കാനാണു തോന്നുക,' ജയസൂര്യ പറഞ്ഞു.
'ഈശോ' സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിലും ജയസൂര്യ പ്രതികരിക്കുന്നുണ്ട്. 'ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വേർപിരിച്ചു കാണിക്കുന്ന രീതി മാറണം. നാം അങ്ങനെയുള്ള ആളുകളേയല്ല. ഓരോരുത്തർക്കും ദൈവം ഓരോന്നല്ലേ. ആരുടെയും പേരു നോക്കിയല്ല നാം സൗഹൃദങ്ങൾ ഉണ്ടാക്കുന്നതും വിരോധം കാട്ടുന്നതും. വെളിച്ചമുള്ളൊരു പേരു വേണമായിരുന്നു സിനിമയ്ക്ക്. അങ്ങനെയാണ് ഈശോയിൽ എത്തിയത്. ചിത്രം കണ്ടിറങ്ങിയ ശേഷം ഈശോയെക്കാൾ നല്ലൊരു പേര് ചിത്രത്തിനിടമില്ലെന്നാണ് വിമർശിച്ച പി സി ജോർജ് പറഞ്ഞത്,' ജയസൂര്യ പറഞ്ഞു.


Click it and Unblock the Notifications